പ്രാര്‍ത്ഥന -നമസ്കാരം

Originally posted 2015-09-16 09:17:23.

-ذكر-الله-والصلاة

പ്രാര്‍ത്ഥന -നമസ്കാരം

സ്വലാത്ത്’ എന്ന പദത്തിന് ഭാഷാര്‍ഥത്തില്‍ ‘പ്രാര്‍ഥന’ എന്ന് പറയുന്നു. ശഹാദത്ത് കലിമക്ക് ശേഷം വിശുദ്ധ ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണിത്.വിശ്വാസിയുടെയും അവിശ്വാസിയുടെയും പ്രത്യക്ഷ വ്യത്യാസമായാണ് നമസ്‌കാരത്തെ നബി (സ്വ) പരിചയപ്പെടുത്തിയത്. ‘തക്ബീറത്തുല്‍ ഇഹ്‌റാം‘ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവൃത്തികളും എന്നാണ് കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ നമസ്‌കാരത്തിന് നിര്‍വചനം നല്കിയത്. പ്രായപൂര്‍ത്തിയോട് കൂടി ബുദ്ധിയും ശുദ്ധിയുമുളള ഏതൊരു സത്യവിശ്വാസിക്കും നിര്‍ബന്ധമാകുന്ന ഈ ഇബാദത്ത് മുസ്ലിമിന്റെ ജീവിതാന്ത്യം വരെ വിടാതെ പിന്തുടരുന്നത് കൊണ്ടുതന്നെയാണ് ഏഴ് വയസ്സായ കുട്ടികളോട് നമസ്‌കാരിക്കാന്‍ കല്‍പിക്കാനും പത്ത് വയസ്സായവര്‍ നമസ്‌കാരം ഉപേക്ഷിച്ചാല്‍ അടിക്കാനും നബി (സ്വ) രക്ഷിതാക്കളോട് ഉണര്‍ത്തിയത്.
പരലോകത്ത് ആദ്യമായി ചോദ്യം ചെയ്യുന്നത്നമസ്‌കാരത്തെ കുറിച്ചായത് കൊണ്ടായിരിക്കാം പാരത്രിക രക്ഷയുടെ പൂര്‍ത്തീകരണമാകുന്ന സ്വര്‍ഗ്ഗപ്രവേശം ലഭിക്കാന്‍ സുജൂദുകള്‍ വര്‍ദ്ധിപ്പിക്കണം എന്ന് തിരുനബി (സ്വ) ശിഷ്യന്മാരെ ഉപദേശിച്ചത്.
സാഹചര്യങ്ങളും സൌകര്യങ്ങളും മനുഷ്യനെ തെറ്റിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ദിനേന അറിഞ്ഞും അല്ലാതെയും ചെയ്യുന്ന പാപങ്ങളഖിലം കഴുകി കളയാന്‍ മാത്രം ഉയര്‍ന്ന ഒന്നായി നബി (സ്വ)  നമസ്‌കാരത്തെ വിശേഷിപ്പിച്ചത് എത്ര സന്തോഷമാണ്. തന്റെ വീട്ടിനരിക്കലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്ന് ദിവസവും അഞ്ച് തവണ കുളിക്കുന്നവന്റെ ശരീരത്തില്‍ അഴുക്കുകള്‍ ഒന്നും അവശേഷിക്കാത്തത് പോലെ അഞ്ച് നേരത്തെ നമസ്‌കാരം നിലനിര്‍ത്തുന്നവന് പാപമായി ഒന്നും ബാക്കിയാവുകയില്ല എന്ന തിരുവചനം എത്ര നല്ല സുവിശേഷമാണ്. നമസ്‌കാരം ദൂഷ്യങ്ങളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും മനുഷ്യനെ അകറ്റും എന്ന ദൈവിക വചനം കൂടി ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കുക.
 നിസ്‌കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
വളരെ മഹത്വമേറിയ നിസ്‌കരാരമെന്ന ഇബാദത്ത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ്. മാത്രമല്ല വിശുദ്ധ മതത്തില്‍ അവന്റെ സ്ഥാനം വളരെ താഴെയാണ്. കാരണം ഒരു വ്യക്തിയും കുഫ്‌റും തമ്മിലുളള വ്യത്യാസം നിസ്‌കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്‌കാരം നി ഷേധിക്കുകയോ അത് ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് വാദിക്കുകയോ ചെയ്താല്‍ അവന്‍ കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത്. ഒരു ഫര്‍ള് നിസ്‌കാരം അതിന്റെ തൊട്ടടുത്ത നിസ്‌കാരത്തിന്റെ സമയവും വിട്ട് അലസനായി ഒരാള്‍ പിന്തിച്ചാല്‍ അവന്‍ വധശിക്ഷക്കര്‍ഹനാണമെന്നു ഇമാം ശാഫിഈ (റ) പറയുന്നു.
നിസ്‌കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധയും അലസതയും കാണുന്നവന് പതിനാല് ശിക്ഷകള്‍ ലഭിക്കുന്നതാണ്. ഇതില്‍ അഞ്ചെണ്ണം ദുന്‍യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബറില്‍ വെച്ചും മൂന്നെണ്ണം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴുമാണ് ഉണ്ടാവുക.
ദുന്‍യാവിലെ ശിക്ഷകള്‍: (1) ജീവിതത്തില്‍ ബര്‍ക്കതോ ദൈവികമായ അനുഗ്രഹങ്ങളോ ലഭിക്കുകയില്ല.

(2) സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിലുണ്ടാവുകയില്ല.

(3) അവന്റെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല.

(4)അവന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല.

(5)മഹത്തുക്കളുടെ പ്രാര്‍ഥനയില്‍ അവന് ഒരു വിഹിതവും ഉണ്ടാവുകയില്ല.
മരണ സമയത്തെ ശിക്ഷ:

(1) അവന്‍ നിന്ദനായി മരിക്കും

(2)വിശന്ന് മരിക്കും.

(3)മരണ സമയത്ത് അസഹ്യമായ ദാഹമുണ്ടാകും.
ഖബറിലെ ശിക്ഷ:

(1) വാരിയെല്ലുകള്‍ കോര്‍ക്കപ്പെടും വിധം അവനെ ഞെരുക്കും.

(2) ഖബറില്‍ കത്തിക്കപ്പെടും.

(3) ഖബറില്‍ അവനെ ശിക്ഷിക്കാനായി ഒരു വലിയ സര്‍പ്പത്തെ നിശ്ചയിക്കും.
മഹ്ശറയില്‍:

(1) കടുത്ത വിചാരണ ഉണ്ടാകും.

(2) അല്ലാഹു അവനോട് കോപിക്കും.

(3) അവനെ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടും. (സവാജിര്‍ ? ഇബ്‌നുഹജര്‍ )

Related Post