IOS APP

ഖുര്‍ആന്റെ സന്ദേശം ഒറ്റനോട്ടത്തില്‍

ഖുര്‍ആന്റെ സന്ദേശം ഒറ്റനോട്ടത്തില്‍

quran
 
ഏകദൈവം

നമ്മെയും നാം ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ചു സംരക്ഷിക്കുന്നത് സര്‍വശക്തനായ അല്ലാഹുവാണ്. അവന്‍ ഏകനാണ്. തുടക്കവും ഒടുക്കവുമില്ലാത്തവനാണ്. പരമകാരുണികനും നീതിമാനുമാണ്. പദാര്‍ഥാതീതനും അവിഭാജ്യനുമാണ്. സര്‍വജ്ഞനും നിരാശ്രയനുമാണ്. അവന് സമന്മാരോ സദൃശരോ ഇല്ല. അല്ലാഹുവിനു മാത്രമേ അഭൌതികമായ അറിവുള്ളൂ. കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായി ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവനല്ലാതെ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ അവനെ മാത്രമേ ആരാധിക്കാവൂ. സഹായാര്‍ഥനയും പ്രാര്‍ഥനയും അവനോടു മാത്രമേ പാടുള്ളൂ.

പ്രവാചകത്വം

മനുഷ്യരില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാരെ ദൈവം തന്റെ സന്ദേശവാഹകരായി നിയോഗിച്ചു. ഇവ്വിധം ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ ദൈവിക സന്മാര്‍ഗവുമായി മാനവസമൂഹത്തിലേക്ക് ആഗതരായിട്ടുണ്‍ണ്ട്. അവരില്‍ മധ്യപൂര്‍വ ദേശത്തെ ജനത്തിന് ഏതോ നിലക്ക് കേട്ടറിവുള്ള ഇരുപത്തഞ്ചു പ്രവാചകന്മാരുടെ പേരു മാത്രമേ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. എന്നാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ കാലഘട്ടത്തിലും ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്‍്. ആ പ്രവാചക പരമ്പരയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. അദ്ദേഹം ഉള്‍പ്പെടെ മുഴുവന്‍ പ്രവാചകന്മാരെയും അംഗീകരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അവര്‍ക്കിടയില്‍ ഒരു വിധ വിവേചനവും കല്‍പിക്കാന്‍ പാടില്ല.

മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി നിയോഗിതരായ മുഴുവന്‍ ദൈവദൂതന്മാരും മൌലികമായി ഒരേ സന്ദേശമാണ് ഉയര്‍ത്തിപ്പിടിച്ചത്. പൂര്‍വപ്രവാചകന്മാര്‍ സമൂഹസമക്ഷം സമര്‍പ്പിച്ച ദൈവിക സന്ദേശങ്ങളുടെ അന്തിമവും സമഗ്രവുമായ രൂപമാണ് മുഹമ്മദ് നബിയിലൂടെ അല്ലാഹു ലോകത്തിനു നല്‍കിയത്. അദ്ദേഹത്തിലൂടെ അവതീര്‍ണമായ ആ ദിവ്യവചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അത് ലോകാവസാനം വരെ എല്ലാവിധ മനുഷ്യ ഇടപെടലുകളില്‍നിന്നും മുക്തമായി സുരക്ഷിതമായി നിലനില്‍ക്കും.

മരണാനന്തര ജീവിതം

മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഇഹലോകം കര്‍മവേദിയാണ് പരലോകത്തേക്കുള്ള കൃഷിയിടം. ജീവിതം ഒരു പരീക്ഷണമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം പരലോകത്താണ്. ഐഹികജീവിതം ക്ഷണികവും പരലോകജീവിതം ശാശ്വതവുമാണ്. ഭൂമിയില്‍ ദൈവശാസന പാലിച്ച് സല്‍ക്കര്‍മിയായി ജീവിച്ചാല്‍ പരലോകത്ത് സങ്കല്‍പിക്കാനാവാത്ത സുഖസൌകര്യങ്ങളുള്ള സ്വര്‍ഗം പ്രതിഫലമായി ലഭിക്കും. ദൈവധിക്കാരിയായി ദുഷ്ടജീവിതം നയിച്ചാല്‍ കണക്കാക്കാനാവാത്ത കഷ്ടതകള്‍ നിറഞ്ഞ നരകശിക്ഷയാണുണ്‍ണ്ടാവുക.

ആരാധനാകര്‍മങ്ങള്‍

ദിനേന അഞ്ചുനേരം നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കണം. അത് ദൈവസ്മരണ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിഷിദ്ധങ്ങളില്‍നിന്നും നീചകൃത്യങ്ങളില്‍നിന്നും മനുഷ്യനെ തടഞ്ഞുനിര്‍ത്തുന്നു.

റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കണം. അത് മനുഷ്യരെ ഭക്തരും സൂക്ഷ്മശാലികളുമാക്കുന്നു. സാമ്പത്തികശേഷിയുള്ളവര്‍ തങ്ങളുടെ ധനത്തിന്റെ നിശ്ചിത വിഹിതം സകാത്തായി നല്‍കണം. ദരിദ്രര്‍, അഗതികള്‍, അടിയാളര്‍ തുടങ്ങി അവശതയനുഭവിക്കുന്നവരാണ് അതിന്റെ അവകാശികള്‍. സകാത്ത് ഐച്ഛിക ദാനമല്ല. വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്.
സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ളവര്‍ ജീവിതത്തിലൊരിക്കല്‍ മക്കയിലെ വിശുദ്ധ മന്ദിരത്തിന്റെ അടുത്തുചെന്ന് ഹജ്ജ് നിര്‍വഹിക്കണം.

മനുഷ്യന്‍

മനുഷ്യന്‍ ആദരണീയനാണ്. ഏറ്റവും നല്ല ഘടനയോടെയാണ് ദൈവം അവനെ സൃഷ്ടിച്ചത്. ജന്മനാ തന്നെ ദുര്‍ബലനാണെങ്കിലും വളര്‍ന്നു വലുതാവുന്നതോടെ അവന്‍ കരുത്തു നേടുന്നു. ഭൂമിയിലുള്ളതെല്ലാം തന്റെ താല്‍പര്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമാറ് അല്ലാഹു അവന് മഹത്തായ യോഗ്യതകള്‍ നല്‍കിയിരിക്കുന്നു.

ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒരേ സത്തയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരാണ്. എല്ലാവരും ഒരേ മാതാപിതാക്കളില്‍നിന്നുണ്ടായവരാണ്. അതിനാല്‍ അവരെല്ലാം സമന്മാരാണ്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ ഭേദങ്ങളെല്ലാം പരസ്പരം തിരിച്ചറിയാനുള്ള ഉപാധികള്‍ മാത്രമാണ്. അവയുടെ പേരില്‍ ഒരു വിധ വിവേചനവും അരുത്.

മനുഷ്യജീവന്‍ ഏറെ വിലപ്പെട്ടതാണ്. ആര്‍ക്കും ജീവന്‍ നല്‍കാന്‍ കഴിയാത്തവനായ മനുഷ്യന്‍ അന്യായമായി മറ്റൊരു ജീവന്‍ ഹനിക്കരുത്. ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതുപോലെയാണ്. ഒരാള്‍ക്ക് ജീവിതമേകുന്നത് മുഴുവന്‍ മനുഷ്യരെയും ജീവിപ്പിക്കുന്നതുപോലെയും.

ദൈവം മനുഷ്യനില്‍നിന്ന് ഒട്ടും അകലെയല്ല. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്തവനാണ്. അവന്റെ മനോമന്ത്രങ്ങള്‍ കൂടി അല്ലാഹു അറിയുന്നു. കണ്ണിന്റെ കട്ടുനോട്ടങ്ങള്‍ പോലും സൂക്ഷ്മമായി കാണുന്നു. ആര്‍ക്കും ഒരു നിമിഷം പോലും ദൈവത്തില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല. ദൈവസാന്നിധ്യത്തെ സംബന്ധിച്ച ഈ സജീവബോധത്തോടെ സദാ കഴിഞ്ഞുകൂടുന്നവനാണ് യഥാര്‍ഥ സത്യവിശ്വാസി.

മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. അവര്‍ക്ക് അലോസരമുണ്‍ണ്ടാക്കുന്ന ഒരക്ഷരം പോലും ഉരിയാടരുത്. പ്രായാധിക്യത്തിന്റെ പരവശതയില്‍ അവരെ നന്നായി പരിചരിക്കണം. അവര്‍ക്ക് കാരുണ്യത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കണം. സദാ അവര്‍ക്കു വേണ്ടണ്‍ി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.

ദാരിദ്യ്രം ഭയന്നോ മറ്റു കാരണങ്ങളാലോ കുട്ടികളെ കൊല്ലരുത്. അവരെ വധിക്കുന്നത് വന്‍പാപമാണ്. കുട്ടികളോട് കാരുണ്യത്തോടെ വര്‍ത്തിക്കണം. അവരുടെ മുലകുടിപ്രായം രണ്‍ണ്ടു വര്‍ഷമാണ്. മുലയൂട്ടല്‍ മഹത്തായ കൃത്യമാണ്. മുലകുടിബന്ധം രക്തബന്ധം പോലെ പവിത്രമാണ്. മക്കളാണ് മാതാപിതാക്കളുടെ ഏറ്റവും അടുത്ത അനന്തരാവകാശികള്‍.

വിവാഹം

പ്രപഞ്ചത്തിലുള്ള എല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത്. മനുഷ്യനും അവ്വിധം തന്നെ. വംശവര്‍ധനവിനുള്ള മാര്‍ഗം ഇണചേര്‍ന്നുള്ള ജീവിതമാണ്. വിവാഹമാണ് അതിന് വഴിയൊരുക്കുന്നത്. അതിനാല്‍ വിവാഹം വിശുദ്ധമായ ഒരുടമ്പടിയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാവാണ് അവളെ വിവാഹം ചെയ്തുകൊടുക്കേണ്ടണ്‍ത്. വിവാഹവേളയില്‍ വരന്‍ വധുവിന് വിവാഹമൂല്യം നല്‍കണം.

ദാമ്പത്യം പാപമല്ല; പുണ്യകര്‍മമാണ്. സ്‌നേഹ, കാരുണ്യ വികാരങ്ങളാണ് അതിന്റെ അടിസ്ഥാനം. ദമ്പതികള്‍ വസ്ത്രം പോലെ പരസ്പരം കൂടിച്ചേര്‍ന്ന് ലയിച്ചു ജീവിക്കേണ്ടണ്‍വരാണ്. ദമ്പതികള്‍ ഇരുവരും ബന്ധം തകര്‍ന്നുപോകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. അവരിരുവര്‍ക്കും നിശ്ചിതമായ അവകാശബാധ്യതകളുണ്ട്്. ഏതു സാഹചര്യത്തിലും സ്ത്രീയുടെ സംരക്ഷണോത്തരവാദിത്വം പുരുഷനാണ്.

സഹജീവികളോടുള്ള ബന്ധം

അടുത്ത ബന്ധുക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. അവരോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുകയും അവരിലെ ദരിദ്രരെ പ്രത്യേകം പരിഗണിക്കുകയും വേണം.

അടുത്ത ബന്ധുക്കളും അല്ലാത്തവരുമായ അയല്‍ക്കാരോട് ഏറ്റവും നല്ല നിലയില്‍ സഹവസിക്കണം. അവര്‍ക്ക് നന്മയും ഉപകാരവും ചെയ്യണം.
എല്ലാവരോടും സൌമ്യമായി പെരുമാറണം. പരുഷമായി പെരുമാറരുത്. ഹൃദയവിശാലത വേണം. കാഠിന്യം അരുത്. നല്ലതേ പറയാവൂ. ചീത്തവാക്കുകള്‍ ഉപയോഗിക്കരുത്. കുത്തുവാക്കുകള്‍ പറയരുത്.

ആരും ആരെയും പരിഹസിക്കരുത്. ചീത്തപ്പേരുകള്‍ വിളിക്കരുത്. അന്യോന്യം അവഹേളിക്കരുത്. പരദൂഷണം പറയരുത്. അങ്ങനെ ചെയ്യുന്നത് മനുഷ്യശവം തിന്നുന്നപോലെയാണ്. ഊഹങ്ങള്‍ വര്‍ജിക്കണം. ഊഹങ്ങളില്‍ തെറ്റു പറ്റാന്‍ സാധ്യതയുണ്ട്. രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്.

അഹങ്കാരം അരുത്. ഭൂമിയില്‍ വിനയത്തോടെ നടക്കണം. പൊങ്ങച്ചത്തോടെ നടക്കരുത്. ജനങ്ങളില്‍നിന്ന് അഹന്തയോടെ മുഖം തിരിക്കരുത്. നടത്തത്തില്‍ മിതത്വം പുലര്‍ത്തണം. സംസാരത്തില്‍ ശബ്ദം നിയന്ത്രിക്കണം.

അപവാദാരോപണം അതിഗുരുതരമായ അപരാധമാണ്; ഇസ്ലാമികരാഷ്ട്രത്തില്‍ ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റവും.

അക്രമം അരുത്. അക്രമത്തിന് കൂട്ടുനില്‍ക്കരുത്. നാട്ടില്‍ കുഴപ്പമുണ്‍ണ്ടാക്കരുത്. കുപ്രചാരണങ്ങളിലേര്‍പ്പെടരുത്.

നീതിപാലിക്കണം; അത് സ്വന്തത്തിനും സ്വന്തക്കാര്‍ക്കും എതിരാണെങ്കിലും. ഒരു കാരണവശാലും അനീതി പ്രവര്‍ത്തിക്കരുത്. അനീതിക്ക് കൂട്ടുനില്‍ക്കരുത്. ശത്രുവോടു പോലും അനീതി അരുത്.

അസൂയ അരുത്. അമാനത്തുകള്‍ പാലിക്കണം. കരാറുകള്‍ ലംഘിക്കരുത്. വാഗ്ദാനം പൂര്‍ത്തീകരിക്കണം. ആത്മവഞ്ചന അരുത്. കള്ളം പറയരുത്. ചതിപ്രയോഗം കൊടിയപാപമാണ്. പ്രതിജ്ഞകള്‍ പാലിക്കണം. അവയുടെ ലംഘനം കുറ്റകരമാണ്.

നന്മയും തിന്മയും തുല്യമല്ല. അതിനാല്‍ നന്മകൊണ്ടാണ് തിന്മയെ തടയേണ്ടണ്‍ത്. അത് ശത്രുപോലും മിത്രമാകാന്‍ കാരണമായിത്തീരും.

ക്ഷമ പാലിക്കണം. അല്ലാഹുവിന് ഏറെ ഇഷ്ടം ക്ഷമാശീലരെയാണ്. എല്ലാവരോടും കരുണകാണിക്കണം. ക്രൂരത അരുത്. നന്ദികാണിക്കണം. നന്ദികേട് അരുത്. കോപം വന്നാല്‍ അത് പ്രകടിപ്പിക്കരുത്. നിയന്ത്രിക്കണം.

സദാ സത്യസന്ധത പുലര്‍ത്തണം. എല്ലാറ്റിലും ആത്മാര്‍ഥത കാണിക്കണം. കാപട്യം അരുത്. അത് കഠിനമായ കുറ്റമാണ്.

മുഴുവന്‍ മനുഷ്യരോടും ഗുണകാംക്ഷ പുലര്‍ത്തണം. വിട്ടുവീഴ്ച കാണിക്കണം. ജനങ്ങള്‍ക്ക് മാപ്പു നല്‍കണം.

ഏഷണി അരുത്. ക്ഷമാപണം നിരാകരിക്കരുത്. കള്ളസത്യം പാടില്ല. കള്ളസാക്ഷ്യം കൊടിയ പാപമാണ്.

അനാവശ്യ സംസാരങ്ങളിലും പ്രവൃത്തികളിലും കൂട്ടുകെട്ടുകളിലും ഇടപെടരുത്. അവയില്‍ നിന്നെല്ലാം വിട്ടകന്നു നില്‍ക്കണം.

നന്മയിലും ഭക്തിയിലും പരസ്പരം സഹകരിക്കണം. തി•യിലും ശത്രുതയിലും അന്യോന്യം സഹായിക്കുകയോ സഹകരിക്കുകയോ അരുത്.

നേതാവിനെ അനുസരിക്കണം. നേതാവ് അനുയായികളോട് കൂടിയാലോചിച്ചശേഷമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ.

ആലസ്യം വെടിയണം. വിധിയെ പഴിക്കരുത്. തെളിവില്ലാതെ തര്‍ക്കിക്കരുത്. സംവാദം നടത്തേണ്ടണ്‍ിവന്നാല്‍ അത് നല്ലനിലയിലാവണം.

രണ്‍ണ്ടാളുകള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമോ അകല്‍ച്ചയോ ഉണ്‍ണ്ടായാല്‍ അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. ശത്രുത ഇല്ലാതാക്കാന്‍ ആവുന്നതൊക്കെ ചെയ്യണം.

അഭിവാദ്യങ്ങള്‍ക്ക് അതിനേക്കാള്‍ നന്നായി പ്രത്യഭിവാദ്യം ചെയ്യണം. അന്യരുടെ വീടുകളില്‍ അവരുടെ അനുവാദമില്ലാതെ പ്രവേശിക്കരുത്. അധര്‍മകാരികളുടെ വാക്കുകള്‍ നിജസ്ഥിതി അന്വേഷിച്ചറിയാതെ സ്വീകരിക്കരുത്.

ഇരിപ്പിടങ്ങളിലെ സ്ഥലം മുഴുവന്‍ സ്വയം ഉപയോഗിക്കാതെ മറ്റുള്ളവരെ കൂടി പരിഗണിക്കണം. അവര്‍ക്ക് സൌകര്യമൊരുക്കിക്കൊടുക്കണം.

നിഷിദ്ധകര്‍മങ്ങള്‍

മദ്യം, ചൂത്, ഷോഡതി പോലുള്ളവ നിഷിദ്ധമാണ്. അവ പൂര്‍ണമായും ഉപേക്ഷിക്കണം.

വ്യഭിചാരം നീചമാണ്. അതിനോട് അടുക്കുകപോലും അരുത്. സദാചാരനിഷ്ഠ പുലര്‍ത്തണം. അവിഹിതമായ വാക്കോ വികാരമോ പ്രവൃത്തിയോ ഉണ്‍ണ്ടാവരുത്.

നിര്‍ലജ്ജത നികൃഷ്ടമാണ്. അതിനാല്‍ നഗ്‌നത മറയ്ക്കണം. സ്ത്രീകള്‍ പുരുഷന്മാരില്‍ ദുര്‍വികാരങ്ങളുണര്‍ത്തുംവിധം നഗ്‌നത പ്രദര്‍ശിപ്പിക്കരുത്. ആഭാസകരമായ വസ്ത്രധാരണം അരുത്. സ്ത്രീകളും പുരുഷന്മാരും അരുതാത്തത് കാണാതിരിക്കാന്‍ ദൃഷ്ടികള്‍ താഴ്ത്തണം. സ്വന്തം വീട്ടുകാരുടെ പോലും സ്വകാര്യതകളില്‍ ഇടപെടരുത്.

അധര്‍മത്തിന്റെ ആധിക്യം സമൂഹങ്ങളുടെയും നാടുകളുടെയും നാശത്തിന് നിമിത്തമാകും. ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതും കുഴപ്പം കുത്തിപ്പൊക്കുന്നതും കൊടിയ കുറ്റമാണ്.

സമൂഹത്തില്‍ സ്വൈരജീവിതം സാധ്യമാവാന്‍ പ്രതിക്രിയ അനിവാര്യമാണ്. എന്നാല്‍ മാപ്പ് നല്‍കുന്നതാണ് ഏറ്റവും നല്ലത്.

അനാഥകളെ ആദരിക്കണം. അവരെ നിന്ദിക്കരുത്. അനാഥകളെ അവഗണിക്കുന്നത് മതനിഷേധമാണ്. അവശരെയും അംഗവൈകല്യമുള്ളവരെയും അവഗണിക്കരുത്.

അഗതികള്‍ക്ക് ആഹാരം നല്‍കണം. അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. അഗതികളെ വിരട്ടരുത്. അവര്‍ക്ക് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കല്‍ മതനിഷേധമാണ്.

സമ്പത്തിനോടുള്ള സമീപനം

സമ്പത്ത് സമൂഹത്തിന്റെ നിലനില്‍പിനുള്ള അടിസ്ഥാനമാണ്. അതിന്റെ യഥാര്‍ഥ ഉടമാവകാശം ദൈവത്തിനാണ്. തന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമായി അത് മനുഷ്യര്‍ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കിയതാണ്. അതിനാല്‍ ആര്‍ക്കും സമ്പത്തിന്റെമേല്‍ പരമമായ ഉടമാവകാശമില്ല.

ദൈവം തന്റെ ദാസന്മാര്‍ക്കായി നിക്ഷേപിച്ച സമ്പത്ത് തേടിപ്പിടിക്കലും അതിനായി അധ്വാനിക്കലും സല്‍പ്രവൃത്തികളാണ്. എന്നാല്‍ സ്വത്തിനോടുള്ള അമിതമായ ആസക്തിയും പ്രേമവും അരുത്. സമ്പത്തിന്റെ അടിമയാകരുത്.

തൊഴില്‍, കൃഷി, കച്ചവടം പോലുള്ളവയിലൂടെ ധനം സമ്പാദിക്കാം. എന്നാല്‍ ചൂഷണവും മോഷണവും പാടില്ല. അളത്തത്തിലും തൂക്കത്തിലും കൃത്രിമം അരുത്. പലിശ പാടില്ല. അത് വന്‍പാപവും സമൂഹത്തിന് നാശം വരുത്തുന്നതുമാണ്. അവിഹിത മാര്‍ഗത്തിലൂടെ ധനം സമ്പാദിക്കരുത്.

ധനം കുന്നുകൂട്ടി വെക്കരുത്. സമ്പന്നരുടെ സ്വത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകാത്തവര്‍ക്കും അവകാശമുണ്ടണ്‍്. ധനികവിഭാഗം തങ്ങളുടെ സമ്പത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അശരണര്‍ക്കും കടബാധിതര്‍ക്കുംവേണ്ടണ്‍ി ചെലവഴിക്കണം. ദൈവമാര്‍ഗത്തിലത് വിനിയോഗിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

പിശുക്കും ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും അനാവശ്യവും അരുത്. മിതവ്യയം ശീലിക്കണം. ധൂര്‍ത്ത് പൈശാചികമാണ്. പിശുക്ക് ശിക്ഷാര്‍ഹമായ പാപവും.

ഉത്തമവും അനുവദനീയവുമായ ആഹാരമേ ഭക്ഷിക്കാവൂ. ശവവും രക്തവും പന്നിമാംസവും നിഷിദ്ധമാണ്. അന്യന്റെ ധനം അന്യായമായി അധീനപ്പെടുത്തി ആഹരിക്കരുത്.

നിയമ നിര്‍മാണാധികാരം

ദൈവികനിയമമനുസരിച്ചാണ് വിധി നടത്തേണ്‍ത്. അത് നിരാകരിച്ച് മനുഷ്യനിര്‍മിത നിയമങ്ങളവലംബിക്കുന്നത് കൊടിയ കുറ്റമാണ്. ഭരണാധികാരിയും ന്യായാധിപനും ദൈവികവ്യവസ്ഥ നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്.

വിശ്വാസി സമൂഹത്തിന്റെ ബാധ്യത

ഉത്തമ സമൂഹമെന്ന നിലയില്‍ വിശ്വാസികള്‍ സമൂഹത്തെ നന്മയിലേക്കു നയിക്കണം. നല്ലതു കല്‍പിക്കണം.തിന്മ തടയണം. ധര്‍മസംസ്ഥാപനത്തിന് നിരന്തരം യത്‌നിക്കണം. അധര്‍മം അവസാനിപ്പിക്കാന്‍ പരമാവധി ശ്രമിക്കുകയും വേണം.

വിശുദ്ധ ജീവിതത്തിലൂടെ സത്യത്തിനു സാക്ഷികളാകണം. സദുപദേശത്തിലൂടെയും യുക്തിജ്ഞാനത്തിലൂടെയും ജനങ്ങളെ സന്മാര്‍ഗത്തിലേക്കു ക്ഷണിക്കണം. പ്രകൃതി പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.

ദൈവികസന്മാര്‍ഗം എല്ലാവര്‍ക്കും എത്തിക്കണം. എന്നാല്‍ അതു സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്. ഇഷ്ടാനുസൃതം വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്യ്രം ഉണ്ടാവണം.

ബഹുദൈവവിശ്വാസവും ബഹുദൈവാരാധനയും വര്‍ജിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കണം. അവയിലെ അബദ്ധം തെളിയിച്ചു കാണിക്കണം. എന്നാല്‍ അല്ലാഹു അല്ലാതെ ആരാധിക്കപ്പെടുന്നവയെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ശകാരിക്കുകയോ അരുത്. അതോടൊപ്പം അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടരുത്. അനാചാരങ്ങളുപേക്ഷിക്കണം. ശകുനം നോക്കരുത്; അതില്‍ വിശ്വസിക്കരുത്. പൌരോഹിത്യം പാടില്ല.

മതകാര്യത്തില്‍ യുദ്ധം ചെയ്യുകയോ തങ്ങളുടെ വീടുകളില്‍ നിന്ന് പുറന്തള്ളുകയോ ചെയ്യാത്ത എല്ലാവര്‍ക്കും ന• ചെയ്യണം. അവരോടൊക്കെ നീതിയോടെ വര്‍ത്തിക്കുകയും വേണം.

ദൈവസ്മരണയിലൂടെ മാത്രമേ മനസ്സമാധാനം ലഭിക്കുകയുള്ളൂ. ദൈവിക ജീവിതവ്യവസ്ഥ നടപ്പാക്കിയാലേ ഭൂമിയില്‍ ശാശ്വത ശാന്തിയും ഭദ്രതയും ക്ഷേമവും പുലരുകയുള്ളൂ.

അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയല്ല. അതിനാല്‍ അറിവു നേടാന്‍ ആവും വിധം ശ്രമിക്കണം.

സുഖാവസരങ്ങളില്‍ ദൈവത്തോട് നന്ദികാണിക്കണം. പ്രയാസാവസ്ഥകളില്‍ സഹനമവലംബിക്കണം. ക്ഷമകേടും വിഭ്രാന്തിയും അരുത്. നിരാശ പാടില്ല. ഏത് പ്രതികൂല സാഹചര്യത്തിലും അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രത്യാശ പുലര്‍ത്തണം.

ആത്മനാശത്തിനിടവരുത്തുന്ന ഒന്നിലും ഏര്‍പ്പെടരുത്. ആത്മഹത്യ അരുത്. അത് കൊടിയ കുറ്റമാണ്. പ്രകൃതിക്ക് പോറലേല്‍പിക്കരുത്. ചരിത്രം പഠിക്കുകയും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.

എല്ലാ മനുഷ്യരും ശുദ്ധപ്രകൃതരായാണ് ജനിക്കുന്നത്. ആരും അപരന്റെ പാപഭാരം ചുമക്കേണ്ടിവരില്ല. അതോടൊപ്പം തെറ്റു പറ്റാത്ത മനുഷ്യരില്ല. അതിനാല്‍ പാപത്തിലകപ്പെടുന്നവര്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കണം. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അല്ലാഹുവോട് പാപമോചനത്തിനായി പ്രാര്‍ഥിക്കണം. ദൈവകോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും രക്ഷപ്പെട്ട് അവന്റെ പ്രീതിയും പ്രതിഫലമായ സ്വര്‍ഗവും നേടാന്‍ നിരന്തരം പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണം.

(‘ഖുര്‍ആന്‍ ലളിത സാരം’ എന്ന കൃതിയില്‍ നിന്ന്)

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.