ഇസ്ലാം നീതി ഒറ്റനോട്ടത്തില്‍

നീതി

ഇസ്ലാം നീതി ഒറ്റനോട്ടത്തില്‍

ഇസ്ലാം  

ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമര്‍പ്പണം, അനുസരണം, സമാധാനം എന്നെല്ലാമാണ്. അല്ലാഹുവിനെ സര്‍വാത്മനാ അനുസരിക്കുവാനും അവന്ന് കീഴ്പെടുവാനും സര്‍വസ്വവും അവന്റെ പ്രീതിക്കായി സമര്‍പ്പിക്കുവാനും തയാറാകുന്നവനാണ് മുസ്ലിം. അതിനാല്‍ ഒരു യഥാര്‍ഥ മുസ്ലിം സമാധാനപ്രിയനായിരിക്കും. കലാപത്തിന്റെയും തിന്മയുടെയും സന്ദേശമല്ല, കാരുണ്യത്തിന്റെയും നന്മയുടെയും സന്ദേശമാണ് ഇസ്ലാം ലോകത്തിനു നല്‍കുന്നത്.

അല്ലാഹു
പ്രപഞ്ച നാഥന് അറബിയില്‍ പറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. ‘അല്ലാഹു’ മുസ്ലിംകളുടെ മാത്രം ദൈവമല്ല. അല്ലാഹുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്കൃഷ്ട ഗുണങ്ങളിലൊന്നായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കരുണ(റഹ്മത്ത്)യാണ്. “എന്റെ കാരുണ്യമാകട്ടെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കുന്നു” (ഖുര്‍ആന്‍ 7:156). അര്‍റ്വഹ്മാന്‍(പരമകാരുണികന്‍), അര്‍റ്വഹീം (കരുണാനിധി) എന്നിവ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിക്കുന്ന രണ്ടു വിശേഷണങ്ങളാണ്. ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ അയാള്‍ ഏറ്റവുമധികം ആവര്‍ത്തിക്കുന്ന ദൈവികവിശേഷണങ്ങള്‍ ഇവ രണ്ടുമായിരിക്കും. കാരുണ്യത്തെ തന്റെമേല്‍ ബാധ്യതയാക്കിയവനാണ് അല്ലാഹു. അവന്റെ കാരുണ്യം കോപത്തെക്കാള്‍ മുന്തിനില്‍ക്കുന്നതുമാണ്. അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിനു കീഴില്‍ ജീവിക്കുന്ന മനുഷ്യനും കരുണയുള്ളവനായിരിക്കണമെന്നത് ഇസ്ലാമിന്റെ അനുശാസനയാണ്.

മുഹമ്മദ് നബി (സ്വ)
മുഹമ്മദ് നബി (സ്വ) പറഞ്ഞു: “ജനങ്ങളോട് കരുണ കാണിക്കാത്തവന് അല്ലാഹു കരുണ ചെയ്യില്ല” (ബുഖാരി, മുസ്ലിം).മക്കയില്‍ ജീവിച്ച പതിമൂന്നു വര്‍ഷക്കാലം കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു പ്രവാചകന്നും (സ്വ) അനുയായികള്‍ക്കും. പക്ഷേ, തിരിച്ചൊന്നും ചെയ്തില്ല. അല്ലാഹുവിന്റെ അനുമതി ലഭിച്ചശേഷം മാത്രമാണ് പ്രതിരോധത്തിനു പോലും മുതിര്‍ന്നത്. ചുമട് വീട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധയുടെ ചുമട് തലയിലേറ്റി വീട്ടിലെത്തിച്ചുകൊടുത്ത പ്രവാചകന്‍(സ്വ) പിതൃവ്യനായ ഹംസ(റ)യെ കൊന്ന് കരള്‍പറിച്ചെടുത്തു ചവച്ചുതുപ്പിയ വ്യക്തിക്ക് മാപ്പുകൊടുത്ത പ്രവാചകന്‍(സ്വ) ജൂതന്റെ മൃതദേഹം കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന തിരുദൂതന്‍… അതെ, അദ്ദേഹം കാരുണ്യത്തിന്റെ ദൂതനായിരുന്നു. ആ ദൂതനിലൂടെ അല്ലാഹു ലോകത്തിനു സമര്‍പ്പിച്ച മതം എങ്ങനെ കലാപത്തിന്റെ സന്ദേശമാകും?
ധര്‍മം ചോദിച്ചുവന്ന, സംസ്കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി പ്രവാചക ന്റെ (സ്വ) ചുമലില്‍ കിടക്കുന്ന മുണ്ടില്‍ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കല്‍പിക്കുകയുമാണ് അദ്ദേഹം ചെയ്തത്! മാനവരാശിക്കാകമാനമുള്ള മാതൃകാപുരുഷന്റെ സ്വഭാവ വൈശിഷ്ഠ്യം! ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ എന്നൊന്നും ആ മഹാനുഭാവന്‍ ചിന്തിച്ചില്ല.
വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനകള്‍ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. അല്ലാഹു പറയുന്നു:
“വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക” (7:195).
“അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ! അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?” (24:22).
പ്രവാചകന്‍ തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല! സ്ത്രീകളെയോ ഭൃത്യരെയോ ഒരിക്കലും പ്രഹരിച്ചിട്ടില്ല!
‘ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി (സ്വ) പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”(ബുഖാരി).

അന്യമതസ്ഥരോടുള്ള നിലപാട്
സ്വന്തം ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് അന്യമതസ്ഥരുമായി സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിയുവാനാണ് ഇസ്ലാം കല്‍പിക്കുന്നത്. അയല്‍വാസി ഏതു മതക്കാരനാണെങ്കിലും അയാള്‍ പട്ടിണി കിടക്കുകയാണെങ്കില്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാതെ വയര്‍നിറച്ചുണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ല എന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധംചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (60:8).
മാതാപിതാക്കളോട്
വൃദ്ധരായ മാതാതാപിതാക്കളെ ഭാരമായി കാണുന്നതും അവര്‍ക്ക് സ്നേഹവും കാരുണ്യവും നിഷേധിച്ച് വൃദ്ധസദനങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍ അവരെ തളച്ചിടുന്നതുമാണ് വര്‍ത്തമാനകാല സംസ്കാരം. എന്നാല്‍ ഒരാളുടെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതില്‍ മാതാപിതാക്കളോടുള്ള അയാളുടെ നിലപാടുകൂടി പരിഗണിക്കുമെന്ന സന്ദേശമാണ് ഇസ്ലാം നല്‍കുന്നത്. അല്ലാഹു പറയുന്നു:
“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപി താക്കള്‍ക്ക് നന്‍മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരി ക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപി ക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്ക ണമേ എന്ന് നീ പറയുകയും ചെയ്യുക” (17: 23,24).
മാതാപിതാക്കളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും അവരെ ആദരിക്കേണ്ടതിനെയും പ്രാധാന്യം വിശുദ്ധ ഖുര്‍ആനും നബി(സ്വ)യും ഗൌരവത്തോടെ ഊന്നിപ്പറഞ്ഞതായി കാണുവാന്‍ സാധിക്കും. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ പലായനം ചെയ്യുവാനും ധര്‍മയുദ്ധം ചെയ്യുവാനും തയാറായ ഒരാളോട് നബി(സ്വ)പറഞ്ഞത് ‘നീ അല്ലാഹുവില്‍നിന്ന് പ്രതിഫലം ആഗ്രഹിക്കുന്നുവെങ്കില്‍ മടങ്ങിച്ചെന്ന് അവരിരുവരുമായുള്ള സഹവാസം നന്നാക്കുക’ എന്നാണ് (ബുഖാരി, മുസ്ലിം).
മറ്റൊരിക്കല്‍ നബി(സ്വ)പറഞ്ഞു: “അയാള്‍ നിര്‍ഭാഗ്യവാന്‍, നിര്‍ഭാഗ്യവാന്‍, നിര്‍ഭാഗ്യവാന്‍”. അനുചരന്മാര്‍ ചോദിച്ചു: “പ്രവാചകരേ, ആരാണ് നിര്‍ഭാഗ്യവാന്‍?”. നബി(സ്വ) പറഞ്ഞു: “തന്റെ മാതാപിതാക്കളോ അവരില്‍ ഒരാളോ വാര്‍ധക്യബാധിതരായി തന്റെ അടുക്കലുണ്ടാവുകയും എന്നിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയും ചെയ്തവന്‍” (മുസ്ലിം).
ബന്ധംമുറിക്കരുത്
കുടുംബബന്ധങ്ങള്‍ പോലും കച്ചവടവത്കരിക്കപ്പെട്ട കാലമാണിത്. സ്നേഹത്തിന്റെ മാനദണ്ഡമായി പണം മാറിയിരിക്കുന്നു. എന്നാല്‍ ഇസ്ലാം കുടുംബബന്ധങ്ങളെ പവിത്രമായി കാണുന്നു.
പ്രവാചകന്‍(സ്വ)പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടെ” (ബുഖാരി, മുസ്ലിം).
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “…….ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക)” (4:1).
രക്തബന്ധത്തില്‍പെട്ട ആളുകള്‍ പട്ടിണിയിലും പ്രയാസ ങ്ങളിലും കഴിയുമ്പോള്‍ അവരെ പരിഗണിക്കാതെ സ്ഥാനമാ നങ്ങളും ആദരവും പ്രതീക്ഷിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് ധര്‍മം കൊടുത്ത് ധര്‍മിഷ്ഠരെന്ന ഭാവത്തില്‍ വിലസുന്ന ചിലയാളു കളുണ്ട്. അത്തരക്കാര്‍ക്ക് മുന്നറിയിപ്പായിക്കൊണ്ട് നബി(സ്വ) പറഞ്ഞു:
“എന്നെ സത്യവുമായി നിയോഗിച്ചവനെക്കൊണ്ട് സത്യം! ആരുടെയെങ്കിലും അടുത്ത് അയാളുടെ ദാനം ആവശ്യമുള്ള അടുത്ത ബന്ധുക്കളുണ്ടായിരിക്കെ മറ്റുള്ളവര്‍ക്ക് അത് നല്‍കിയാല്‍ ആ ദാനം അല്ലാഹു സ്വീകരിക്കുകയില്ല. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം! അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കുകയുമില്ല” (ത്വബ്റാനി).
നബിൃ പറഞ്ഞു: “പകരത്തിനു പകരം ബന്ധം പുലര്‍ത്തുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. മുറിഞ്ഞുപോയ ബന്ധം പുനഃസ്ഥാപിക്കുന്നവനാണ് യഥാര്‍ഥത്തില്‍ കുടുംബബന്ധം പുലര്‍ത്തുന്നവന്‍” (ബുഖാരി).
“അഗതികള്‍ക്കുള്ള ധര്‍മം ധര്‍മം മാത്രമാണ്. കുടുംബബന്ധമുള്ളവര്‍ക്കുള്ള ധര്‍മത്തിന് രണ്ടു പ്രതിഫലമുണ്ട്; ധര്‍മത്തിന്റെയും കുടുംബബന്ധം ചേര്‍ത്തതിന്റെയും” (തുര്‍മുദി).
ആശ്രിതരെ അവഗണിക്കരുത്
തന്നെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് ചെലവിനു കൊടുക്കാതെ കഷ്ടപ്പെടുത്തുന്നത് വന്‍കുറ്റമായി ഇസ്ലാം കാണുന്നു. നബി(സ്വ)പറഞ്ഞു: “താന്‍ ചെലവിനു കൊടുക്കേണ്ടവരെ അവഗണിക്കുന്നതുതന്നെ ഒരാളുടെ പാപമായി മതിയാകുന്നതാണ്” (അബൂദാവൂദ്).
അല്ലാഹു പറയുന്നു: “കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ച് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന് കൊടുത്തതില്‍നിന്ന് അവന്‍ ചെലവിനുകൊടുക്കട്ടെ….” (65: 7).
“കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക…” (17: 26).
നബി(സ്വ)പറഞ്ഞു: “അല്ലാഹുവില്‍നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഒരു മുസ്ലിം തന്റെ കുടുംബത്തിനുവേണ്ടി ധനം ചെലവഴിച്ചാല്‍ അതവന്റെ ദാനധര്‍മമായി പരിഗണിക്കുന്നതാണ്” (ബുഖാരി, മുസ്ലിം).
നബി(സ്വ)പറഞ്ഞു: “നീ നിന്റെ അനന്തരാവകാശികളെ സമ്പന്നരായി വിട്ടേച്ചുപോകുന്നതാണ് അവരെ ആളുകളുടെ മുമ്പില്‍ കൈനീട്ടുന്ന പരാശ്രിതരായി ഉപേക്ഷിക്കുന്നതിനെക്കാള്‍ നല്ലത്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നീ ചെലവഴിക്കുന്ന എന്തിനും നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല. എത്രത്തോളമെന്നാല്‍ നീ നിന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ആഹാരത്തിനുവരെ” (ബുഖാരി, മുസ്ലിം).
ഇണകളോട്
ഭാര്യമാരെ എന്തുചെയ്യുവാനുമുള്ള അനുവാദം ഇസ്ലാം പുരുഷന്മാര്‍ക്ക് നല്‍കുന്നില്ല. അവരുടെ വ്യക്തിത്വം അംഗീകരിക്കുവാനും അവരെ സ്നേഹിക്കുവാനും അവരോട് കരുണ കാണിക്കുവാനും ഇസ്ലാം ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു:
“നിങ്ങള്‍ അവരോട് (ഭാര്യമാരോട്) മര്യാദയോടെ വര്‍ത്തിക്കുക” (4:19).
നബി(സ്വ)പറഞ്ഞു: “ഒരു സത്യവിശ്വാസിയായ പുരുഷനും ഒരു സത്യവിശ്വാസിനിയെ കുറ്റപ്പെടുത്തി സംസാരിക്കരുത്. അവളുടെ ഒരു സ്വഭാവത്തില്‍ അതൃപ്തി തോന്നിയാല്‍ തന്നെ മറ്റു പലതും അയാളെ തൃപ്തിപ്പെടുത്തുന്നതായിരിക്കും”(മുസ്ലിം).
“കൂടുതല്‍ നല്ല സ്വഭാവമുള്ള സത്യവിശ്വാസികളാരോ അവരാണ് സത്യവിശ്വാസത്തിന്റെ പൂര്‍ണതയുമായി കുടുതല്‍ അടുത്തവര്‍. നിങ്ങളില്‍ ഭാര്യമാര്‍ക്കു നല്ലവര്‍ ആരോ അവരാണ് കൂടുതല്‍ നല്ലവര്‍” (തുര്‍മുദി).
അബൂഹുറയ്റ(റ) നിവേദനം: ഏറ്റവും ഉത്തമയായ ഭാര്യ ഏത് എന്ന് നബി(സ്വ)യോട് ആരോ ചോദിച്ചു. അവിടുന്ന് പറഞ്ഞു: “തന്റെ ഭര്‍ത്താവ് നോക്കുമ്പോള്‍ അയാളെ സന്തോഷിപ്പിക്കുകയും അയാള്‍ കല്‍പിക്കുമ്പോള്‍ അനുസരിക്കുകയും തന്റെ ശരീരത്തിലോ അയാളുടെ സമ്പത്തിലോ അയാള്‍ക്ക് ഇഷ്ടമില്ലാത്ത നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവള്‍” (നസാഈ).
നബി(സ്വ)പറഞ്ഞു: “ഭര്‍ത്താവിനോട് നന്ദി കാണിക്കാത്ത ഒരു സ്ത്രീയിലേക്കും അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുകയില്ല” (നസാഈ).
മക്കളോട്
മക്കളെ നല്ലവരാക്കി വളര്‍ത്തുവാന്‍ ഇസ്ലാം അനുശാസിക്കുന്നു. വിശ്വാസപരമായും സ്വഭാവപരമായും അവരെ നന്നാക്കിയെടുക്കുവാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. അവരെ സ്നേഹിക്കുന്നതിലും അവരോട് കാരുണ്യവും വാല്‍സല്യവും കാണിക്കുന്നതിലും മാതാപിതാക്കള്‍ പിശുക്ക് കാണിക്കുവാന്‍ പാടില്ല. നബി(സ്വ)പറഞ്ഞു: “ഒരു പിതാവിനും തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തെക്കാള്‍ മഹത്തായ ഒരു സമ്മാനം നല്‍കാന്‍ കഴിയുകയില്ല” (തുര്‍മുദി).
ഒരാള്‍ തന്റെ മക്കളില്‍ ഒരാള്‍ക്കു മാത്രം ദാനം നല്‍കിയ വിവരമറിഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സന്താനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ നീതി പാലിക്കുക”. (ബുഖാരി, മുസ്ലിം).
പെണ്‍കുട്ടികളോട്
പ്രവാചകന്റെ പ്രബോധിത സമൂഹത്തില്‍ പെണ്‍കുട്ടികളെ അപമാനമായി കാണുന്നവരും അതിനാല്‍ അവരെ ജീവനോടെ കുഴിച്ചുമൂടുന്ന വരുമുണ്ടായിരുന്നു. ആ കാലം മടങ്ങിവന്നതു പോലെയാണിന്നത്തെ അവസ്ഥ! ആധുനിക സമൂഹത്തിലും അജ്ഞാനകാലത്തെ പോലെ പെണ്‍കുട്ടികള്‍ ശാപവും ഭാരവുമായി കാണുന്നവരേറെയുണ്ട്! അതുകൊണ്ട് ഗര്‍ഭാശയത്തില്‍വെച്ചുതന്നെ അവളെ കൊലചെയ്യുന്നു. ആണ്‍കുട്ടിയോട് അതിരറ്റ സ്നേഹം കാണിക്കുമ്പോള്‍ പെണ്‍കുട്ടിയോട് അവജ്ഞയ കാണിക്കുകയും അവളെ അവഗണിക്കുകയും ചെയ്യുന്നു.
നബി(സ്വ)പറഞ്ഞു: “ഒരാള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുകയും അയാള്‍ ആ കുഞ്ഞിനെ കുഴിച്ചുമൂടാതിരിക്കുകയും തന്റെ ആണ്‍കുട്ടിക്ക് അവളെക്കാള്‍ പ്രാമുഖ്യം നല്‍കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും” (അബുദാവൂദ്).
അനസ്(റ)നിവേദനം: നബി(സ്വ) തന്റെ കൈവിരലുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും രണ്ടുപെണ്‍കുട്ടികള്‍ക്ക് അവര്‍ പ്രായപൂര്‍ത്തിയെത്തുന്നതുവരെ ആശ്രയമായി വര്‍ത്തിച്ചാല്‍ അയാളും ഞാനും പുനരുത്ഥാന നാളില്‍ ഇപ്രകാരമായിരിക്കും” (മുസ്ലിം).
നബി(സ്വ) പറഞ്ഞു: “ആരെങ്കിലും മൂന്ന് പെണ്‍കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും അവരെ വിവാഹം കഴിച്ചുകൊടുക്കുകയും അവരോട് ഉത്തമസമീപനം കൈക്കൊള്ളുകയും ചെയ്താല്‍ അവന്ന് സ്വര്‍ഗമുണ്ട്”(അബൂദാവൂദ്).
ദുര്‍ബല വിഭാഗങ്ങളോട്
അനാഥര്‍, അഗതികള്‍, വിധവകള്‍ തുടങ്ങിയവരോടും മറ്റെല്ലാ ദുര്‍ബലവിഭാഗങ്ങളോടും കാരുണ്യത്തോടെ വര്‍ത്തിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. അല്ലാഹു പറയുന്നു:
“…… എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്. ചോദിച്ചുവരുന്നവനെ നീ വിരട്ടിവിടുകയും ചെയ്യരുത്” (93:9,10).
അബൂഹുറയ്റ(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “വിധവകളുടെയും അഗതികളുടെയും ക്ഷേമത്തിനുവേണ്ടിപ്രവര്‍ത്തിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്നവനെപോലെയാകുന്നു…..” (ബുഖാരി, മുസ്ലിം).
മുസ്അബ് ബിന്‍ സഅ്ദ് (റ) തനിക്ക് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് കരുതിയിരുന്നു. നബി(സ്വ) അദ്ദേഹത്തെ തിരുത്തിക്കൊണ്ട് പറഞ്ഞു: “നിങ്ങള്‍ സഹായിക്കപ്പെടുന്നതും നിങ്ങള്‍ക്ക് അന്നം നല്‍കപ്പെടുന്നതും നിങ്ങളിലെ ദുര്‍ബലര്‍ നിമിത്തമല്ലേ?” (ബുഖാരി).
“……… അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശം നല്‍കുക). നീ ധനം ദുര്‍വ്യയം ചെയ്യരുത്” (ഖുര്‍ആന്‍ 17:26).
അയല്‍വാസിയോട്
ഫ്ളാറ്റ് സംസ്കാരം വന്നതോടെ അയല്‍പക്ക ബന്ധങ്ങളുടെ ഊഷ്മളത നഷ്ടമായിട്ടുണ്ട്. അടുത്ത ഫ്ളാറ്റിലോ അയല്‍പക്കവീട്ടിലോ ഒരു മരണം നടന്നാല്‍പോലും അറിയാത്ത അവസ്ഥ! അറിയാന്‍ താല്‍പര്യമില്ലാത്ത മനസ്സുകള്‍. അയല്‍ക്കാരെ ദ്രോഹിക്കാന്‍ സാധിക്കുന്നേടത്തോളം ദ്രോഹിക്കുകയും ചെയ്യും. എന്നാല്‍ ഇസ്ലാം അയല്‍പക്കബന്ധത്തെ ഗൌരവത്തിലെടുക്കുന്നു. പ്രവാചകന്‍(സ്വ) പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ദ്രോഹിക്കാതിരിക്കട്ടെ” (ബുഖാരി, മുസ്ലിം).
മറ്റൊരിക്കല്‍ അവിടുന്ന് സ്ത്രീകളെ വിളിച്ചുകൊണ്ട് പറഞ്ഞു:”ഒരു അയല്‍വാസിനിയും തന്റെ അയല്‍വാസിനിക്ക് ഏതൊരു സാധനം കൊടുക്കുന്നതും നിസ്സാരമായി കാണരുത്. അതൊരു ആടിന്റെ കുളമ്പാണെങ്കിലും” (ബുഖാരി, മുസ്ലിം).
കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ (4:36) കല്‍പിക്കുന്നതുകാണാം.
ഒരു മനുഷ്യന്‍ നബി(സ്വ)യോട് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലയാളോ ചീത്തയാളോ എന്ന് എങ്ങനെയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുക”? അപ്പോള്‍ നബി(സ്വ)പറഞ്ഞു: “നീ നല്ല വ്യക്തിയാണെന്ന് നിന്റെ അയല്‍വാസികള്‍ പറയുന്നതുകേട്ടാല്‍ നീ നല്ലയാളാണെന്ന് മനസ്സിലാക്കുക. അവര്‍ നീ ചീത്തയാളാണെന്ന് പറയുന്നതു കേട്ടാല്‍ നീ ചീത്തയാളാണെന്നും മനസ്സിലാക്കിക്കൊള്ളുക” (ഇബ്നുമാജ).
ഇതര ജീവികളോട്
മനുഷ്യരോടു മാത്രമല്ല ഇതര ജീവികളോടും കരുണകാണിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നുണ്ട്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളംകൊടുത്ത ഒരാള്‍ സ്വര്‍ഗാവകാശിയായതിന്റെയും പൂച്ചയെ ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ട് കൊന്ന സ്ത്രീ നരകാവകാശിയായതിന്റെയും കഥ പ്രവാചകന്‍(സ്വ) പറഞ്ഞുതന്നിട്ടുണ്ട്.
അനസ്(റ) പറയുന്നു: “നാല്‍ക്കാലികളെ ഭക്ഷണം കൊടുക്കാതെ കെട്ടിയിടുന്നത് നബി(സ്വ)വിരോധിച്ചിരിക്കുന്നു” (ബുകാരി, മുസ്ലിം).
ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തുകൂടി ചൂടിരുമ്പുവെച്ച് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരു കഴുത നടന്നുപോയി. അതുകണ്ടപ്പോള്‍ തിരുമേനി പറഞ്ഞു: “ഇതിന് ഈ അടയാളം വെച്ചവനെ അല്ലാഹു ശപിക്കട്ടെ” (മുസ്ലിം).
മറ്റൊരിക്കല്‍ നബിതിരുമേനിൃ പറഞ്ഞു: “ഒരു മനുഷ്യന്‍ ചെടി നടുകയോ കൃഷിചെയ്യുകയോ ചെയ്യുന്നു. എന്നിട്ടതില്‍നിന്ന് പക്ഷിയോ, മനുഷ്യനോ, കാലികളോ തിന്നുകയും ചെയ്യുന്നു. എങ്കിലത് അവന്ന് ധര്‍മമായി പരിഗണിക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം).
ഇസ്ലാമിന്റെ കാരുണ്യത്തിന്റെ ഏതാനും ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇങ്ങനെയുള്ള ഒരു മതത്തെ- മേല്‍പറഞ്ഞ മേന്മകളുള്ള ഇസ്ലാമിനെ- തിന്മയുടെ മതമെന്നു മുദ്രകുത്തുന്നതിനെക്കാള്‍ വലിയ അക്രമം എന്തുണ്ട്? ഇസ്ലാമിക മാര്‍ഗദര്‍ശനം ഹൃദയമാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ്; കാലുഷ്യങ്ങളില്‍നിന്ന് അകറ്റുന്നതാണ്. സമൂഹത്തില്‍ നന്മയുടെ നറുമണം പരത്തുന്ന ഇസ്ലാം സകലവിധ തിന്മകളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നു. സമുഹത്തിന് ദോഷകരമായ എല്ലാ കാര്യങ്ങളെയും ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:
പലിശ എന്ന വിനാശം
പലിശ പുതിയൊരു ചൂഷണ മാര്‍ഗമല്ല. പണ്ടേ അതുണ്ട്. എന്നാല്‍ വര്‍ത്തമാന കാലലോകം പലിശയുടെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിഭീകരമായ ഒരു ഭീഷണിയാണതിന്ന്; വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം. അതിന്റെ കെണിയില്‍ പെട്ടവര്‍ അതില്‍നിന്നും രക്ഷനേടാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നു.
ഇസ്ലാം പലിശയെ നിഷദ്ധമായ കാര്യങ്ങളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. പലിശക്കാരന്‍ നരകാവകാശിയാണെന്ന് ഖുര്‍ആന്‍ (2:275) പ്രഖ്യാപിച്ചിട്ടുണ്ട്.
“സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം”(ഖുര്‍ആന്‍ 3:130).
“അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെ യും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല”(2:276).
ജാബിര്‍(റ) പറയുന്നു: “പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അതിന്റെ ഇരു സാക്ഷികളെയും അതിന്റെ എഴുത്തുകാരെയും നബി(സ്വ)ശപിച്ചിരിക്കുന്നു. അവരെല്ലാം സമമാണെന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു”. (ബുഖാരി, മുസ്ലിം).
ലഹരി, ചൂതാട്ടം
ലഹരി; ലോകത്തിന്റെ ശാപം. വ്യക്തി കളുടെ നാശഹേതു, കുടുംബഛിദ്രതയുടെ പ്രധാന കാരണക്കാരന്‍, സകല തിന്മകളു ടെയും മാതാവ്. എന്നിട്ടും ലഹരിയുടെ ലോകത്തിലേക്ക് കുതിക്കുവാന്‍ ആളുകള്‍ വെമ്പല്‍ കൊള്ളുന്നു. പാനീയമായോ പുകയായോ മറ്റെന്തെങ്കിലും രൂപത്തിലോ അല്‍പം ലഹരി ശരീരത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ അവന്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുവാന്‍ അര്‍ഹനല്ല എന്നുവന്നിരിക്കുന്നു! അല്‍പമൊന്ന് ‘വീശി’ ‘മിനുങ്ങാത്ത’വന് കോളേജ് ക്യാമ്പസുകളില്‍ വിലയില്ലാ ത്ത അവസ്ഥയും!
വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പി ക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകലവിധ ലഹരി വസ്തു ക്കളെയും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു; ലഹരി ബാധി ക്കാത്തത്ര ചെറിയ അളവാണെങ്കില്‍ പോലും. കാരണം, ഇസ് ലാം മനുഷ്യനെ ആദരിക്കുന്നു. ലഹരിയില്‍ മുങ്ങി ജീവിതം തുലക്കാന്‍ മനുഷ്യനെ ഇസ്ലാം അനുവദിക്കുന്നില്ല. ലഹരിയി ല്‍ അലിഞ്ഞുതീരാനുള്ളതല്ല മനുഷ്യന്റെ ജീവിതം.
അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ മദ്യവും ചൂതാട്ടവും അടക്കമുള്ള, ശത്രുതയും വിദ്വേഷവും ഇളക്കി വിടുകയും നാശ ഹേതുവുമായ എല്ലാ തിന്മകളെയും വിരോധിച്ചു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷ വും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്) വിരമിക്കുവാന്‍ ഒരുക്ക മുണ്ടോ’ (5:91).
വ്യഭിചാരം
ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ തിന്മകളിലൊന്ന് വ്യഭിചാരമാണ്. ലൈംഗികവിശുദ്ധി ഒരു കടങ്കഥയായി മാറുന്ന അവസ്ഥയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്്. ടൂറിസത്തിന്റെ പേരില്‍ ഭരണകൂടങ്ങള്‍ വ്യഭിചാരത്തിനായി സകലസൌകര്യങ്ങളും ചെയ്തുകൊടുക്കുന്നു. സ്വതന്ത്ര ലൈംഗിതയ്ക്കായി, ലൈംഗികാസ്വാദനത്തിന് വിലക്കുകള്‍ തീര്‍ക്കുന്നത് അവകാനിഷേധമാണെന്നു പറഞ്ഞ് ‘ബുദ്ധിജീവികള്‍’ ശബ്ദമുയര്‍ത്തുന്നു. സ്വവര്‍ഗ രതിയുടെ കെടുതിയറിഞ്ഞ പാശ്ചാത്യരാജ്യങ്ങള്‍ അതില്‍നിന്ന് രക്ഷനേടാന്‍ വഴിയാലോചിക്കുന്ന വര്‍ത്തമാനകാലത്ത് ഇന്ത്യാരാജ്യം അതിനുവഴി തുറക്കാനുള്ള ആലോചനയിലാണ്! ഇന്റര്‍നെറ്റും ഫോണോഗ്രാഫിയും ശരീരവിപണിയും മോഡലിംഗ് അടക്കമുള്ള മേഖലകള്‍ തുറന്നിടുന്ന പുതുസമീപനവും വേശ്യാവൃത്തിയെ സ്ത്രീ ശാക്തീകരണമായി വിശേഷിപ്പിക്കുന്ന പ്രസ്ഥാനങ്ങളുമെല്ലാം ചേര്‍ന്ന് വൃത്തികേടിന്റെയും മാറാരോഗങ്ങളുടെയും മൃഗീയതയുടെയും പുതുലോകം നിര്‍മിക്കാനുള്ള വ്യഗ്രതയില്‍ മുന്നോട്ടുപോകുന്ന കാഴ്യാണിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇസ്ലാം വ്യഭിചാരത്തെ, വിവാഹപൂര്‍വ-ദാമ്പത്യേതര ലൈംഗിക ബന്ധത്തെ ശക്തമായി വിലക്കിയിട്ടുണ്ട്. അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളുടെയും കവാടങ്ങള്‍ ഇസ്ലാം കൊട്ടിയടച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടിയുറച്ച ഒരു വിശ്വാസി ആ നീചമാവൃത്തിയില്‍ ഏര്‍പ്പെടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:”നിങ്ങള്‍ വ്യഭുചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു”(17:32).
വ്യഭിചാരത്തിലേക്ക് നയിക്കുന്ന നോട്ടവും സംസാരവുമെല്ലാം ഇസ്ലാം വിലക്കുന്നു. ഇസ്ലാം നിഷ്കര്‍ശിക്കുന്ന വസ്ത്രധാരണ രീതി ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. അര്‍ധനഗ്നകളായി പുറത്തിറങ്ങുന്ന സ്ത്രീകള്‍ പുരുഷന്റെ വികാരത്തെ ഇളക്കിവിടുകയും ഒരുവേള അക്കാരണത്താല്‍ അക്രമത്തി ന് വിധേയമാകുകയും ചെയ്യുന്നു എന്നത് യാഥാര്‍ഥ്യമാണ്.
ഇസ്ലാം നന്മയുടെ വിളനിലം
നബിൃപറഞ്ഞു:”ചിലപ്പോള്‍ നൂറ് ഒട്ടകങ്ങളുണ്ടെങ്കിലും യാ ത്രക്ക് പറ്റിയ ലക്ഷണമുള്ളത് ഒന്നും കണ്ടില്ലെന്നുവരും. അതു തന്നെയാണ് മനുഷ്യരുടെയും സ്ഥിതി”(ബുഖാരി, മുസ്ലിം).
“ലക്ഷം മാനുഷരൊന്നിച്ചുചേരുമ്പോള്‍ ലക്ഷണമൊത്തവ രൊന്നോ രണ്ടോ മാത്രം” എന്ന് കവി. പട്ടാപ്പകല്‍ ചൂട്ടുകത്തിച്ച് ഏദന്‍സിന്റെ തെരുവീഥികളിലൂടെ ഡയോജനിസ് തേടി നടന്നി രുന്നത് ആള്‍ക്കൂട്ടത്തിലെവിടെയെങ്കിലുമൊരു ‘മനുഷ്യന്‍’ ഉണ്ടോ എന്നായിരുന്നുവത്രെ!
ലോകരാഷ്ട്രങ്ങളെല്ലാം ജനസംഖ്യാവര്‍ധനവിനെ ഭയപ്പെടു കയും അതിനെതിരായി തങ്ങളാലാവുന്നതെല്ലാം ചെയ്തുകൊ ണ്ടിരിക്കുകയും ചെയ്യുമ്പോഴും ജനസംഖ്യ വര്‍ധിച്ചുകൊണ്ടേ യിരിക്കുകയാണ്. മനുഷ്യര്‍! സര്‍വത്ര മനുഷ്യര്‍! എന്നാല്‍ ഇവരി ല്‍ മനുഷ്യന്റെ മഹത്വങ്ങള്‍ സമ്മേളിച്ച മനുഷ്യരെത്ര? നബി(സ്വ) സൂചിപ്പിച്ചതു പോലെ, കവി പറഞ്ഞതുപോലെ ലക്ഷണമൊത്തവര്‍ അപൂര്‍വം.
മത-രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിലെല്ലാം ഒരുതരം ജീര്‍ ണിച്ച സംസ്കാരം വളര്‍ന്നുകൊണ്ടിരിക്കുന്നു. ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കുകിട്ടണം പണം” എന്ന കവി വാക്യത്തോ ടൊപ്പം ‘നമുക്കു കിട്ടണം അധികാരം’, ‘നമുക്കു കിട്ടണം സ്ഥാന മാനങ്ങള്‍’ എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. ഇവ യ്ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ എന്ത് നേറികേടുകാണി ക്കാനും ആളുകള്‍ക്ക് മടിയില്ല. പാപത്തില്‍ പരസ്പരം സഹാ യിക്കാന്‍ എമ്പാടും ആളുകളുണ്ട്. പുണ്യത്തില്‍ സഹായിക്കുന്ന വര്‍ വിരളവും. വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് കാണു ക:”നിങ്ങള്‍ പുണ്യത്തിന്റെയും ഭക്തിയുടെയും മാര്‍ഗത്തില്‍ സഹായിക്കുക. പാപത്തിലും വിദ്വേഷത്തിലും സഹകരിക്ക രുത്” (5:2)
പകയും വിദ്വേഷവും ചാലിട്ടൊഴുകുന്ന മനസ്സുകളാണിന്ന് അധികവും. ജാതിയുടെ, മതത്തിന്റെ, ദേശത്തിന്റെ, വേഷത്തി ന്റെ, ഭാഷയുടെ, വര്‍ണത്തിന്റെ, പാര്‍ട്ടിയുടെ….. അങ്ങനെ പലതിന്റെയും പേരില്‍ പകകൊണ്ട് പുകയുന്ന മനസ്സുമായി, അടുക്കുവാനും അടുപ്പിക്കുവാനും ശ്രമിക്കാതെ അടിക്കുവാനും അടിപ്പിക്കുവാനും ശ്രമിക്കുന്നവരാണെവിടെയും. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ, ഒരു സമൂഹം മറ്റൊരു സമൂഹത്തെ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ അകാരണമായോ, നിസ്സാരമായ കാര ണത്താലോ കഠിന ശത്രുവായിക്കാണുകയും പിന്നെ ആ ശത്രു വെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച ഇന്ന് പുത്തരിയല്ല. സത്യത്തിന്റെ മാനദണ്ഡം അംഗീകരിക്കാതെ വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ നീതികാണിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നത് അധികാര കേന്ദ്രങ്ങളുടെ പക്ഷപാതിത്വവും അസഹിഷ്ണുതയും പ്രകടമാക്കുന്നു.
തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുവാനും അങ്ങനെ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുവാന്‍ പരിശ്രമിക്കുവാനുമാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്:
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (41:34).
മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന സകല ഗുണങ്ങളും ഇസ്ലാം പഠിപ്പിക്കുന്നു. അത്തരത്തിലുള്ള ഗുണഗണങ്ങളെല്ലാം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് മുഹമ്മദ് നബി(സ്വ) ജീവിച്ചത്. വാക്കും പ്രവൃത്തിയും പരസ്പരവിരുദ്ധ മാകുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല.
വിട്ടുവീഴ്ച, ക്ഷമ, സത്യസന്ധത, വിശ്വസ്തത, നീതി, സല്‍സ്വഭാവം, ഗുണകാംക്ഷ, പരസ്പരസഹായം തുടങ്ങിയ ഉദാത്തമായ മാനുഷികമൂല്യങ്ങളുടെയെല്ലാം ഉടമയായിരിക്കണം ഒരു മുസ്ലിം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ക്ഷമ
അക്ഷമയുടെ കോട്ടവും ക്ഷമയുടെ നേട്ടവും പലപ്പോഴും അനുഭവിച്ചറിഞ്ഞവരായിരിക്കും മിക്ക മനുഷ്യരും.ഖുര്‍ആനില്‍ എഴുപതോളം സ്ഥലങ്ങളില്‍ ക്ഷമയെ പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുവാന്‍ കല്‍പിക്കുകയും ക്ഷമിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എടുത്തുപറയുകയും ചെയ്യുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുക….” (3:200).
“സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു” (2:253).
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോ ഷവാര്‍ത്ത അറിയിക്കുക”(2:255).
മുഹമ്മദ് നബി(സ്വ) ഏറ്റവും വലിയ ക്ഷമാലുവായിരുന്നു. ക്ഷമയുടെ പ്രാധാന്യവും അതുകൊണ്ടുള്ള ഇഹ പരനേട്ടങ്ങളും അവിടുന്ന് അനുചരന്മാരെ പഠിപ്പിച്ചിരുന്നു. അതുല്യമായ ആ മാതൃക പിന്തുടരുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍.
നബി(സ്വ) പറഞ്ഞതായി സുഹൈബ്(റ)പറയുന്നു: “സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തോഷമുള്ള അവസ്ഥയില്‍ അവന്‍ നന്ദി കാണിക്കും. അതവന് ഗുണകരമാണ്. ദുഃഖമുള്ളപ്പോള്‍ അവന്‍ ക്ഷമപാലിക്കും. അതും അവന് ഗുണകരമാണ്” (മുസ്ലിം).
അബൂഹുറയ്റശ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “ഒരു മുസ്ലിമിന്ന് ക്ഷീണം, രോഗം, ദുഃഖം, ക്ളേശം, വ്യസനം മുതലായവ ബാധിക്കുകയോ, ഒരു മുള്ളുതറക്കുകയോ ചെയ്താല്‍(വരെ) അത് (ക്ഷമിക്കുന്നതു) കാരണമായി അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും” (ബുഖാരി, മുസ്ലിം).
സത്യസന്ധത
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക യും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക” (9:119).
“ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും, ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാ മങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാ ഹുവിന്റെ ദാസന്‍മാര്‍)” (3:17).
ഇബ്നു മസ്ഊദ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “സത്യസന്ധത സല്‍കര്‍മങ്ങളിലേക്കും സല്‍കര്‍മങ്ങള്‍ സ്വര്‍ഗത്തിലേക്കും വഴിതെളിക്കും. സത്യസന്ധത പാലിക്കുന്നതുകൊണ്ട് മനുഷ്യന്‍ അല്ലാഹുവിങ്കല്‍ സത്യവാനെന്നു രേഖപ്പെടുത്തപ്പെടുന്നു………..” (ബുഖാരി, മുസ്ലിം).
നീതി
ആഇ(റ) പറയുന്നു: ഒരു മഖ്സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ഖുറൈശികള്‍ക്ക് വിഷമപ്രശ്നമായി. “അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?”. അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. “തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക”? ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി(സ്വ)യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി(സ്വ) ചോദിച്ചു: “അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?”. തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: “ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും”! (ബുഖാരി, മുസ്ലിം).
മുഹമ്മദ്നബി(സ്വ) യുടെ, മുകളില്‍കൊടുത്ത അത്യുജ്വലമായ പ്രഖ്യാപനം ലോകചരിത്രത്തില്‍ അതുല്യമാണ്; ആധുനിക ലോകത്തെ ഭരണാധികാരികള്‍ക്ക് ചിന്തിക്കുകപോലും അസാധ്യമായ പ്രഖ്യാപനം. നീതിയില്‍ നിലകൊള്ളുകയും നീതിക്കുവേണ്ടി വാദിക്കുകയും സ്വന്തം ചെയ്തികള്‍ നീതിയില്‍ അധിഷ്ഠിതമാക്കിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്ത പ്രവാചകന്‍ മാനവരില്‍ മഹോന്നതനാണെന്ന് ബോധ്യപ്പെടാന്‍ ഈയൊരു പ്രഖ്യാപനം മാത്രം പോരേ?
സ്വജനപക്ഷപാതത്തിന്റെ പിടിയിലമര്‍ന്നവരാണ് ഇന്നത്തെ മിക്ക ഭരണാധികാരികളും. ഇസ്ലാം അത് അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിരുന്നാലും ശരി” (4:135).
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ടഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (5:8).
മാതാപിതാക്കളോടും ഇണകളോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും എന്നുവേണ്ട എല്ലാവ രോടും നീതിപാലിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. നബിൃയെ കഠിനമായി വിമര്‍ശിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നവരായിരുന്നു ജൂതന്മാര്‍. അവരോട് കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ച്അല്ലാഹു നബി(സ്വ)നല്‍കുന്ന ഉത്തരവില്‍ ഇപ്രകാരം കാണാം:
“….. എന്നാല്‍ നീ തീര്‍പുകല്പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പുകല്പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു”(5:42).
വിശ്വസ്തത
“തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു” (26: 107, 125, 143…..).
മനുഷ്യനില്‍നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാനുഷിക ഗുണമാണ് വിശ്വസ്തത. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളത്! ഭര്‍ത്താവിനു ഭാര്യയെയും ഭാര്യക്കു ഭര്‍ത്താവിനെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. കച്ചവടരംഗത്തും തൊഴില്‍രംഗത്തും സാമ്പത്തിക ഇടപാടുകളിലും മറ്റുമെല്ലാം വഞ്ചന നിറഞ്ഞാടുകയാണ്. തട്ടിപ്പും വെട്ടിപ്പും സര്‍വത്ര. കടം വാങ്ങിയിട്ട് തിരിച്ചുകൊടുക്കാന്‍ കഴിവുണ്ടായിട്ടും തിരിച്ചുകൊടുക്കാതെ സഹായിച്ചവരോടു നന്ദികേടു കാണിക്കുന്നവരെത്ര!
കടം വാങ്ങേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ. എന്നാല്‍ ദുര്‍വിനിയോഗത്തിനുവേണ്ടി കടം വാങ്ങുന്നവരും ധാരാളമുണ്ട്. തിരിച്ചുകൊടുക്കണമെന്ന് അവര്‍ക്ക് ഉദ്ദേശ്യമുണ്ടായിരിക്കുകയില്ല; ഉണ്ടെങ്കില്‍തന്നെ ധൂര്‍ത്തടിക്കുന്നവര്‍ക്ക് എത്ര കിട്ടിയാലും മതിയാവുകയില്ലെന്നതിനാല്‍ തിരിച്ചുകൊടുക്കാന്‍ സാധിക്കുകയുമില്ല. പ്രവാചകന്‍(സ്വ)പറഞ്ഞു: “ദുര്‍വിനിയോഗത്തിന് ഏതൊരുവന്‍ കടം വാങ്ങുന്നുവോ അവനെ അല്ലാഹു നാശത്തിലേക്ക് ആനയിക്കും” (ബുഖാരി).
കടം വാങ്ങുന്നത് അത്രനല്ല ഒരേര്‍പാടല്ല. അതുകൊണ്ടുതന്നെ പ്രവാചകന്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട്. “അല്ലാഹുവേ, പാപത്തില്‍നിന്നും കടബാധ്യതയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു” എന്ന് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഒരാള്‍ അദ്ദേഹത്തേട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ധാരാളമായി കടബാധ്യതയില്‍നിന്ന് അഭയം തേടുന്നുണ്ടല്ലോ”. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ കടത്തിലായിരിക്കുമ്പോള്‍ അവന്‍ കളവ് പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും’ (ബുഖാരി).
ഇന്നദിവസം തിരിച്ചുതരാമെന്ന് പറയുകയും അന്ന് കൊടുക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അത് വാഗ്ദാന ലംഘനമാണ്. തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ അവന് കളവുകള്‍ പറയേണ്ടിവരികയും ചെയ്യും.

കച്ചവടത്തിലെ മര്യാദകള്‍
വഞ്ചന ഏറ്റവും കൂടുതല്‍ പ്രകടമായ ഒരു മേഖലയാണ് കച്ചവടം. ഇസ്ലാം പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനു വദനീയമാക്കുകയും ചെയ്തു. പാവപ്പെട്ടവന്‍ ചൂഷണം ചെയ്യപ്പെ ടുകയും ഉള്ളവന്‍ വീണ്ടും വീണ്ടും തടിച്ചുവീര്‍ക്കുകയും ചെയുന്നതാണ് പലിശ വ്യവസ്ഥ. അതുകൊണ്ടാണ് അത് നിഷിദ്ധമാക്കപ്പെട്ടത്. ന്യായമായ ലാഭമെടുത്ത് കച്ചവടം ചെയ്യാ ന്‍ ഇസ്ലാം അനുമതി നല്‍കിയപ്പോള്‍; അളവിലും തൂക്കത്തി ലും കൃത്രിമം കാണിക്കലും കൃത്രിമക്ഷാമം സൃഷ്ടിക്കലുമെല്ലാം തന്നെ ഒഴിവാക്കണമെന്ന് കണിശമായി പറഞ്ഞിട്ടുണ്ട്.
എന്നാല്‍, കച്ചവടത്തില്‍ ഇത്തരം നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ ആരുണ്ട്? കച്ചവടത്തില്‍ ഇന്നത്തെ കാലത്ത് അതൊ ന്നും നടക്കില്ല എന്നാണ് പലരും പറയാറുള്ളത്.
അളന്നും തൂക്കിയും കൊടുക്കുമ്പോള്‍ കൃത്യത പാലിക്കണ മെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒട്ടും കുറവുവരുത്താതിരിക്കാന്‍ സൂക്ഷ്മതയെന്നോണം അല്‍പം മുന്‍തൂക്കം നല്‍കാന്‍ നബി(സ്വ) നിര്‍ദേശിച്ചതായി കാണാം. ഒക്കല്‍ നബി(സ്വ)പറഞ്ഞു: ‘വല്ലതും വില്‍ക്കുകയാണെങ്കില്‍ ശരി ക്കും അളന്നുകൊടുക്കുക; വാങ്ങുമ്പോള്‍ ശരിക്കും അളന്നു വാങ്ങുകയും ചെയ്യുക’ (ബുഖാരി).
‘അളവില്‍ കമ്മിവരുത്തുന്നവര്‍’ എന്ന പേരില്‍ ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. “അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുക യാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടു ക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരു ത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ? തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്” (83: 1-5).
വിപണിയിലിന്ന് മായം ചേര്‍ക്കാത്ത വസ്തുക്കള്‍ ദുര്‍ലഭം. ഏതെങ്കിലും കുഗ്രാമങ്ങളിലുണ്ടാക്കിയ വസ്തുക്കള്‍ വിദേശ നിര്‍മിതമെന്ന് പറഞ്ഞ് അമിത വിലയ്ക്ക് വില്‍ക്കുന്നു. നല്ല സാധനങ്ങള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രൂപത്തില്‍ പ്രദര്‍ശനത്തിനു വെച്ച്, അതുകണ്ട് വാങ്ങാന്‍ വരുന്നവര്‍ക്ക് ഗുണമേന്മ കുറഞ്ഞവ കൊടുക്കുന്ന സമ്പ്രദായം സാര്‍വത്രികം.
ഉള്ളില്‍ നനഞ്ഞ ധാന്യവും പുറമെ ഉണങ്ങിയതുമിട്ട് വില്‍പ നക്ക് വെച്ചിരിക്കുന്നത് നബി(സ്വ) യുടെ ദൃഷ്ടിയില്‍പെട്ടപ്പോള്‍ ‘ഉള്ളിലുള്ളത് നീ എന്തുകൊണ്ട് പുറത്തു കാണിച്ചില്ല?’ എന്ന് വളരെ ഗൌരവസ്വരത്തില്‍ ചോദിച്ചുകൊണ്ട് നബി(സ്വ)ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: ‘നമ്മെ ചതിച്ചവന്‍ നമ്മില്‍പെട്ടവനല്ല’ (മുസ്ലിം).
കൃത്രിമ ക്ഷാമമുണ്ടാക്കാനും അതുവഴി വില വര്‍ധിപ്പിക്കാനും വേണ്ടി ചരക്കുകള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്ക് താക്കീതായി നബി (സ്വ)പറഞ്ഞു: ‘ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നവന്‍ നല്ലവനാണ്. എന്നാല്‍, അവ പൂഴ്ത്തിവെച്ച് വില കയറ്റുന്നവന്‍ ശപിക്കപ്പെട്ട വനാണ്’ (ഇബ്നുമാജ).
‘കറക്കാതെ അകിടു വീര്‍പ്പിച്ചു നിര്‍ത്തിയിട്ടുള്ള ഒട്ടകത്തെ യോ ആടിനെയോ ഒരാള്‍ വില്‍ക്കുകയും വാങ്ങിയവന്‍ അവ ന്റെ വീട്ടില്‍ കൊണ്ടുചെന്നിട്ട് കറന്നുനോക്കുമ്പോള്‍ വിറ്റവന്‍ പറഞ്ഞത്ര പാല്‍ ഇല്ലെന്നു കാണുകയും ചെയ്യുന്ന പക്ഷം മൂന്നു ദിവസംവരെ അത് വെച്ചുകൊണ്ടിരിക്കാന്‍ സ്വാതന്ത്യ്രമുണ്ടെ ന്നും അതിനുള്ളില്‍ അവന്‍ മടക്കിയാല്‍ വിറ്റവന്‍ തിരിച്ചെടു ക്കേണ്ടതാണെന്നും നബി(സ്വ) കല്‍പിച്ചിരിക്കുന്നു’ (മുസ്ലിം).
വില്‍പനച്ചരക്കുകളുടെ ന്യൂനതകള്‍ മറച്ചുവെച്ച് വഞ്ചന കാണിക്കുന്നതിനെപ്പറ്റി നബി(സ്വ) പറഞ്ഞു: ‘വില്‍പനച്ചരക്കുക ളുടെ ന്യൂനതകള്‍ വില്‍പനക്കാരന്‍ വാങ്ങുന്നവനു വിവരിച്ചു കൊടുക്കേണ്ടതാണ്. എങ്കില്‍ ആ ഇടപാട് സ്വീകാര്യംതന്നെ. അല്ലാത്തപക്ഷം അത് മ്ളേഛവുമാണ്’ (ബുഖാരി).
‘ഉള്ളതുപോലെ പറയുകയും വിശദീകരിക്കുകയും ചെയ്താ ല്‍ ഇടപാടില്‍ അവന്‍ അനുഗൃഹീതരാവും. കള്ളം പറയുകയും മറച്ചുവെക്കുകയും ചെയ്താല്‍ ഇടപാടിലെ അനുഗ്രഹം മായ് ക്കപ്പെടും’ (ബുഖാരി, മുസ്ലിം).
വിപണിയിലെ വിലനിലവാരം അറിയാത്ത ഉള്‍പ്രദേശക്കാ രെ ചൂഷണം ചെയ്യുന്നതിനായി സാധനങ്ങള്‍ വിപണിയിലെ ത്തുന്നതിനു മുമ്പായി വഴിമധ്യെ ഗ്രാമീണരെ കബളിപ്പിച്ച് സാധനങ്ങള്‍ ആദായത്തില്‍ തട്ടിയെടുക്കുന്ന ഏര്‍പാട് എവിടെയുമുണ്ട്. എന്നാല്‍ ഇസ്ലാം അതും ശക്തിയായി എതി ര്‍ക്കുന്നു.
പെരുമാറ്റ മര്യാദകള്‍
അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ആസ്വ്(റ) നിവേദനം.നബി(സ്വ) പറഞ്ഞു: “വല്ലവനും നരകാഗ്നിയില്‍നിന്നും വിദൂരമാകുവാനും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുവാനും മരണം അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചനിലക്ക് സംഭവിക്കുവാനും ആഗ്രഹിക്കുന്നുവെങ്കില്‍ ജനങ്ങള്‍ തങ്ങളോട് എങ്ങനെ സമീപിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവന്‍ ജനങ്ങളോട് സമീപിക്കട്ടെ” (മുസ്ലിം).
എന്നെ എല്ലാവരും സ്നേഹിക്കണം. എന്നോട് എല്ലാവരും ദയയും അനുകമ്പയും കാണിക്കണം. എന്റെ അവിവേകത്തിന് എനിക്ക് മാപ്പുലഭിക്കണം. എന്റെ വിഷമസന്ധികളില്‍ എനിക്ക് സാന്ത്വനം ലഭിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ എനിക്ക് സഹായം ലഭിക്കണം. അപകടത്തില്‍ പെടുമ്പോള്‍ എ ന്നെ രക്ഷിക്കുവാനും സഹായിക്കുവാനും ആളുകള്‍ തയാറാവ ണം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരില്‍നിന്നും എനിക്ക് യാതൊരു ഉപദ്രവവും ഉണ്ടാകരുത്. ഇങ്ങനെയെല്ലാം ആ ഗ്രഹിക്കാത്ത ആരുണ്ടീ ലോകത്ത്?

എന്നാല്‍, തിരിച്ച് മറ്റുള്ളവര്‍ തന്നില്‍നിന്ന് ആഗ്രഹിക്കുന്നതും ഇതെല്ലാമാണെന്നറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ വളരെ വിരളമാണ്. സ്വാര്‍ഥതയുടെ പര്യായ മായി മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. എല്ലാ നന്മകളും തനിക്കു സ്വന്തമാക്കണം; മറ്റുള്ളവരുടെ കാര്യം എന്തുമാകട്ടെ എന്നാണവന്റെ ചിന്ത. ആര്‍ക്കും ആരെയും സഹായിക്കുവാന്‍ സമയമില്ല.
സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും മനുഷ്യന്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസ കാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്. ഇസ്ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും. ഒരു യഥാര്‍ഥ മുസ്ലിം അസൂയയില്‍ നിന്നും മുക്തി നേടിയവനായിരിക്കും. “നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകു തിന്നുന്നതു പോലെയോ പുല്ല് കരിച്ചു കളയുന്നതു പോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചു കളയും” എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍ നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല.
വിശദ്ധഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായിരുന്നേക്കാം”……..(49:11)
“സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (49:12).
ഉമര്‍(റ) ന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവര്‍ണറായ അംറുബ്നുല്‍ ആസ്വി(റ)ന്റെ പുത്രന്‍ മുഹമ്മദുബ്ദു അംറ് കോപ്റ്റിക് വിഭാഗത്തില്‍പെട്ട ഒരു സാധാരണക്കാരനെ തന്റെ കുതിരയുടെ മുമ്പില്‍ സ്വന്തം കുതിരയെ ഓടിച്ചതിന്റെ പേരില്‍ പ്രഹരിച്ചു. ‘ഞാന്‍ മാന്യന്റെ പുത്രനാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രഹരം. ഈ കേസ് ഖലീഫയുടെ അടുത്തെത്തി. അദ്ദേഹം ഗവര്‍ണറെയും പുത്രനെയും മദീനയിലേക്ക് വിളിപ്പിച്ചു. ഗവര്‍ണറുടെ നേരെ തിരിഞ്ഞുകൊണ്ട് ഉമര്‍ (റ) ചോദിച്ചു: “എന്നു മുതല്‍ക്കാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കിത്തുടങ്ങിയത്. അവരുടെ ഉമ്മമാര്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരാ യിട്ടാണല്ലോ”. തുടര്‍ന്ന് ഈജിപ്തുകാരന്റെ കയ്യില്‍ ചാട്ടവാര്‍ കൊടുത്തുകൊണ്ട് ഖലീഫ കല്‍പിച്ചു. “അടിക്കൂ….. മാന്യന്മാരുടെ സന്താനത്തെ. ഇയാളുടെ അധികാരത്തിന്റെ തിണ്ണബലത്തിലാണ് അവന്‍ നിന്നെ പ്രഹരിച്ചത”. പുത്രനെ മാത്രമല്ല പിതാവിനെയും ഖലീഫ ശിക്ഷിക്കുകയുണ്ടായി.

‘ഞാന്‍ നിങ്ങളെ അക്രമികളും മര്‍ദകരുമായല്ല ജനങ്ങളുടെ മാര്‍ഗദര്‍ശികളും നേതാക്കളുമായാണ് നിയോഗിക്കുന്നത്. ജനങ്ങളെ മര്‍ദിച്ചുകൊണ്ട് അവരെ പതിതരും അഭിമാനവ്രണിതരുമാക്കുന്നത് സൂക്ഷിച്ചുകൊള്ളുക’ എന്ന് പ്രവിശ്യകളിലേക്ക് ഗവര്‍ണര്‍മാരെ നിശ്ചയിക്കുമ്പോള്‍ ഉമര്‍(റ) അവരെ ഉപദേശിക്കാറുണ്ടായിരുന്നു.
ഒരു വാക്ക് മതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്ക്കരമാണ്. എന്തെങ്കിലും ഭൌതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം കശക്കിയെ റിയാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ എമ്പാടുമുണ്ട്. സര്‍വശക്തനായ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുന്നവര്‍ അതില്‍ നിന്ന് ഒഴിവാകേണ്ടതുണ്ട്.
ഒരാളും അന്യായമായി ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വാക്കുകൊണ്ടും നോക്കുകൊണ്ടും കൈകാലുകള്‍ക്കൊണ്ടുമൊന്നും ഒരു സത്യവിശ്വാസി ഒരാളെയും ഉപദ്രവിക്കുവാന്‍ പാടില്ല. താന്‍ ഒരു നിലയ്ക്കും ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ആഗ്രഹിക്കുന്നവന്‍ അതേ ആഗ്രഹം എല്ലാവര്‍ക്കുമുണ്ടെന്ന് മനസ്സിലാക്കണം.

നാവ് വലിയ ഒരനുഗ്രഹമാണ്. അത് ഒരായുധവുമാണ്. അതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. നാവിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലുണ്ടാകുന്ന ദോഷം മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം പലരിലും ഏഷണി, പരദൂഷണം, പരിഹാസം, പരനിന്ദ, കളവ് തുടങ്ങിയ ദുര്‍ഗുണങ്ങള്‍ കാണപ്പെടുന്നു. ഇത്തരത്തില്‍ അന്യന്റെ അഭിമാനത്തെ വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുള്ളവര്‍ ആരെയാണോ അങ്ങനെ ചെയ്തത് അവരെ നേരില്‍കണ്ട് മാപ്പ് ചോദിക്കണമെന്നും ശേഷം സ്രഷ്ടാവിനോട് പശ്ചാത്തപിക്കണമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അല്ലാത്തപക്ഷം അന്ത്യനാളില്‍ അവന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നാണ് പ്രവാചക വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

അബൂഹുറയ്റ (റ) യില്‍നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: “പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?” സ്വഹാബികള്‍ പറഞ്ഞു: “പണവും വിഭവങ്ങളും ഇല്ലാത്തവനാണ് പാപ്പരായവന്‍”. നബി (സ്വ) പറഞ്ഞു: “എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഇവനാണ്-നമസ്കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി ദുഷ്പരാതി പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും” (മുസ്ലിം).
മറ്റൊരാളെ പരിഹസിക്കുന്നതും ചീത്തപ്പേര് വിളിക്കുന്നതും കടുത്ത ദ്രോഹമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്്:
“സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍” (49:11).
ഒരാള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വാക്കുപറഞ്ഞാല്‍ നീണ്ടുനില്‍ക്കുന്ന വാശിക്കും വക്കാണത്തിനും പിണക്കത്തിനും അത് കാരണമായേക്കും. അതുകൊണ്ടുതന്നെ സൂക്ഷിച്ച് സംസാരിക്കണം. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ദോഷം ആരോപിക്കരുത്. ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപാം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (49:12).
‘ശവം തിന്നുക’ എന്ന ശക്തമായ ഉപമയില്‍നിന്നുതന്നെ ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെക്കുറിച്ച് കുറ്റം പറയുന്നതിന്റെ ഗൌരവം ബോധ്യമാണ്.
കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയും എന്നിട്ട് അത് നാട്ടില്‍ പാട്ടാക്കി കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന പലരും അതിന്റെ ഗൌരവം മനസ്സിലാക്കാറില്ല. ഉറ്റമിത്രങ്ങളെ പരസ്പരം ഏഷണിയിലൂടെ തമ്മില്‍ തല്ലിക്കുന്നതും അകറ്റുന്നതും പലര്‍ക്കും ഒരു വിനോദമാണ്.
നമ്മുടെ കടമ
മനുഷ്യരായ നാം ഈ ലോകത്തേക്കു വന്നത് നമ്മുടെ അനുവാദത്തോടുകൂടിയല്ല. ഇന്നോ നാളെയോ നാം ഈ ലോകത്തോടു യാത്ര പറയേണ്ടിവരും. അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ ആകില്ല. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മരണവും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കല്‍പനകളും അനുസരിച്ചു ജീവിക്കുവാന്‍ നാം തയാറായില്ലെങ്കില്‍ കത്തിയാളുന്ന നരകാഗ്നിയുടെ അവകാശികളായി നാം മാറും.
അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മനുഷ്യര്‍. അല്ലാഹു പറയുന്നു: “ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍….” (ഖുര്‍ആന്‍ 2: 21).

അതുകൊണ്ടുതന്നെ ആരാധനയുടെ പരിധിയില്‍ വരുന്ന യാതൊന്നും അല്ലാഹുവിനല്ലാതെ അര്‍പ്പിക്കാന്‍ പാടില്ല. പ്രാര്‍ഥനയാകുന്നു ആരാധനയുടെ ആത്മസത്ത. ലോകത്ത് ഇന്ന് അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരുപാടു മഹാന്മാരുണ്ട്. ആരാധിക്കപ്പെടുന്ന അചേതന വസ്തുക്കളുണ്ട്. എല്ലാ മഹാന്മാരും അചേതന വസ്തുക്കളും ഏകനായ ദൈവത്തിന്റെ സൃഷ്ടികളാണ്; അവരാരും ഒന്നും സൃഷ്ടിച്ചവരല്ല. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്; ദൈവത്തിനൊഴികെ. അവന്‍ മാത്രമാണ് സര്‍വജ്ഞന്‍. സ്രഷ്ടാവിനു മാത്രമെ സൃഷ്ടികളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പൂര്‍ണമായ അറിവുണ്ടാകൂ. അതുകൊണ്ട് ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. അവന്റെയും അവന്‍ നിയോഗിച്ച അന്തിമദൂതന്റെയും കല്‍പനകളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കുവാന്‍ മനുഷ്യരെല്ലാം ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇഹത്തിലും പരത്തിലും നന്മ മാത്രമെ മനുഷ്യര്‍ക്കുണ്ടാകൂ.
യഥാര്‍ഥ ദൈവമായ അല്ലാഹുവിനെ വിട്ട് സൃഷ്ടികളെ ആരാധിക്കുന്നത് മഹാപാതകമാണെന്നും അല്ലാഹു അത് ഒരിക്കലും പൊറുക്കില്ലെന്നും അവര്‍ക്ക് നരകം ഉറപ്പാണെന്നും വിശുദ്ധ ഖുര്‍ആനിലൂടെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്:
“പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്”(72:18).
“നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് എറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്…..” (2:186).
“തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്….” (4:48).
“തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: ‘(അല്ലാഹുവിന്) പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും” (39:65).
വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത് അഥവാ നബിചര്യ. നബി(സ്വ)യെ അനുസരിക്കല്‍ നമ്മുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:
“പറയുക; നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍..” (3:32).
“ആര്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയും അവന്റെ (നിയമ)പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്” (4:14).
ആരാധനയ്ക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവന്‍ ആ ആരാധ്യന്റെ മുഴുവന്‍ കല്‍പനാനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുവാന്‍ തയാറാകുമെന്നതില്‍ സംശയമില്ല. അവന്‍ സത്യവും ധര്‍മവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനായിരിക്കും. അവനെക്കുറിച്ച് ആര്‍ക്കും നല്ലതേ പറയുവാനുണ്ടാകൂ. ഉന്നത വിദ്യാഭ്യാസം കൊണ്ടും ഉയര്‍ന്ന ജോലി കൊണ്ടുമൊന്നും മനുഷ്യന്‍ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവര്‍ക്കേ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന ‘മനുഷ്യ’നായി മാറുവാന്‍ കഴിയൂ; നന്മയുടെ ജീവിക്കുന്ന ഉദാഹരണമായി മാറുവാന്‍ കഴിയൂ. അവന്‍ നന്മകള്‍ ചെയ്യുന്നത് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു മാത്രമായിരിക്കും.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു” (2:215).
“അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും” (99:7).
“വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല” (6:161).

ഇസ്ലാം ശാന്തിയുടെ മതം
ഇസ്ലാം എന്നു പറഞ്ഞാല്‍ കലാപത്തിന്റെയും തിന്മയുടെയും തത്ത്വശാസ്ത്രമാണെന്ന് വരുത്തിത്തീര്‍ക്കുവാനും അങ്ങനെയൊരു ധാരണ ജനമനസ്സുകളില്‍ വേരുറപ്പിക്കുവാനും ആസൂത്രിതമായ ശ്രമം ലോകത്ത് നടക്കുന്നുണ്ടെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. എല്ലാ മുസ്ലിംകളും അക്രമത്തെയും തിന്മകളെയും അനുകൂലിക്കുന്നവരാണ്, അവരുടെ വേദഗ്രന്ഥമായ ഖുര്‍ആനാണതിന് പ്രചോദനം തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകത്തെവിടെയെല്ലാം ഭീകരവാദവും തീവ്രവാദവുമുണ്ടോ അതിനെല്ലാം കാരണക്കാര്‍ മുസ്ലിംകളാണ് എന്ന വ്യാജമായ പ്രചാരണം നിരന്തരമായി നടക്കുന്നതിന്റെ ഫലമായി അത് സത്യമാണെന്ന ധാരണ സമൂഹമനസ്സില്‍ വേരൂന്നിത്തുടങ്ങിയതായി കാണുവാന്‍ സാധിക്കുന്നു.
സത്യത്തില്‍ ഇസ്ലാമിന്റെ പേരില്‍ ലോകത്ത് നടക്കുന്ന ഒരു ഭീകരവാദത്തിനും തീവ്രവാദത്തിനും ഇസ്ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ആരുടെയൊക്കെയോ ദുഷ്ടലാക്കുകള്‍ അവര്‍ നടപ്പിലാക്കുകയാണ്. ഇസ്ലാം വിരുദ്ധ ശക്തികള്‍ക്കാകട്ടെ ഇത് ഇസ്ലാമിനെ അടിക്കുവാനുള്ള ശക്തമായ ആയുധമായിത്തീരുന്നു. ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാരും ഇസ്ലാമിക സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നിരപരാധികളെ നിഷ്കരുണം കൊന്നൊടുക്കുന്ന ചാവേറാക്രമണങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല. സ്വന്തം നിലനില്‍പിനായി പോരാടുന്ന, അര്‍ഥവത്തായ സമരം ചെയ്യുന്ന ഫലസ്തീനികളാണെങ്കിലും ചാവേറാക്രമണത്തിലൂടെയും മറ്റും നിരപരാധികളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക് അവകാശമില്ല. ചാവേറാക്രമണം ആത്മഹത്യയാണ്. ആത്മഹത്യ മുസ്ലിമിന് നിഷിദ്ധമാണ്. തീവ്രവാദത്തിന്റെയും സകലവിധ തിന്മകളുടെയും എതിര്‍ചേരിയിലാണ് ഇസ്ലാം നിലകൊള്ളുന്നതെന്നതാണ് യാഥാര്‍ഥ്യം.
ജിഹാദ്
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് ജിഹാദ്. ഇസ്ലാം സമൂഹത്തിന് ദോഷകരമായ മതമാണെന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും കയറിപ്പിടിക്കുന്ന ഒരു പദം! കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ ‘ജിഹാദ്’ എന്നു പറയുന്നത്. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ് എന്നു പറയുന്നത്.
ജിഹാദ് എന്ന് കേള്‍ക്കുമ്പോഴേക്കും കണ്ണില്‍ കണ്ട അമുസ്ലിംകളെയൊക്കെ വടിവാളുകൊണ്ട് കഴുത്തറുക്കുന്ന ഭീകരമായ കൊലപാതകമെന്നും അതാണ് മുസ്ലിംകളുടെ പുണ്യയുദ്ധമെന്നും തെറ്റായി മനസ്സിലാക്കുന്നവരും, അങ്ങനെയല്ല കാര്യം എന്നറിയുമെങ്കിലും അതുതന്നെയാണ് ശരി എന്ന് ദുഷ്ടബുദ്ധ്യാ പ്രചരിപ്പിക്കുന്നവരുമുണ്ട്.
ഇസ്ലാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവിക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണ് ജിഹാദ്. താന്‍ വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും മൌലികമായ അവകാശം ആധുനിക നിയമവ്യവസ്ഥകളെല്ലാം അംഗീകരിക്കുന്നുണ്ട്. ഈ മൌലികാവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ അത് നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഈ പരിശ്രമത്തില്‍ ശക്തി പ്രയോഗിക്കപ്പെടുമ്പോഴാണ് ജിഹാദ് സായുധസമരമായിത്തീരുന്നത്. സത്യമതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെടുമ്പോള്‍ അനിവാര്യമെങ്കില്‍ ശക്തി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ മുസ്ലിം സമൂഹത്തെ അനുവദിക്കുന്നുണ്ട്. ഇതാണ് ജിഹാദ് സായുധസമരമായിത്തീരുന്ന സാഹചര്യം. അതല്ലാത്തപ്പോഴെല്ലാം അത് ഇസ്ലാം അനുസരിച്ചുള്ള ജീവിതവും അത് പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള തീവ്രയത്നങ്ങളും മാത്രമായിരിക്കും.

ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമര്‍പ്പണം, അനുസരണം, സമാധാനം എന്നെല്ലാമാണ്. അല്ലാഹുവിനെ സര്‍വാത്മനാ അനുസരിക്കുവാനും അവന്ന് കീഴ്പെടുവാനും സര്‍വസ്വവും അവന്റെ പ്രീതിക്കായി സമര്‍പ്പിക്കുവാനും തയാറാകുന്നവനാണ് മുസ്ലിം. അതിനാല്‍ ഒരു യഥാര്‍ഥ മുസ്ലിം സമാധാനപ്രിയനായിരിക്കും. കലാപത്തിന്റെയും തിന്മയുടെയും സന്ദേശമല്ല, കാരുണ്യത്തിന്റെയും നന്മയുടെയും സന്ദേശമാണ് ഇസ്ലാം ലോകത്തിനു നല്‍കുന്നത്.

Related Post