ഇസ്‌ലാം സവിശേഷതകള്‍

Originally posted 2017-01-30 11:41:54.

ഇസ്ലാം സവിശേഷതകള്‍                                                                   ഇസ്‌ലാം സവിശേഷതകള്‍

 

ലോകത്ത് ഇസ്ലാമിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന, യഥാര്‍ത്ഥദൈവിക മതത്തിന്റെ  ഔജ്വല്യവും ഗാംഭീര്യവും വെളിപ്പെടുത്തുന്ന പന്ത്രണ്ടു കാര്യങ്ങള്‍‍ വായിക്കൂ. 

1. കറകളഞ്ഞ, കണിശമായ, യുക്ത്യാധിഷ്ടിതമായ ഏകദൈവസങ്കല്പം (തൗഹീദ്):

“പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന് പിതാവോ പുത്രനോ അല്ല. അവനു തുല്യനായി ആരുമില്ല.” (112: 1-4)

ഇസ്ലാമിന്റെ അടിത്തറ തൗഹീദ് അഥവാ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന ആദര്‍ശവാക്യമാണ്. അല്ലാഹു അല്ലാതെ തനിക്ക് ആരാധിക്കാനും അനുസരിക്കാനും കീഴൊതുങ്ങാനും മറ്റൊരു ദൈവവുമില്ല എന്ന സമ്പൂര്‍ണപ്രഖ്യാപനം. അതില്‍ മായം കലര്‍ത്താനോ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനോ പ്രവാചകന്മാരെ പോലും പങ്കാളിയാക്കാനോ സാധ്യമല്ല.

കാര്യകാരണബന്ധത്തിനതീതമായി ഗുണമോ ദോഷമോ വരുത്താന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ലതന്നെ. അദൃശ്യകാര്യങ്ങളും ഭാവികാര്യങ്ങളും എല്ലാം അവനു മാത്രമാണ് അറിയാന്‍ കഴിയുക. വിഗ്രഹങ്ങളും ശവകുടീരങ്ങളും മനുഷ്യരും ഇതരസൃഷ്ടികളും ദൈവങ്ങളോ ദിവ്യത്വം കലര്‍ന്നതോ അല്ലെന്നും സാക്ഷാല്‍ ഏകദൈവം അല്ലാഹു മാത്രമാണെന്നും ഉള്ള ഏറ്റവും ഉന്നതമായ ആദര്‍ശത്തോട് കിടപിടിക്കുന്ന മറ്റൊന്നും ഇല്ലതന്നെ. തന്നെ സൃഷ്ടിച്ച ദൈവത്തിനു മാത്രമാണ് താന്‍ എങ്ങനെ ജീവിക്കണം എന്ന് കല്പ്പിക്കാനും നിയമങ്ങള്‍‍ നിര്‍മിച്ചു തരാനുമുള്ള പരമമായ അധികാരം.

ഈ പ്രഖ്യാപനത്തോടെ ഒരു വ്യക്തി സൃഷ്ടികളുടെയും സ്വന്തം ഇച്ചകളുടെയും അടിമത്തത്തില്‍ നിന്ന് മുക്തമായി ശാന്തിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും എത്തിപ്പെടുകയാണ് ചെയ്യുന്നത്.

2. സമഗ്രവും സമ്പൂര്‍ണവും യാതൊരു മാറ്റത്തിരുത്തലുകള്‍‍ ഇല്ലാത്തതുമായ വേദഗ്രന്ഥം അഥവാ ഖുര്‍ആന്‍ (ഇസ്ലാം മനുഷ്യനില്‍ നിന്നുള്ളതല്ല, ദൈവത്തില്‍ നിന്നുള്ളതാണ്).

“ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവില്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.” (32:2)

ഹൈന്ദവവേദഗ്രന്ഥങ്ങളും ബൈബിളുമെല്ലാം ധാരാളം കൈക്രിയകള്‍‍ക്ക് വിധേയമാക്കപ്പെട്ടുവെന്നും ആദിമവിശുദ്ധിയോടെ അവ ഇന്ന് നിലനില്‍ക്കുന്നില്ലെന്നും വേദപണ്ഡിതരും ബൈബിള്‍‍ പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. ദൈവികമല്ലാത്തതെന്നു ഉറപ്പുള്ളതും ദൈവികമാണെന്നു ഉറപ്പില്ലാത്തതുമായ അനേകം വചനങ്ങളുടേയും കെട്ടുകഥകളുടെയും സമാഹാരമായി അവ മാറിയിരിക്കുന്നു. കൂടാതെ നിലവിലുള്ള ഹൈന്ദവവേദങ്ങളും ബൈബിളും സമഗ്രമോ സമ്പൂര്‍ണമോ അല്ല. അഥവാ ഒരു മനുഷ്യന്റെ സര്‍വമേഖലകളേയും മാര്‍ഗദര്‍ശനം ചെയ്യാന്‍ അവക്ക് സാധ്യമല്ല.

എന്നാല്‍ ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാന്‍ കഴിയാത്ത കാര്യമാണ് ഖുര്‍ആന്‍ അവകാശപ്പെടുന്നത്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന സാക്ഷാല്‍ ദൈവ (അല്ലാഹു) ത്തിന്റെ മാത്രം വചനങ്ങള്‍‍ അടങ്ങിയ ഖുര്‍ആന്‍ ആണ് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനഗ്രന്ഥം.

മറ്റൊരു നിലയില്‍ നോക്കിയാല്‍ ഇസ്ലാം മനുഷ്യനില്‍ നിന്നുള്ളതല്ല, അവന്റെ സൃഷ്ടാവും പ്രപഞ്ചനാഥനും തൃകാലജ്ഞനുമായ അല്ലാഹുവില്‍ നിന്നുള്ളതാണ്. മറ്റു വ്യവസ്ഥകളും മതങ്ങളും മനുഷ്യനിര്‍മിതമോ മനുഷ്യന്റെ കൈകടത്തലുകള്‍‍ നടന്നതോ ആണ്.

3. ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ മുഹമ്മദ്‌ നബി (സ) യുടെ ജീവിതം രേഖപ്പെടുത്തപ്പെട്ടു.

“പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുകയില്ല; തീര്‍ച്ച. (വി.ഖുര്‍ആന്‍ 31,32)

നബിയുടെ ജീവിതം ഖുര്‍ആന്റെ പ്രായോഗികരൂപമായിരുന്നു. പ്രവാചകനില്‍ നിങ്ങള്‍‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്നു ഖുര്‍ആന്‍ പറഞ്ഞത് വെറുതെയല്ല. ആ മാതൃക സ്വഹീഹായ ഹദീസുകളിലൂടെയും ചരിത്രരേഖകളിലൂടെയും അദ്ദേഹത്തിന്‍റെ ജീവിതം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശരിയായ പ്രവാചകചര്യ ലഭ്യമാവാന്‍ വേണ്ടി പൂര്‍വീകര്‍ സ്വീകരിച്ച ത്യാഗങ്ങള്‍‍ അതുല്യമാണ്. വളരെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങളും നിയമങ്ങളും പ്രവാചകവചനങ്ങളും ചരിത്രവും രേഖപ്പെടുത്താന്‍ വേണ്ടി അവര്‍ അവതരിപ്പിച്ചു. ലോകത്ത് മറ്റൊരു മഹദ്വ്യക്തിയുടെയും ചരിത്രം ഇതുപോലെ കൃത്യമായി, ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

4. പ്രവാചകന്‍ (സ) താന്‍ ദൈവമായി ആരോപിക്കപ്പെടാനും ആരാധിക്കപ്പെടാനും ഉള്ള എല്ലാ സാധ്യതകളേയും അടച്ചുകളഞ്ഞിരിക്കുന്നു.

“അല്ലാഹുവേ, എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ…” (മുഹമ്മദ്‌ നബിയുടെ പ്രാര്‍ത്ഥന)

“നബി(സ) പറഞ്ഞു: അവര്‍ (ജൂത, ക്രിസ്‌ത്യാനികള്‍) അവരുടെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകള്‍‍ പ്രാര്‍ഥനാ മന്ദിരങ്ങളാക്കി. എന്നാല്‍ നിങ്ങള്‍‍ ഖബ്‌റുകളെ പ്രാര്‍ഥനാമന്ദിരങ്ങളാക്കരുത്‌. ഞാന്‍ അതിനെ നിങ്ങളോട്‌ നിരോധിക്കുന്നു.” (മുസ്‌ലിം)

ഇതരസൃഷ്ടികള്‍‍ മാത്രമല്ല, മുഹമ്മദ്‌ നബി (സ) പോലും ദൈവമോ ദൈവാവതാരമോ അല്ല. ദിവ്യത്വത്തിന്റെ ഒരു അംശം പോലും നബിയിലില്ല.

ആള്‍‍ദൈവങ്ങള്‍‍ വിലസുന്ന കാലമാണല്ലോ ഇത്. സ്വയം ദിവ്യത്വം ചമഞ്ഞു സാധാരണക്കാരെ വരുതിയിലാക്കി അവരുടെ പണവും സ്വത്തും കൊള്ളയടിക്കുന്ന ഈ പരാന്നഭോജികളും ലോകത്തിന്റെ നായകന്‍ മുഹമ്മദ്‌ നബി (സ)യും എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ മേല്‍ ഹദീസുകള്‍‍ തന്നെ പര്യാപ്തമാണ്. തന്നെ കാണുമ്പോള്‍‍ എഴുന്നേറ്റു നില്‍ക്കരുതെന്നും അമിതമായി പുകഴ്ത്തരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായി നിലകൊണ്ടു. നബിയുടെ സദസ്സില്‍ വന്നാല്‍ നബിയേയും അനുചരന്മാരേയും തിരിച്ചറിയാനുള്ള ഒരു അടയാളം പോലും ഉണ്ടായിരുന്നില്ല. അത്ഭുതങ്ങള്‍‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍‍ തനിക്കത് കഴിയില്ലെന്നും അല്ലാഹുവിനു മാത്രമേ അതൊക്കെ സാധിക്കൂ എന്നുമാണ് പ്രവാചകന്‍ വ്യക്തമാക്കിയത്. ദൈവത്തില്‍ നിന്ന് വെളിപാട് ലഭിക്കുന്നുവെങ്കിലും ഞാന്‍ നിങ്ങളെപോലുള്ള ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും നബി പറഞ്ഞു. നബിയുടെയോ അനുചരന്മാരുടെയോ ചിത്രം പോലും നമുക്ക് ലഭ്യമല്ല. അതിന്റെ കാരണം അങ്ങനെയൊരു ചിത്രം ലഭിച്ചാല്‍ അതിനെ മനുഷ്യര്‍ ആരാധിച്ചു കളയുമെന്ന ഭയം തന്നെയാണ്.

അങ്ങനെ താനൊരു ദൈവമായി ഉയര്‍ത്തപ്പെടാനുള്ള എല്ലാ സാധ്യതകളേയും അടച്ചുകളഞ്ഞ മഹാനാണ് പ്രവാചകന്‍ (സ).

5. മുന്കഴിഞ്ഞ എല്ലാ പ്രവാചകരെയും വേദങ്ങളെയും അംഗീകരിക്കുന്നു, ആദരിക്കുന്നു, മഹത്വപ്പെടുത്തുന്നു.

“നിങ്ങള്‍‍ പ്രഖ്യാപിക്കുക: ഞങ്ങള്‍‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍‍ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരത്രെ.” (വി.ഖുര്‍ആന്‍ 2:136)

ഇസ്ലാം സ്ഥാപിച്ചത് മുഹമ്മദ്‌ നബിയല്ല. ഈ ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചത് മുതല്‍ അതുണ്ട്. മുഹമ്മദ്‌ നബി (സ) അതിന്റെ അവസാനത്തെ പ്രവാചകന്‍ ആണ്.

ജൂതമതം ഈസാനബിയെയോ മുഹമ്മദ്‌ നബിയെയോ അംഗീകരിക്കുന്നില്ല. അതുപോലെ ക്രിസ്തുമതം മുഹമ്മദ്‌ നബിയേയും അംഗീകരിക്കുന്നില്ല. എന്നാല്‍ ഇസ്ലാം മതം മുന്കഴിഞ്ഞ എല്ലാ പ്രവാചകരെയും അവര്‍ക്ക് അവതീര്‍ണമായ വേദങ്ങളെയും ഒരുപോലെ അംഗീകരിക്കുന്നു. എന്ന് മാത്രമല്ല, അവരില്‍ ആരെയെങ്കിലും നിഷേധിച്ചാല്‍ അതോടെ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയാണ് ചെയ്യുക.

പല പ്രവാചകന്മാരെയും ബൈബിള്‍‍ നിന്ദിക്കുമ്പോള്‍‍ എല്ലാ പ്രവാചകന്മാരും പരിശുദ്ധരാണെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.

6. ഇസ്ലാം വെറുമൊരു മതമല്ല; സമഗ്രമായ ജീവിതപദ്ധതിയാണ്, വ്യവസ്ഥയാണ്‌. അഥവാ ഇസ്ലാം മനുഷ്യന്റെ മാനസികവും ശാരീരികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കെല്ലാം അര്‍ഹമായ പരിഗണന നല്‍കി.

“നൂഹിനോടു കല്പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. “നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക”യെന്നതാണത്.” (വി.ഖുര്‍ആന്‍ 42:13)

ഇസ്ലാമിനെ കേവലം ഒരു മതമായിട്ടാണ് നാം സാധാരണ അവതരിപ്പിക്കാറുള്ളത്. സൗകര്യത്തിനു വേണ്ടി അങ്ങനെ പറയാമെങ്കിലും ഇസ്ലാമിനെ കുറിച്ച് സാമാന്യജ്ഞാനം ഉള്ള ഒരാള്‍‍ക്ക് അതിനെ ഒരു മതമായി കാണാന്‍ സാധ്യമല്ലതന്നെ. മതം എന്ന വാക്കിന്റെ അര്‍ത്ഥവും അത് കൊണ്ട് ഇന്ന് വിവക്ഷിക്കുന്ന ആശയവും പരിഗണിക്കുമ്പോള്‍‍ വിശേഷിച്ചും.

യഥാര്‍ത്ഥത്തില്‍ ഇസ്ലാം ഒരു സമ്പൂര്‍ണജീവിതപദ്ധതിയാണ്. മനുഷ്യര്‍ കൃത്രിമമായി പടച്ചുണ്ടാക്കിയ മതം, മതേതരം, രാഷ്ട്രീയം,സാമൂഹികം, വൈയക്തികം തുടങ്ങിയ പദാവലികള്‍‍ക്ക് അതില്‍ വലിയ പ്രസകതിയില്ല. ജീവിതത്തെ ഒരു ഏകകമായി കണ്ടു അതില്‍ കൃത്യമായ ദൈവികമാര്‍ഗദര്‍ശനം നല്‍കുക എന്നതാണ് ഇസ്ലാം ചെയ്യുന്നത്. അതിനാല്‍ സാമ്പ്രദായികമായ രീതിയില്‍ മതം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ കോളങ്ങള്‍‍ ഉണ്ടാക്കി അതില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം ഇസ്ലാമിനെ ചേര്‍ക്കാന്‍ കഴിയില്ല. എല്ലാ കോളത്തിലും എഴുതിചേര്‍ക്കേണ്ടിവരും.

ഇസ്ലാം മുമ്പോട്ട്‌ വെക്കുന്ന ഈ ജീവിതവ്യവസ്ഥ സ്വപ്നലോകത്തിരുന്നു എഴുതിയതല്ല. ഈ ലോകത്ത് പ്രയോഗത്തില്‍ വന്നതും അതനുസരിച്ച് ഭരണം നടന്നതും അതിന്റെ മാധുര്യം ജനങ്ങള്‍‍ ഏറെ കാലം ആസ്വദിച്ചതുമാണ്.

ഇതരമതങ്ങളും ഇസങ്ങളും ചിന്താധാരകളും നല്‍കുന്ന മാര്‍ഗദര്‍ശനങ്ങള്‍‍ ജീവിതത്തിന്റെ ചില പരിമിതമായ മേഖലകളെ മാത്രം കൈകാര്യം ചെയ്യുന്നതാണ്. ചിലത് ആത്മീയതക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍‍ മറ്റുചിലത് സാമൂഹികരാഷ്ട്രീയ മേഖലകള്‍‍ മാത്രം കൈകാര്യം ചെയ്യുന്നു. ചിലത് സമ്പത്തിനെ എല്ലാത്തിന്റെയും അടിസ്ഥാനമായി കാണുമ്പോള്‍‍ വേറെ ചിലത് ലൈംഗികതയെ ജീവിതത്തിന്റെ കേന്ദ്രമായി കാണുന്നു.

എന്നാല്‍ ഇസ്ലാം ഒരു മനുഷ്യന്‍ ഇടപെടുന്ന എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നു. അവിടെയെല്ലാം സമൂലമായ പരിവര്‍ത്തനം നടത്താന് ഏറ്റവും മികവുറ്റ മാര്‍ഗനിര്‍ദേശങ്ങള്‍‍ നല്‍കുന്നു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ഭരണം തുടങ്ങിയ എല്ലാ രംഗങ്ങളിലും ഇസ്ലാമിന് മാര്‍ഗനിര്‍ദേശങ്ങള്‍‍ നല്‍കാനുണ്ട്. ഖുര്‍ആന്‍ , സുന്നത്ത്, അത് രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍‍ (ഇജ്തിഹാദ്), പണ്ഡിതന്മാരുടെ എകോപിതാഭിപ്രായം (ഇജ്മാഅ) എന്നിവയാണ് മാര്‍ഗദര്‍ശനത്തിനുള്ള ഉറവിടങ്ങള്‍‍ .

7. പൗരോഹിത്യമില്ല. മധ്യവര്‍ത്തികളില്ല. അതിനാല്‍ അതുവഴിയുള്ള എല്ലാ ചൂഷണങ്ങളും അടച്ചുകളഞ്ഞിരിക്കുന്നു.

“വിശ്വസിച്ചവരേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച “സുവാര്‍ത്ത” അറിയിക്കുക.” (വി.ഖുര്‍ആന്‍ 9:34)

ലോകത്ത് എന്നും മനുഷ്യകുലത്തിനു ശാപമായിവന്നിരുന്ന ഒരു പൈശാചികശക്തിയായിരുന്നു പൗരോഹിത്യം. പുരോഹിതന്മാര്‍ സ്വയം ദിവ്യത്വം ചമഞ്ഞു തങ്ങളുടേതായ നിയമങ്ങള്‍ ആവിഷ്കരിച്ചു. എന്നിട്ട് അവക്ക് ദൈവികമായ പരിവേഷം നല്‍കി. തങ്ങളിലൂടെ മാത്രമേ ദൈവത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കൂ എന്നും തങ്ങളെ ധിക്കരിക്കുന്നത് ദൈവധിക്കാരമാണെന്നും വാദിച്ചു. പുരോഹിതന്മാരും ഭരണാധികാരികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു.

ഇത്തരം ചൂഷകരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഇസ്ലാം പൗരോഹിത്യത്തെ പൂര്‍ണമായും അകറ്റിയിരിക്കുന്നു.

8. ആരാധനകളും പ്രാര്‍ത്ഥനകളും ചടങ്ങുകളും ലളിതം, ചൂഷണമുക്തം.

“നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ.അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്‌”. (വി.ഖുര്‍ആന്‍ 2:186)

“നിങ്ങള്‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. അറിയുക, തീര്‍ച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതു കുറഞ്ഞാലും ശരി.” (ബുഖാരി)

പുരോഹിതന്മാരും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളും ലക്ഷ്യമിടുന്ന പ്രധാന സംഗതി സമ്പത്താണ്‌. ഇന്ന് കാണുന്ന ആള്‍ ദൈവങ്ങളെയും ശൈഖുമാരെയും ബീവിമാരെയും സ്വാമിമാരെയും നോക്കുക. ആത്മീയ ദാഹം സൗജന്യമായി തീര്‍ത്ത്‌ കൊടുക്കുന്ന, സൗജന്യമായി ആഗ്രഹാഭിലാഷങ്ങള്‍ ‘സഫലീകരിച്ചു’ കൊടുക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും എത്രയുണ്ട്? ലിസ്റ്റ് ശൂന്യം!

പുരോഹിത മതത്തില്‍ പ്രാര്‍ഥനകള്‍ വളരെ സങ്കീര്‍ണമായിരിക്കും. വളരെ ദീര്‍ഘമേറിയതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതോ, അര്‍ത്ഥശൂന്യമോ ആയതുമായ വാചകങ്ങളും അംഗവിക്ഷേപങ്ങളും നൃത്തങ്ങളും ആട്ടവും പാട്ടുമൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. പ്രാര്‍ഥനാ സ്ഥലത്ത് പ്രത്യേക ഗന്ധം പരത്തിയും പുകച്ചും പൂ വിതറിയും നിലവിളക്ക് കത്തിച്ചുമൊക്കെ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചാണ് പ്രാര്‍ഥനകള്‍ നടത്തുക.

പൗരോഹിത്യവും മധ്യവര്‍ത്തികളും ഇല്ലാത്തതിനാല്‍ പണം കൊടുത്ത് ആരാധനകള്‍‍ നിര്‍വഹിക്കുന്ന രീതി ഇസ്ലാമില്‍ ഇല്ലതന്നെ. എല്ലാം അല്ലാഹുവിനോട് നേരിട്ട് മാത്രം ചെയ്യുന്ന കര്‍മങ്ങള്‍‍ ആണ്. എവിടെവെച്ചും എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ആരാധനകള്‍ നിര്‍വഹിക്കാം. കൂട്ടായും ഒറ്റക്കും നിര്‍വഹിക്കാം. ഒട്ടും സങ്കീര്‍ണതകള്‍ ഇല്ലാത്ത ആശയസമ്പുഷ്ടമായ എന്നാല്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന വാചകങ്ങളാണ് പ്രാര്‍ത്ഥനകളിലും ദിക്ര്റുകളിലും ഉള്ളത്.

9. വിശ്വാസങ്ങളിലും കര്‍മങ്ങളിലും പ്രകൃതിക്ക് അനുയോജ്യമായ മധ്യമമാര്‍ഗം.

“അപ്രകാരം നാം നിങ്ങളെ ഒരു മിതസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍‍ ജനങ്ങള്‍‍ക്ക് സാക്ഷികളായിരിക്കാനും, റസൂല്‍ നിങ്ങള്‍‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി.” (വി.ഖുര്‍ആന്‍ 2:143)

“തീര്‍ച്ചയായും നിന്റെ നാഥന് നിന്നില്‍ നിന്ന് അവകാശമുണ്ട്‌. നിന്റെ ശരീരത്തിന് നിന്നില്‍നിന്നു അവകാശമുണ്ട്‌. നിന്റെ ഭാര്യക്കും നിന്നില്‍ നിന്ന് അവകാശമുണ്ട്‌.” (ബുഖാരി)

“എന്നാല്‍ ഞാന്‍ നോമ്പെടുക്കുന്നു, നോമ്പ് മുറിക്കുന്നു. രാത്രി നമസ്ക്കരിക്കുന്നു. ഉറങ്ങുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം കഴിക്കുന്നു. അതിനാല്‍ എന്റെ ചര്യ ആര്‍ക്ക് പ്രിയങ്കരമായി തോന്നുന്നില്ലയോ അവന്‍ എന്നില്‍ പെട്ടവനല്ല.” (ബുഖാരി)

“നിങ്ങള്‍‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. അറിയുക, തീര്‍ച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയംകരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതു കുറഞ്ഞാലും ശരി.” (ബുഖാരി)

ലോകത്ത് ഏതൊരു മതവും ചിന്താധാരകളും തത്വസംഹിതകളും പരിശോധിച്ച് നോക്കൂ. അതിലൊക്കെ പ്രകൃതിവിരുദ്ധമായ യാതാര്‍ത്ഥ്യരഹിതമായ തീവ്രത ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ ഇസ്ലാം തീവ്രതക്കും ജീര്‍ണതക്കും മധ്യേയുള്ള നിലപാടാണ് വിശ്വാസ-കര്‍മങ്ങളില്‍ സ്വീകരിച്ചിരിക്കുന്നത്. ചില ഉദാഹരങ്ങള്‍‍ കാണുക:

  • ഭൗതികവാദവും നിരീശ്വരത്വസിദ്ധാന്തങ്ങളും മനുഷ്യന്റെ ആത്മീയദാഹത്തെ ഒട്ടും പരിഗണിച്ചില്ല. എന്നാല്‍ മറുഭാഗത്ത് മനുഷ്യനെ വെറും ആത്മീയജീവിയാക്കി മാറ്റി അവന്റെ ഭൗതികമായ ആവശ്യങ്ങളെ അവഗണിക്കുന്ന നിലപാടാണ് പല മതങ്ങളും ആത്മീയ സംഘങ്ങളും സ്വീകരിച്ചത്. എന്നാല്‍ ഇസ്ലാം ആത്മീയവും ഭൗതികവുമായ കാര്യങ്ങള്‍‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിരിക്കുന്നു.
  • ജൂതര്‍ യേശുവിനെ (ഈസാ നബി) വ്യഭിചാരസന്തതി എന്ന് വിശേഷിപ്പിച്ചപ്പോള്‍ ക്രൈസ്തവര്‍ അദ്ദേഹത്തെ ദൈവമായി ഉയര്‍ത്തി. ഈ രണ്ടു വ്യാജങ്ങള്‍ക്കും ഇടയില്‍ യേശു ഒരു മഹാനായ പ്രവാചകന്‍ ആയിരുന്നുവെന്ന സത്യം ഇസ്ലാം ചൂണ്ടിക്കാട്ടുന്നു.
  • ആരാധനാകര്‍മങ്ങളില്‍ അതീവതീവ്രത കാണിച്ചു ശരീരത്തെ പീഡിപ്പിക്കുന്ന രീതിയാണ് പല മതദര്‍ശനങ്ങളിലും കാണാന്‍ കഴിയുക. ഇസ്ലാമില്‍ ആരാധനാകര്‍മങ്ങള്‍‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അവയൊന്നും തന്നെ പീഡനമോ പ്രയാസകരമോ അമിതമോ അല്ല. കൃത്യമായ സന്തുലനം അതില്‍ നിങ്ങള്‍‍ക്ക് കാണാന്‍ കഴിയും. ഒരാള്‍‍ക്ക് ഐചികമായി കൂടുതല്‍ ആരാധനാകര്‍മങ്ങള്‍‍ ചെയ്യണം എന്നുണ്ടെങ്കില്‍ അതിനും ഇസ്ലാം അനുവാദം നല്‍കുന്നു. എന്നാല്‍ അത് ശരീരത്തിനുള്ള ബാധ്യതകള്‍‍ ഒഴിവാക്കിക്കൊണ്ടാവരുത് എന്ന് പ്രവാചകന്‍ വളരെ ശക്തമായി തന്നെ കല്‍പ്പിച്ചിട്ടുണ്ട്‌.
  • മനുഷ്യന്റെ സമ്പാദിക്കാനുള്ള പ്രകൃതിയെ അടിച്ചമര്‍ത്തുകയാണ് കമ്യൂണിസം ചെയ്യുന്നത്. മറുഭാഗത്ത് മുതലാളിത്തമാവട്ടെ അനിയന്ത്രിതമായി സമ്പത്ത് വാരിക്കൂട്ടാനും അതില്‍ പൈശാചികമായ മത്സരം നടത്താനും പ്രേരകമാവുന്നു. ഇസ്ലാമോ ഇത് രണ്ടിനും ഇടയിലുള്ള മനോഹരമായ മധ്യമമാര്‍ഗം സ്വീകരിച്ചിരിക്കുന്നു.

പ്രസ്തുത മധ്യമമാര്‍ഗം കൃത്രിമമായി സ്വീകരിച്ചതാണ്‌ എന്ന് തെറ്റിദ്ധരിക്കരുത്. ആ മാര്‍ഗമാണ് യഥാര്‍ത്ഥ്യം. പ്രപഞ്ചത്തിനു സന്തുലനം ഉള്ളത് പോലെ വിശ്വാസകര്‍മങ്ങളിലും സന്തുലനം വരിക സ്വാഭാവികം. (8, 10 നമ്പറുകളില്‍ കൊടുത്ത കാര്യങ്ങള്‍ കൂടി ഇതോടു ചേര്‍ത്തുവായിക്കുക).

10. മനുഷ്യന്റെ ശാരീരികമായ ആവശ്യങ്ങള്‍‍ അംഗീകരിക്കുകയും അതിനു മാന്യമായ സ്ഥാനവും കൃത്യമായ മാര്‍ഗദര്‍ശനവും നല്‍കിയിരിക്കുന്നു.

“ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍‍ വിശദീകരിക്കുന്നു.” (വി.ഖുര്‍ആന്‍ 7: 32)

തീറ്റ, കുടി, ലൈംഗികത, ഉറക്കം തുടങ്ങിയ മനുഷ്യപ്രകൃതിയെ അടിച്ചമര്‍ത്തി വെറും ആത്മീയജീവിയാക്കി മാറ്റുക എന്നത് ഇസ്ലാമിന്റെ മാര്‍ഗമല്ല. ഹിന്ദുമതത്തിലെ ബ്രഹ്മചര്യം, ക്രിസ്തുമതത്തിലെ കന്യാസ്ത്രീ തുടങ്ങിയ പ്രകൃതിവിരുദ്ധമാര്‍ഗങ്ങള്‍‍ ഇസ്ലാമിന് അന്യമാണ്. മറിച്ചു സ്വന്തം ഭാര്യയുമായുള്ള ലൈംഗികബന്ധം പോലും പ്രതിഫലാര്‍ഹമായ ധര്‍മമാണ് എന്ന് പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. നല്ല ആഹാരം പാകം ചെയ്തു തിന്നുകയും കുടിക്കുകയും ചെയ്യാം. എല്ലാം അനുവദനീയമായ മാര്‍ഗത്തില്‍ മിതമായ നിലക്ക് ആവണമെന്ന് മാത്രം.

11. ജാതി, വംശം, ദേശം, വര്‍ഗം, കാലം തുടങ്ങിയ അതിര്‍വരമ്പുകള്‍‍ ഇല്ലാത്ത  സാര്‍വജനീനവും സാര്‍വലൌകികവുമായ ഒരു പ്രസ്ഥാനമാണ്.

“മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍‍ . നിങ്ങള്‍‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു.” (വി.ഖുര്‍ആന്‍ 3: 110)

“നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്. ആദമാകട്ടെ മണ്ണിന്റെ പുത്രനും.” (അഹ്മദ്)

“അറിയുക! അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ കറുത്തവനു ചുവന്നവനേക്കാളോ ചുവന്നവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല- ഭക്തിയുടെ അടിസ്ഥാനത്തിലലല്ലാതെ.” (ത്വബരി)

ഇസ്ലാം സംസാരിക്കുന്നത് മനുഷ്യകുലത്തിനോടാണ്. ഏതെങ്കിലും കാലക്കാര്‍ക്കോ ദേശക്കാര്‍ക്കോ വിഭാഗക്കാര്‍ക്കോ വര്‍ഗത്തിനോ ഉള്ള സന്ദേശമല്ല അത് നല്‍കുന്നത്. കാലത്തിനൊത്ത് സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഉള്‍‍കൊള്ളാന്‍ സാധ്യമാവുന്ന സന്ദേശമാണ് ഇസ്ലാം നല്‍കുന്നത്. എത്ര നൂറ്റാണ്ടുകള്‍‍ പിന്നിട്ടാലും ഏതു ഗ്രഹത്തില്‍ എത്തിപ്പെട്ടാലും അതിന്റെ സന്ദേശം നിത്യപ്രസക്തമായി തുടരുക തന്നെ ചെയ്യും. അതിന്റെ ശക്തമായ വൈജ്ഞാനിക ആയുധങ്ങളായ ഇജ്തിഹാദ് (ഖുര്‍ആന്‍ , സുന്നത്ത് അടിസ്ഥാനമാക്കിയുള്ള ഗവേഷണം), ശൂറ (കൂടിയാലോചന) ഇസ്ലാമിനെ കാലത്തിനൊത്ത് ചലിക്കാനും നവം നവങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പര്യാപ്തമാക്കുന്നു.

12. നീതി, കാരുണ്യം, ഗുണകാംക്ഷ, സഹിഷ്ണുത തുടങ്ങിയവയില്‍ ഊന്നി മനുഷ്യാവകാശങ്ങള്‍‍ക്കും ജനസേവനത്തിനും വേണ്ടി ശക്തമായി മുന്നിട്ടിറങ്ങുന്നു.

“വിശ്വസിച്ചവരേ, നിങ്ങള്‍‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.” (വി.ഖുര്‍ആന്‍ 5: 8)

“കാരുണ്യമെന്നത് ഒരാള്‍ തന്റെ കൂട്ടുകാരനോട് കാണിക്കുന്നത് മാത്രമല്ല. മറിച്ചു മുഴുവന്‍ ജനത്തോടുമുള്ള കരുണയാണ്. എല്ലാത്തിനോടുമുള്ള കാരുണ്യം.” (ത്വബറാനി)

“ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.” (വി.ഖുര്‍ആന്‍ 5: 32)

“നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരില്‍ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരൊഴികെ. അക്രമികള്‍ തങ്ങള്‍ക്കു കിട്ടിയ സുഖസൌകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായിരുന്നു.” (വി.ഖുര്‍ആന്‍ 11:116)

“നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍‍ക്കും കുട്ടികള്‍‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: “ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍‍ക്ക് ഒരു സഹായിയെ നല്‍കേണമേ.” (വി.ഖുര്‍ആന്‍ 4: 75)

“അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ധര്‍മസമരം.” (മുഹമ്മദ്‌ നബി)

വെറും ആരാധനകളും ചടങ്ങുകളും മാത്രം നടത്തി ജനങ്ങളില്‍ നിന്ന് അകന്നുകഴിയുകയല്ല ഇസ്ലാം ചെയ്യുന്നത്. അതിന്റെ അനിവാര്യമായ പ്രവര്‍ത്തനമേഖലയാണ് മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ , സ്ത്രീകള്‍, കുട്ടികള്‍ , ദുര്‍ബലര്‍ , അനാഥര്‍ , അഗതികള്‍ തുടങ്ങിയവരുടെ സുരക്ഷക്കും അവകാശങ്ങള്‍ക്കും വേണ്ടി മുന്നിട്ടിറങ്ങാതെ, ജനസേവനം ചെയ്യാതെ വെറും പ്രാര്‍ത്ഥനകളുമായി ഒരു മുസ്ലിമിന് ജീവിക്കാന്‍ കഴിയില്ല. അഥവാ അത്തരമൊരു ഒളിച്ചോട്ടം അല്ലാഹുവിന്റെ ശിക്ഷക്ക് കാരണമായി തീരുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

Related Post