മുഹമ്മദ് നബി ബൈബിളില്‍

Originally posted 2016-12-25 17:58:27.

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a8%e0%b4%ac%e0%b4%bf-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

                                                                                                                          ക്രസ്തുമസ്

മുഹമ്മദ് നബി ബൈബിളില്‍

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരനുഭവം. ബൈബിളിന്റെ ഒരു കോപ്പിയന്വേഷിച്ചു ഒരു ബുക്സ്റാളില്‍ കയറിയതായിരുന്നു. അന്വേഷണവസ്തു അറിഞ്ഞതോടെ, കടയ്ക്കകത്തെ പുസ്തകങ്ങള്‍ പരതിക്കൊണ്ടിരുന്ന ഒരുപഭോക്താവിന്റെ മുഖത്ത് അത്ഭുതം. അദ്ദേഹം പരിചയപ്പെട്ടു. ഒരു ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍.

എന്തിനാണ് ബൈബിള്‍?

ഞങ്ങളുടെ സിലബസില്‍ അതുണ്ട്.
ഇസ്ലാമിക സ്ഥാപനങ്ങളില്‍ ബൈബിള്‍?
അതെ!
അപ്പോള്‍ നിങ്ങള്‍ യേശുവിനെ അംഗീകരിക്കുന്നു?
തീര്‍ച്ചയായും! യേശുവിനെ മാത്രമല്ല, അബ്രഹാമിനെയും മോശയെയും മറ്റെല്ലാ പ്രവാചകന്മാരെയും! അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് ഇസ്ലാം നിരോധിച്ചിരിക്കുന്നു.

അപ്പോള്‍ അവരെ അംഗീകരിക്കാന്‍ ഇസ്ലാം  നിര്‍ദേശിക്കുന്നു?
തീര്‍ച്ചയായും! ഏതെങ്കിലുമൊരു പ്രവാചകനെ അവിശ്വസിക്കുന്നതോടെ ഇസ്ലാമിക സൊസൈറ്റിയില്‍ അയാള്‍ക്ക് അംഗത്വം നഷ്ടപ്പെടുന്നു. അയാള്‍ അവിശ്വാസികളുടെ പട്ടികയിലുള്‍പ്പെടുന്നു.
അങ്ങനെയോ?
സംശയമില്ല. പക്ഷെ, പ്രവാചക ശൃംഖലയിലെ അവസാനകണ്ണി – യേശുവിന്ന് ശേഷമുള്ള കണ്ണി – യില്‍ കൂടി വിശ്വസിക്കുന്നുവെന്നതാണ് ക്രൈസ്തവരില്‍നിന്ന് മുസ്ലിംകളെ മാറ്റി നിര്‍ത്തുന്നത്. അതെ, യേശുവിനെ അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമി മുഹമ്മദിനെയും മുസ്ലിംകള്‍ അംഗീകരിക്കുന്നു. മറ്റു പ്രവാചകന്മാരിലാരെയെങ്കിലും നിരസിക്കുന്നത് പോലെ, മുഹമ്മദിനെ നിരസിച്ചാലും ഇസ്ലാമിക വൃത്തത്തില്‍നിന്ന് പുറത്തുപോകുന്നു. പക്ഷെ, ക്രൈസ്തവ സഹോദരന്മാരുടെ സ്ഥിതി അതല്ല. തനിക്കു ശേഷം വരാനിരിക്കുന്നുവെന്ന് ക്രിസ്തു ശുഭവാര്‍ത്തയറിയിച്ച മുഹമ്മദില്‍ വിശ്വസിക്കുന്നതോടെ ക്രൈസ്തവ വൃത്തത്തില്‍നിന്ന് പുറത്തുപോകുന്നു.

അമ്പരപ്പോടൊപ്പം, അല്‍പം വിഷമവും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായി.
യഥാര്‍ത്ഥത്തില്‍, അബ്രഹാം, മോശെ, യേശു തുടങ്ങിയ ദൈവിക പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ സ്വാഭാവിക ഫലം തന്നെയാണ് മുഹമ്മദിലുള്ള വിശ്വാസവും. അപ്പോള്‍, മുഹമ്മദിനെ നിരസിക്കുന്നതോടെ പ്രസ്തുത പ്രവാചകന്മാരെ കൂടി നിരസിക്കുകയാണവര്‍ ചെയ്യുന്നത്. ഇത്തരം ഗുരുതരമായൊരു നിരാസത്തിലേക്കവരെ നയിച്ചതോ, ക്രസ്തുവിനെ പിലാത്തോസിന്റെ കുരിശിലേറ്റാന്‍ ആയിരക്കണക്കില്‍ ക്രൈസ്തവ സഹോദരങ്ങളെ കശാപ്പുനടത്തുകയും പിന്നീട്, ഇസ്ലാമിനെയും മുസ്ലിംകളെയും  തകര്‍ക്കാന്‍ തീവ്രയത്നങ്ങള്‍തന്നെ നടത്തുകയും ചെയ്ത ജൂതന്മാരായിരുന്നു.
മിഷണറിയുടെ മുഖത്ത് അമ്പരപ്പുകൂടി.

അദ്ദേഹത്തെപ്പോലെ ആയിരക്കണക്കിനു മിഷണറിമാരെയും സാധാരണക്കാരെയും മുമ്പില്‍കണ്ടാണ് മുഹമ്മദ് ബൈബിളില്‍ എന്ന വിഷയം ഇവിടെ കൈകാര്യം ചെയ്യുന്നത്.

സൌകര്യാര്‍ത്ഥം ഈ ചര്‍ച്ച മൂന്ന് ഭാഗമായിരിക്കും.  1. ഈവിഷയത്തില്‍ ഖുര്‍ആന്റെ അവകാശവാദം 2.ബൈബിളിന്റെ പ്രഖ്യാപനം 3. വിശകലനം.
1.ഖുര്‍ആനിന്റെ അവാകാശവാദം
ഫറോവയുടെ ദുര്‍ഭരണത്തില്‍നിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചുകൊണ്ടുവരവെ, സീനാ പര്‍വ്വതത്തില്‍ മോശെക്ക് ദൈവദര്‍ശനം ലഭിക്കുകയും തോറാ ഏറ്റുവാങ്ങുന്നതിനായി അദ്ദേഹം സീനായ് താഴ്വരയിലെത്തുകയും ചെയ്തു. ഈയവസരത്തിലാണ്, സാമിരി എന്നയാളുടെ ശ്രമം വഴി ഒരു സ്വര്‍ണ്ണ പശുക്കുട്ടിയെ ഉണ്ടാക്കി ഇസ്രായേല്യര്‍ അതിന് ഉപാസന ചെയ്യാന്‍ തുടങ്ങിയത്. തിരിച്ചുവന്ന മോശെ ക്ഷുഭിതനായി. അനന്തരം തങ്ങളുടെ മിഥ്യ പ്രതിഷ്ഠ പൊളിഞ്ഞുപോകുകയും തങ്ങള്‍ മാര്‍ഗ്ഗഭ്രംശത്തിലായി എന്നു കാണുകയും ചെയ്തപ്പോള്‍ അവര്‍ കേണുതുടങ്ങി. ഞങ്ങളുടെ റബ്ബ് ഞങ്ങളില്‍ കരുണകാണിക്കുകയും പൊറുത്തുതരികയും ചെയ്യുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നശിച്ചവരായിത്തീരും. മോശെ പ്രാര്‍ത്ഥിച്ചു: നാഥാ, എനിക്കും എന്റെ സഹോദരനും നീ മാപ്പരുളേണമേ, ഞങ്ങളെ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ. നീയോ, എല്ലാവരെക്കാളും കാരുണികനല്ലോ. എന്നാല്‍, പശുക്കുട്ടിയെ ആരാധിച്ചവരെ ശിക്ഷിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ദൈവത്തിന്റെ മറുപടി. അവര്‍ക്കൊരു പ്രകമ്പനം വന്നുബാധിച്ചു. മോശെ പറഞ്ഞു: എന്റെ നാഥാ! നീ ഇഛിച്ചിരുന്നുവെങ്കില്‍ മുമ്പുതന്നെ ഇവരെയും എന്നെയും നശിപ്പിക്കാവാന്‍ കഴിയുമായിരുന്നല്ലോ. ഞങ്ങളിലെ ഏതാനും മൂഢന്മാര്‍ ചെയ്തകുറ്റത്തിന്ന് നീ ഞങ്ങളെ മുഴുവന്‍ നശിപ്പിക്കുകയാണോ! ……..ഞങ്ങളുടെ രക്ഷാധികാരി നീ മാത്രമാകുന്നു. അതിനാല്‍ ഞങ്ങള്‍ക്കുമാപ്പുനല്‍കേണമേ, ഞങ്ങളില്‍ കനിവുണ്ടാകേണമേ!  നീയോ, എല്ലാവരേക്കാളുമധികം മാപ്പരുമളുന്നവനല്ലോ……

ഇതിന്ന് ദൈവത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്കു ഭവിക്കുന്നു. എന്നാല്‍ എന്റെ അനുഗ്രഹം സകലവസ്തുക്കളെയും ഉള്‍കൊള്ളുന്നുണ്ട്. അനുസരണക്കേടുണ്ടാകുന്നത് സൂക്ഷിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വശ്വസിക്കുകയും ചെയ്യുന്നവരുടെ പേരില്‍ നാം അതു രേഖപ്പെടുത്തുന്നു.

ഈ അനുഗ്രഹവര്‍ഷത്തിന്ന് പില്‍ക്കാലത്ത് അര്‍ഹത ലഭിക്കാന്‍ സുപ്രധാനമായ മറ്റൊരു വ്യവസ്ഥകൂടി ദൈവം വെക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു:

തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തി കാണുന്ന നിരക്ഷരനായ പ്രവാചക ദൂതനെ പിന്തുടരുന്നവരാരോ (അവരാകുന്നു ഇന്നു ഈ അനുഗ്രഹത്തിന്നു അര്‍ഹരായിട്ടുള്ളവര്‍) അദ്ദേഹം അവര്‍ക്കു നന്മവിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധവസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധവസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍, അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതീര്‍ണ്ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ അവര്‍ മാത്രമാകുന്നു വിജയം വരിച്ചവര്‍ (ഖുര്‍ആന്‍ 7:157)

പ്രവാചകനായ യേശുവും ഈ പ്രവാചകനെകുറിച്ച് സുവാര്‍ത്തയറിയിച്ചിട്ടുണ്ട്:
മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാണ്): ഇസ്രായേല്‍ സന്തതികളേ, എനിക്കുമുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൈവദൂതനെപ്പറ്റി സന്തോഷവാര്‍ത്തയറിയിച്ചു കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍ (ഖുര്‍ആന്‍: 61:6)
യേശുവിന്റെ നിയോഗദൌത്യങ്ങള്‍ പ്രധാനമായും രണ്ടായിരുന്നു. തൌറാത്തിനെ അംഗീകരിക്കുക. വരാനിരിക്കുന്ന അഹ്മദ് എന്ന പ്രവാചകനെകുറിച്ച് അനുയായികള്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുക.
തന്റെ ഈ ദൌത്യം, അദ്ദേഹം അതര്‍ഹിക്കുന്ന വിധം നിര്‍വ്വഹിച്ചിട്ടുണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് മനസ്സിലാകുന്നത്. കാരണം, തന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം ഈ പ്രവാചകന്‍ സുപരിചിതനായിരുന്നുവെന്ന് അത് വ്യക്തമാക്കുന്നു:

നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ എന്നപോലെ അദ്ദേഹത്തെ അറിയാവുന്നതാണ്. തീര്‍ച്ചയായും, അവരിലൊരുവിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്. (ഖുര്‍ആന്‍: 2:146, 6:20)
തദ്വിഷയകമായ വ്യക്തമായ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മറ്റൊരിടത്ത് പറയുന്നു. (ഖുര്‍ആന്‍: 3:86) ഈ പ്രവാചകനെകുറിച്ചും മുന്‍വേദങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. താഴെ സൂക്തം ശ്രദ്ധിക്കുക.
‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെനേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൌറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ. ഇഞ്ചീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാണ്: ഒരു വിള! അത് അതിന്റെ കൂമ്പു പുറത്തുകാണിച്ചു. എന്നിട്ടതിനെ  പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജ്ജിച്ചു. അങ്ങനെ, അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചുകൊണ്ട്, അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നുനിന്നു!’ (ഖുര്‍ആന്‍ : 48:29)
മുകളില്‍ പറഞ്ഞ സൂക്തങ്ങളുടെ രത്നച്ചുരുക്കമിതാണ്:
1. ഈസക്ക് ശേഷം അഹ്മദ് എന്നൊരു പ്രവാചകന്‍ വരാനുണ്ട്.
2. അദ്ദേഹം നന്മ വിധിക്കും, തിന്മ വിരേധിക്കും.
3. ശുദ്ധവസ്തുക്കള്‍ അനുവദിക്കുകയും അശുദ്ധമായവ നിരോധിക്കുകയും ചെയ്യും.
4. ജനങ്ങളെ ഞെരിക്കുന്ന ഭാരങ്ങളില്‍നിന്നും വരിഞ്ഞുമുറുക്കുന്ന ബന്ധനങ്ങളില്‍നിന്നും അദ്ദേഹം മോചനം നല്‍കും.
5. വേദക്കാര്‍ക്ക് ഈ പ്രവാചകന്‍ സുപരിചിതനാണ്.
6. അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹാ    യിക്കുകയും അനുധാവനം ചെയ്യുകയും ചെയ്തവര്‍മാത്രമാണ് വിജയികള്‍.
7. അത്തരക്കാര്‍ മാത്രമാണ് ദൈവകാരുണ്യത്തിനര്‍ഹര്‍.
2.ബൈബിളില്‍
ഖുര്‍ആനിന്റെ ഈ അവകാശവാദങ്ങള്‍ ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ? ഈ ചര്‍ച്ചയിലേക്ക് കടക്കുന്നതിന്ന് മുമ്പ്, ബൈബിളിനെകുറിച്ച ഖുര്‍ആനിന്റെ കാഴ്ചപ്പാട് ഹ്രസ്വമായൊന്നു പരിചയപ്പെടാം.
ഖുര്‍ആനിക വീക്ഷണപ്രകാരം, ദൈവം മോശെക്ക് തോറയും യേശുവിന് ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, ഈ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക ഖുര്‍ആന്റെ അനുയായികള്‍ക്ക് നിര്‍ബന്ധമാണ്.
‘മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനത്തിനായി ഇതിന്നുമുമ്പ് അവന്‍ തൌറാതും ഇഞ്ചീലും അവതരിപ്പിച്ചു:’ (വി.ഖു. 3:3)

തുടര്‍ന്ന് ഖുര്‍ആന്റെ മുന്നറിയിപ്പ് ശ്രദ്ധേയമാണ്:
‘തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ, അവര്‍ക്കു കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു.’ (3:4)
പക്ഷെ, ഏതാണി തൌറാത്? പഴയനിയമമെന്നപേരില്‍ ക്രോഡീകൃതമായ 39 പുസ്തകങ്ങള്‍ മുഴുവന്‍ തോറയാണെന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നില്ല. സീനായ് പര്‍വ്വതത്തില്‍ വെച്ച് യഹോവ മോശെക്ക് നല്‍കിയതും മോശെ, ഇസ്രായേല്യര്‍ക്ക് എഴുതിക്കൊടുത്തതുമായ തോറ പെന്റാറ്റ്യൂക് അഥവാ പഞ്ചഗ്രന്ഥം എന്നറിയപ്പെടുന്ന അഞ്ചുഗ്രന്ഥങ്ങള്‍ മാത്രമാണ്. ഉല്‍പത്തി, പുറപ്പാട്, ആവര്‍ത്തനപുസ്തകം, ലേവ്യര്‍, സംഖ്യ എന്നിവയാണത്. ഇക്കാരണത്താല്‍, മോശെ എഴുതിയ പുസ്തകം, മോശെയുടെ പുസ്തകം എന്നൊക്കെ ഇത് വിശേഷിപ്പിക്കപ്പെടാറുണ്ട്. പക്ഷെ, ആ പുസ്തകം തന്നെയാണോ ഇന്നത്തെ പഞ്ചഗ്രന്ഥം?  അതിലെ ഉള്ളടക്കങ്ങള്‍, ശൈലികള്‍, സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടുങ്ങി പലവസ്തുതകളും ഈ വാദഗതിക്കെതിരാണ്. ബൈബിളിന്റെ വിവരണമനുസരിച്ച്, മോശെ, ന്യായപ്രമാണത്തിലെ വചനങ്ങള്‍ മുഴുവന്‍ ഒരു പുസ്തകത്തില്‍ എഴുതിത്തീര്‍ന്നപ്പോള്‍, യഹോവയുടെ നിയമപെട്ടകത്തിന്നരികെ വെപ്പാന്‍ കല്‍പിക്കുകയായിരുന്നു.(ആവര്‍ത്തന: 31:24,25) ഈ കാര്യം വിവരിക്കുന്നത് തന്നെ പഞ്ചപുസ്തകത്തിലെ ആവര്‍ത്തന പുസ്തകത്തിലാണെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നു പറയുന്നതിങ്ങനെ: അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മൊവാബ് ദേശത്തുവച്ചുമരിച്ചു…… യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല. (32:5-12)
സീനായ് പര്‍വ്വതത്തില്‍വെച്ച് യഹോവമോശെക്ക് നല്‍കിയ ന്യായപ്രമാണത്തില്‍, മോശെയെകുറിക്കുന്ന വ്യക്തിപരമായ ഈ വിവരണങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ഒരിക്കലും വിചാരിക്കാന്‍ കഴിയില്ലല്ലോ. ഇങ്ങനെ, പല പ്രതിപാദനങ്ങളും തെളിയിക്കുന്നത് മോശെ നിയമപേടകത്തിനുടത്തുവക്കാന്‍ കല്‍പിച്ച ഗ്രന്ഥമല്ലാ ഇന്നത്തെ പുതിയ നിയമമെന്നാണല്ലോ എങ്കില്‍, പിന്നെ, ആ ഗ്രന്ഥമെവിടെ?

ബൈബിളില്‍ നിന്നുതന്നെ മനസ്സിലാകുന്നത് പ്രകാരം ഈ സംശയത്തിനുള്ള മറുപടി ഇതാണ്.

മോശെ നല്‍കിയ തോറാ എഴുതിവച്ചോ, ഹൃദിസ്ഥമാക്കിയോ ഇസ്രായേല്യര്‍ പരിരക്ഷിച്ചില്ല.  അതിന്റെ പകര്‍പ്പുകളെടുത്തുവെച്ചതുമില്ല. പ്രത്യുത, മോശെ നല്‍കിയ ആ ഏക കോപ്പി കൈവശം വെച്ചുകൊണ്ടിരിക്കുകയാണവര്‍ ചെയ്തത്. പിന്നീട്, ദൌര്‍ ഭാഗ്യവശാല്‍, ഈ കോപ്പി നഷ്ടപ്പെടുകയായിരുന്നു. 2ദിന:34-ല്‍ വിവരിച്ചത് പ്രകാരം, പിന്നീട്, ഹെല്‍കിയാ എന്ന പുരോഹിതന്ന് ഇത് കിട്ടി. യഥാര്‍ത്ഥത്തില്‍, നഷ്ടപ്പെട്ട അതേ കോപ്പിതന്നെയായിരുന്നു അതെന്നതിന് യാതൊരു തെളിവുമില്ലെന്ന കാര്യമിരിക്കട്ടെ, ഈ കോപ്പിയും ഇസ്രായേല്യര്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

പിന്നീടാണ് എസ്രാ എന്ന മറ്റൊരു പുരോഹിതന്‍ സ്വന്തം ഓര്‍മ്മയില്‍നിന്നും മറ്റുള്ളവരുടെ വായ്കളില്‍നിന്നുമായി തോറാ മുഴുവനായി എഴുതിയത്. ദൈവനിവേശത്തിലൂടെയാണതദ്ദേഹമെഴുതിയതെന്ന് ജൂതര്‍ പറയുന്നു. ഇതിന്നും തെളിവ് അവതരിപ്പിക്കാന്‍ കഴിയുകയില്ല. ജനങ്ങളുടെ വശം അവശേഷിച്ചിരുന്ന തോറാ ഭാഗങ്ങള്‍ ശേഖരിച്ചാണദ്ദേഹം ഈ ക്രോഡീകരണം നടത്തിയതെന്നാണവരുടെ വദം. ദൈവനിവേശമായിരുന്നു എങ്കില്‍, പിന്നെ ഈ ശേഖരണത്തിന്റെയാവശ്യമില്ലല്ലോ.

പഞ്ച ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും മറ്റും മുകളില്‍ സൂചിപ്പിച്ച സംശയം ബൈബിള്‍ പണ്ഡിതന്മാരെ കുഴക്കിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടില്‍ ജീവിച്ച സ്പിനോഷ (Spinoza-1670), റിച്ചാര്‍ഡ് സൈമണ്‍ (Richard sim-on-1678) ജോണ്‍ ക്ളെരിക്കസ് (John clericus-1685) എന്നിവര്‍ പഞ്ച ഗ്രന്ഥത്തിന്റെ രചനാപരമായ ഐക്യത്തെ ചോദ്യം ചെയ്തവരില്‍ പ്രമുഖരാണ്. പൂര്‍വ്വികരുടെ പാരമ്പര്യങ്ങളും പിന്നീട് നടത്തിയ സംസ്കരണങ്ങളും തമ്മില്‍ വേര്‍തിരിച്ചെടുത്ത അവര്‍ പഞ്ചഗ്രന്ഥത്തിന്ന് അതി സങ്കീര്‍ണ്ണമായ സാഹിത്യ ചരിത്രമാണുള്ളതെന്ന് പ്രഖ്യാപിച്ചു. (തോമസ് പതിക്കല്‍ & മൈക്കിള്‍ കാരിമറ്റം: പഞ്ചഗ്രന്ഥം ഒരാമുഖം പേ:32(1984))

പിന്നീട്, പഠനഗവേഷണങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. അവസാനം, പഞ്ചഗ്രന്ഥത്തിന്റെ സാഹിത്യപരവും രചനാപരവുമായ പൊരുത്തങ്ങളും പൊരുത്തക്കേടുകളും കണ്ടുപിടിക്കാനും വിശകലനം നടത്താനും അതിസൂക്ഷ്മങ്ങളായ മാനദണ്ഡങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. മൂന്നുതരം സിദ്ധാന്തങ്ങളാണീ വിഷയത്തില്‍ ആവിര്‍ഭവിച്ചത്:
1. രേഖാ സിദ്ധാന്തം (Documentary hypothesis) ഇതനുസരിച്ച്, ഒന്നിലധികം ആധാര രേഖകളും സാഹിത്യകൃതികളും പാരമ്പര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് പഞ്ചഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഈ വീക്ഷണപ്രകാരം, സ്വതന്ത്രവും ക്രമാനുഗതവും യുക്തിയുക്തവും പൂര്‍ണവുമായ പലവിവരണങ്ങളാണ് പഞ്ചഗ്രന്ഥത്തിന്റെ അടിസ്ഥാനം. ഓരോരോ കാലത്ത് ഗ്രന്ഥം പകര്‍ത്തിയെഴുതുകയും പ്രസാധനം നിര്‍വ്വഹിക്കുകയും ചെയ്തവര്‍ പലപ്പോഴായി ഈ സ്വതന്ത്രവിവരണങ്ങളെ പഞ്ച ഗ്രന്ഥത്തിന്റെ പ്രധാനാംശവുമായി സമന്വയിപ്പിച്ചു.
2. ശകലസിദ്ധാന്തം(Fragment hypothesis)സ്വതന്ത്രമായ അനേകം സാഹിത്യ രചനകളുടെ ഭാഗങ്ങള്‍ വലിയ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിച്ചേര്‍ത്തെഴുതപ്പെട്ടതാണ് പഞ്ചഗ്രന്ഥം എന്ന് ഈ സിദ്ധാന്തങ്ങള്‍ വാദിക്കുന്നു.
3. അനുരൂപക സിദ്ധാന്തം(Supplement hypothesis) പഞ്ചഗ്രന്ഥത്തിന് ആദ്യകാലത്ത് ശക്തമായൊരു അടിസ്ഥാന രേഖയുണ്ടായിരുന്നു പില്‍ക്കാലത്ത് പല സ്രോതസ്സുകളില്‍നിന്നുമായി ശേഖരിച്ച വിശദീകരണങ്ങളും മറ്റും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നുവെന്നാണ് ഈ വാദഗതിക്കാര്‍ പറയുന്നത്.(Ibid.പേ: 32-34 നോക്കുക)
ഈ മാനദണ്ഡങ്ങളിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ ഗവേഷകന്മാര്‍ കണ്ടെത്തിയ വസ്തുത അമ്പരപ്പിക്കുന്നതായിരുന്നു. ഇന്നത്തെ പഞ്ചഗ്രന്ഥത്തിനുപിന്നില്‍, സ്വതന്ത്രങ്ങളായ നാലും പാരമ്പര്യങ്ങളാണുള്ളതെന്നത്രെ അത്. JEDPഎന്നാണിവ അറിയപ്പെടുന്നത്. ഓരോ പുസ്തകത്തിലും ഈ പാരമ്പര്യങ്ങളുണ്ടത്രെ. അതായത് ഉദാഹരണമായി, ഉല്‍പത്തി പുസ്തകം കേവലം  ഒരു കര്‍ത്താവിന്റേതല്ല. ഈ പാരമ്പര്യങ്ങള്‍ക്കിടയില്‍ തന്നെ വലിയ വിടവാണുള്ളത്. ബി.സി. 10-ാം നൂറ്റാണ്ടിന്റെ അവസാനമോ 9-ാം നൂറ്റാണ്ടിന്റെ ആദ്യമോ ആണ് J പാരമ്പര്യം എഴുതപ്പെട്ടതെങ്കില്‍, ബി.സി. 8-ാം നൂറ്റാണ്ടിലാണ് E എഴുതപ്പെട്ടത്. D യും P യും യഥാക്രമം ബി.സി. 7-ാം നൂറ്റാണ്ടിലും 6ഉം 5ഉം നൂറ്റാണ്ടുകളിലുംമാണ് വിരചിതമായത്. മാത്രമല്ല, ഈ പാരമ്പര്യങ്ങളൊന്നും തന്നെ ഒരേയോരുവ്യക്തിയുടെ രചനയല്ലെന്നും അതിനുപിന്നില്‍ ഒന്നിലധികം വ്യക്തികളോ, സംഘങ്ങള്‍ തന്നെയോ ഉണ്ടായിരിക്കാമെന്നും മനസ്സിലായി. ചുരുക്കത്തില്‍, ബി.സി. 10-ാംനൂറ്റാണ്ടുമുതല്‍ 5-ാംനൂറ്റാണ്ടുവരെയുള്ള സുദീര്‍ഘമായ ഒരു കാലയളവില്‍ രൂപം കൊണ്ടവയാണ് ഈ ഗ്രന്ഥങ്ങള്‍. പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും കരങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ ദൃശ്യമാണ്. മധ്യപൌരസ്ത്യദേശങ്ങളില്‍ പ്രചാരത്തിലിരുന്ന പലകഥകളും ഇതിഹാസങ്ങളും ഈ ഗ്രന്ഥങ്ങളുടെ രചനയെസ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, കടം വാങ്ങിയ ദര്‍ശനങ്ങളും പദസമുച്ചയങ്ങളും തങ്ങളുടെ തനതായ ഈശ്വരാനുഭവത്തിന്റെ മൂശയില്‍ സ്ഫുടം ചെയ്താണ് ഇസ്രായേല്‍, സ്വന്തമാക്കിയതെന്ന കാര്യം മറന്നുകൂടാ. (പേ: 7)
അപ്പോള്‍, മോശെയുമായുള്ള ഇതിന്റെ ബന്ധമോ? പഞ്ചഗ്രന്ഥം ഒരാമുഖമെന്നകൃതിയില്‍ എഴുതുന്നത് കാണുക: അനേക നൂറ്റാണ്ടുകളിലായി വ്യാപിച്ചുകിടക്കുന്ന അതി സങ്കീര്‍ണ്ണമായ ഇസ്രായേല്‍ ചരിത്രമാണ് പഞ്ചഗ്രന്ഥം അവതരിപ്പിക്കുന്നതെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിപുരാതനമായ ചില നിയമങ്ങള്‍ മോശെ എഴുതിയിരിക്കാം. തുടര്‍ന്നുള്ള ബൈബിള്‍ സാഹിത്യത്തിന്റെ രചനയിലും വളര്‍ച്ചയിലും മോശയുടെ സ്വാധീനം വളരെ പ്രകടമാണ്. മോശ എന്ന കരുത്തനായ നേതാവിനെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ചുറ്റിപ്പറ്റിയാണ് പഞ്ചഗ്രന്ഥം ക്രമേണ രൂപപ്പെട്ടത്.(പേ: 19)
മുകളില്‍ കൊടുത്ത വിവരണത്തില്‍നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്: (ബൈബിള്‍ പണ്ഡിതന്മാരുടെ വീക്ഷണത്തില്‍നിന്ന്)
1. മോശെ എഴുതിക്കൊടുത്ത തോറാ ഇസ്രായേല്യരില്‍ നിന്നും നഷ്ടപ്പെട്ടുപോയി. 
2. ഹെല്‍കിയാവിന്റെ കാലത്ത് കണ്ടെടുക്കപ്പെട്ടത് യഥാര്‍ത്ഥ തോറതന്നെയാണെന്നതിനും തെളിവില്ല.
3. മോശെയുടെ പുസ്തകമല്ല ഇന്നത്തെ പഴയനിയമമെന്നതിന്ന് അതിന്റെ ഉള്ളടക്കം, പ്രതിപാദനം, ശൈലി, ഉപദേശങ്ങള്‍ എന്നിവ തന്നെ സാക്ഷ്യം വഹിക്കുന്നു.
4. മോശെക്ക് ശേഷം, സുദീര്‍ഘമായ 5 നൂറ്റാണ്ടുകളിലായി വിവിധ സ്ഥലങ്ങളില്‍, വിവിധ കര്‍ത്താക്കളാല്‍ വിരചിതമായതാണ് ഇന്നത്തെ പഴയനിയമം.
5. കാലാകാലങ്ങളിലെ സംശോധന, കൂട്ടിച്ചേര്‍പ്പുകള്‍, വിവരണങ്ങള്‍ എന്നിവക്ക് അത് വിധേയമായിട്ടുണ്ട്.
6. മോശെയെ നായകനാക്കിയുള്ള രചനയായതിനാലാണ് മോശയുടെ പുസ്തകം, മോശ എഴുതിയ പുസ്തകം എന്നെല്ലാമതിനെ പറയുന്നത്.
7. മോശയുടെ ഉപദേശങ്ങള്‍ അതില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍, ഈ വീക്ഷണങ്ങളില്‍ നിന്നും അധികമൊന്നും വ്യത്യസ്തമല്ലാത്ത അഭിപ്രായം തന്നെയാണ് വിശുദ്ധ ഖുര്‍ആനിനുമുള്ളതെന്നത് വളരെ ശ്രദ്ധേയമാണ്.

ഖുര്‍ആനിന്റെ കാലത്തെ ജൂതന്മാരെ അത് വിശേഷിപ്പിക്കുന്നത്, വേദഗ്രന്ഥത്തില്‍നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവര്‍ (4:44; 3:23) എന്നാണ്. മറ്റൊരിടത്ത് അവരോട് ഉദ്ബോധനം നടത്തപ്പെട്ടതില്‍ വലിയൊരു പങ്ക് അവര്‍ വിസ്മരിച്ചുകളഞ്ഞു. (5:13) വെന്നാണ് പറയുന്നത്. അപ്പോള്‍, യഥാര്‍ത്ഥ തോറയുടെ വലിയൊരു ഭാഗം അവര്‍ വിസ്മരിക്കുകയും അല്‍പം അവരില്‍ അവശേഷിക്കുകയും ചെയ്തു വെന്നാണ് ഖുര്‍ആന്റെ വീക്ഷണം.

ജൂതന്മാര്‍ക്ക് ഖുര്‍ആന്‍ നല്‍കിയ മറ്റു രണ്ടു വിശേഷണങ്ങളും ഇവിടെ ശ്രദ്ധേയമാണ്. ദൈവത്തില്‍ വ്യാജാരോപണം നടത്തുന്നവരെന്നതാണ് ആദ്യത്തേത്.
എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ടത് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്(വി.ഖു: 2:79)
വേദഗ്രന്ഥത്തില്‍ ഭ്രംശനം നടത്തുന്നവരെന്നതാണ് രണ്ടാമത്തേത്.
വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍നിന്നവര്‍തെറ്റിക്കുന്നു.(5:13)
ബൈബിള്‍ പണ്ഡിതന്മാരുടെ വിവരണം സസൂക്ഷ്മം പഠിച്ചാല്‍ മനസ്സിലാകുന്ന വസ്തുതകള്‍തന്നെയാണല്ലോ ഈ പറഞ്ഞത്.
അപ്പോള്‍, നിലവിലുള്ള ബൈബിളിന്റെ വലിയൊരു ഭാഗം പുരോഹിത സൃഷ്ടിയാണെന്നും, എന്നാല്‍ യഥാര്‍ത്ഥ ഭാഗത്തില്‍ ചിലതെല്ലാം അതില്‍ അവിടെവിടെയായി ചിതറിക്കിടക്കുന്നുണ്ടെന്നുമുള്ള വീക്ഷണകോണിലൂടെയാണ് മുസ്ലിംകള്‍ ബൈബിളിനെ നോക്കികാണുന്നത്.
ഈ പറഞ്ഞതില്‍നിന്നും അധികമൊന്നും വ്യത്യസ്തമല്ലാത്ത നിലപാട്തന്നെയാണ് പുതിയനിയമത്തോടും മുസ്ലിംകള്‍ സ്വീകരിക്കുന്നത്. അതും ബൈബിള്‍ പണ്ഡിതനന്മാരുടെ ഗവേഷണങ്ങളോടു യോജിക്കുന്നതാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

പുതിയനിയമ പുസ്തകത്തിലെ, മത്തായി, ലുക്കോസ്, മര്‍ക്കോസ്, യോഹന്നാല്‍ എന്നീ നാല് പുസ്തകങ്ങളാണല്ലോ സുവിശേഷങ്ങളായി പരിഗണിക്കപ്പെടുന്നത്. യേശുവിന്ന് ദൈവം അവതരിപ്പിച്ച ഇഞ്ചീല്‍ ആണീ പുസ്തകങ്ങളെന്ന് ക്രിസ്ത്യാനികള്‍പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. കാരണം, ക്രിസ്തുവിന്റെ ഉപദേശമെന്നതിലുപരി ക്രിസ്തു ചരിത്രമാണതിലെ പ്രതിപാദ്യവിഷയം എന്നേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ഇത് ബൈബിള്‍ പണ്ഡിതന്മാര്‍തന്നെ അംഗീകിരിച്ച വസ്തുതയാണ്.
ഉദാഹരണമായി, ആദ്യപുസ്തകമായ മത്തായിയുടെ സുവിശേഷത്തെകുറിച്ച് വേദപണ്ഡിതനായ റവ: എ. സി.ക്ളെയ്റ്റന്‍ എഴുതുന്നത് കാണുക:

ആധുനിക വേദ പണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം ഇപ്രകാരമാണ്: മത്തായി തന്റെ സവിശേഷം എബ്രായ ഭാഷയില്‍ എഴുതി: സര്‍വ്വസാധാരണമായി യേശുസംസാരിച്ചിരുന്ന ആ ആരാമ്യ ഭാഷയില്‍ അവന്റെ വിലയേറിയ പ്രസംഗങ്ങളും അമൃത വചനങ്ങളും, ഉത്തമോപദേശങ്ങളും എല്ലാം ഒരു മാല പോലെ അതില്‍ കോര്‍ത്തിരുന്നു. നമുക്ക് അജ്ഞേയതനായ മറ്റൊരു ഗ്രന്ഥകാരന്‍ അവയോടുകൂടി ആദ്യമായി എഴുതപ്പെട്ട മാര്‍കോസു സുവിശേഷത്തില്‍ നിന്നും കര്‍ണപരമ്പരയായി കേട്ടുവന്ന ഉപദേശങ്ങളില്‍നിന്നും ഇതര ഗ്രന്ഥങ്ങളില്‍നിന്നും യേശു രക്ഷിതാവിന്റെ ജീവചരിത്രത്തിലെ വൃത്താന്തങ്ങളെ കൂട്ടിച്ചേര്‍ത്തു നാം ഇപ്പോള്‍ പാരായണം ചെയ്യുന്ന മത്തായിലുടെ സുവിശേഷം യവന ഭാഷയില്‍ എഴുതി. മത്തായി ധാരാളമായി ശേഖരിച്ചിരുന്ന യേശു ക്രിസ്തുവിന്റെ മഹത്ത്വമേറിയ പ്രസംഗങ്ങളും അമൃതവചനങ്ങളും സുവിശേഷമായി ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതിനാല്‍ ഈ യവന ഭാഷാ പതിപ്പിന്നു മത്തായിയുടെ പേരുകൊടുത്തു. (ബൈബിള്‍ നിഘണ്ടു. പേ:362. ക്രൈസ്തവ സാഹിത്യസമിതി. തിരുവല്ല. (1995)
അദ്ദേഹം വീണ്ടുമെഴുതുന്നു:

ക്രിസ്തുവിന്റെ വിശുദ്ധ ജീവചരിത്രമെഴുതിയ സുവിശേഷകന്മാര്‍ ആത്മാവിനാല്‍ പ്രേരിതരായി സ്വന്തം അനുഭവത്തില്‍ കണ്ടും കേട്ടുമിരുന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശക്തിയും സഹായവും കൃപയും ലഭിച്ച മറ്റുള്ളവര്‍ എഴുതിയ ചുരുളുകളിലുള്ള സംഗതികളെയും സംഭവങ്ങളെയും കൂടെചേര്‍ത്തു തങ്ങളുടെ സുവിശേഷങ്ങളെഴുതിയെന്ന വിശ്വസിപ്പാന്‍ ന്യായമുണ്ട്.

ഉള്ളടക്കത്തില്‍ മത്തായിയില്‍ നിന്നും അധികമൊന്നും വ്യത്യസ്തമല്ലാത്ത കാര്യങ്ങളാണ് ഇതരസുവിശേഷങ്ങളിലുമുള്ളതെന്ന് വായനക്കാര്‍ക്ക് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. അപ്പോള്‍, സുവിശേഷങ്ങള്‍ കേവലം യേശുവിന്റെ ജീവചരിത്രം മാത്രമായാണ് വിരചിതങ്ങളായത്. യേശുവിന്റെ ഉപദേശങ്ങളിലൂടെ അങ്ങിങ്ങായി ഇഞ്ചീലിന്റെ ശകലങ്ങള്‍ ചിതറിക്കിടക്കുന്നുവെന്ന്മാത്രം. ഏതായാലും പുതിയ നിയമം മുഴുവന്‍ ദൈവം യേശുവിന്ന് അവതരിപ്പിച്ച ഇഞ്ചീലാണെന്ന് വേദപണ്ഡിതന്മാര്‍ അവകാശപ്പെടുന്നില്ല. അതിനാല്‍തന്നെ ചിതറിക്കിടക്കുന്ന ഈ ശകലങ്ങളെയാണ് ബൈബിള്‍ കൊണ്ടു മുസ്ലിംകള്‍ ഉദ്ദേശിക്കുന്നുള്ളൂ.

പുരോഹിതന്മാരുടെ വ്യാഖ്യാനങ്ങള്‍ക്കതീതമായി മുഹമ്മദിന്റെ ആഗമനത്തെകുറിച്ച് സുവിശേഷം -പഴയ-പുതിയ നിയമങ്ങളിലുടനീളം മുഴച്ചുനില്‍ക്കുന്നത് കാണാം. ഇവയില്‍ ചിലത് മാത്രമാണിവിടെ പരിശോധനാ വിധേയമാക്കുന്നത്.
ബൈബിളില്‍ മുഹമ്മദിന്റെ ആഗമനം സുവിശേഷമറിയിച്ചിരിക്കുന്നുവെന്ന അവകാശവാദം ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ? പഞ്ച പുസ്തകത്തില്‍പെട്ട ആവര്‍ത്തനപുസ്തകത്തിന്റെ 18-ാംഭാഗത്ത് ഇങ്ങനെ കാണാം:

നിന്നെപോലെ, ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ നാവില്‍ നിവേശിപ്പിക്കും. ഞാന്‍ കല്‍പിക്കുന്നവയെല്ലാം അവന്‍ അവരോടു പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വാക്കുകള്‍ ചെവിക്കൊള്ളാത്ത വരോട് ഞാന്‍ പ്രതികാരം ചെയ്യും. ഞാന്‍ കല്‍പിക്കാത്ത വചനം എന്റെ നാമത്തില്‍ സംസാരിക്കാന്‍ മുതിരുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്യുന്ന പ്രവാചകന്‍ വധിക്കപ്പെടണം. കര്‍ത്താവ് അരുളിച്ചെയ്യാത്ത വചനം ഞാന്‍ എങ്ങനെ തിരിച്ചറിയും എന്നു നീ ഹൃദയത്തില്‍ പറയുന്നെങ്കില്‍, ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ കാര്യം യാഥാര്‍ത്ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ, ചെയ്താല്‍ ആ വചനം കര്‍ത്താവു അരുളി ചെയ്തിട്ടുള്ളതല്ല. പ്രവാചകന്‍ അത് തന്നിഷ്ടപ്രകാരം പറഞ്ഞതത്രേ. അയാളെ ഭയപ്പെടേണ്ട (ആവര്‍ത്തനം. 18-22)

ഈ വാക്യങ്ങളിലെ പ്രധാന ഘടകങ്ങളെ ഇങ്ങനെ തിരിക്കാം.
1. മോശെക്ക് ശേഷം ഒരു പ്രവാചകന്‍ വരാനിരിക്കുന്നു.
2. അദ്ദേഹം മോശയുടെ ജനതയായ ഇസ്രായേല്യരുടെ സഹോദരങ്ങളില്‍ പെട്ടയാളായിരിക്കും.
3. അദ്ദേഹം മോശക്ക് സമാനനായിരിക്കും.
4. ദൈവം അവന്റെ വചനങ്ങള്‍ അദ്ദേഹത്തിന്റെ നാവില്‍നിവേശിപ്പിക്കും.
5. ദൈവകല്‍പനകള്‍ അദ്ദേഹം അവര്‍ക്ക് പ്രബോധനം ചെയ്യും.
6. അദ്ദേഹം ശത്രുസംഹാരം നടത്തും.
7. ദൈവത്തില്‍ വ്യാജമാരോപിക്കുന്ന പ്രവാചകന്‍ വധശിക്ഷയര്‍ഹിക്കുന്നു.
8. അദ്ദേഹം ഏകദൈവത്വം ഉയര്‍ത്തിപിടിക്കും.
9. അദ്ദേഹത്തിന്റെ പ്രവചനം പുലരുന്നതാണ്.
10. സത്യപ്രവാചകനെ ഭയപ്പെടേണ്ടതാണ്.

പ്രവാചകനെ കുറിച്ച സുവാര്‍ത്ത ഈ വാക്യങ്ങള്‍ക്കു പുറമെ മത്തായി (21:33-46) യോഹന്നാന്‍ (1:19-21; 14:1517; 2530 ; 15: 25,26 ; 16: 715)എന്നിവയില്‍ കൂടുതല്‍ ഗുപ്തമായും അറിയിക്കപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് 14 നൂറ്റാണ്ടുകളോളം ജൂതന്മാര്‍ ഈ പ്രവാചകനെ കാത്തിരുന്നുവെന്നും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെന്നും ബൈബിള്‍ സസൂക്ഷ്മം പഠിച്ചാല്‍ മനസ്സിലാകും. ആവര്‍ത്തനപുസ്തകത്തിലെ തന്നെ 34:12-ാം വാക്യം ഈ വസ്തുത വെട്ടിതുറന്നു പറയുന്നു: മോശെയെ പോലെ, കര്‍ത്താവ് മുഖത്തോടുമുഖം സംസാരിച്ച ഒരു പ്രവാചകന്‍ ഇസ്രായേലില്‍ പിന്നീട് ഉണ്ടായിട്ടില്ല. അനന്തരം, യോശുവിന്റെ സമകാലീനനായിരുന്ന സ്നാപകയോഹന്നാന്റെ കാലത്തും ഈയന്വേഷണമുണ്ടായി. സ്നാപകയോഹന്നാന്‍ തന്റെ ദൌത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ ജൂത പ്രതിനിധികള്‍ വന്നു അദ്ദേഹത്തോട് നീ ആരാണെന്ന് ചോദിച്ചു: അയാള്‍ നിഷേധിക്കാതെ ഏറ്റുപറഞ്ഞു: ഞാന്‍ മശീഹ് അല്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അപ്പോള്‍, അവര്‍ വീണ്ടും അയാളോടു ചോദിച്ചു: എങ്കില്‍ പിന്നെ ആരാണ്? നീ ഏലിയാ ആണോ?  അയാള്‍ പറഞ്ഞു: അല്ല. നീ ആ പ്രവാചകനാണോ? അല്ല അയാള്‍ മറുപടി പറഞ്ഞു. (യോഹ: 1:19-21)
ശീഹ, ഏലിയ, ആ പ്രവാചകന്‍  എന്നിങ്ങനെ മൂന്നു പേരെ ജൂതന്മാര്‍ കാത്തിരുന്നുവെന്നാണെല്ലോ ഇതില്‍നിന്ന് മനസ്സിലാകുന്നത്. 
ആധുനിക ക്രിസ്ത്യാനികളില്‍ പലരും മോശെക്കു സമാനനായ ആ പ്രവാചകന്‍ ക്രിസ്തുവായിരുന്നുവെന്നവകാശപ്പെടുന്നു. ഇരുവരും ജൂതരായിരുന്നു. ശൈശവത്തില്‍ ഇരുവരും വധഭീഷണി നേരിട്ടു, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, 40 ദിവസം മരുഭൂമിയില്‍ (മോശെ 40 വര്‍ഷവും ക്രിസ്തു 40 ദിവസവും) താമസിച്ചു തുടങ്ങിയ അപ്രധാന സമാനതകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണീ അവകാശ വാദമുന്നയിക്കുന്നത്. ഈ പറഞ്ഞതില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നത് മാത്രമാണ് എടുത്തു പറയത്തക്ക സമാനത. പക്ഷെ, എല്ലാ പ്രവാചകന്മാരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല, വ്യാജ പ്രവാചകന്മാര്‍ക്ക് പോലും അത്ഭുതങ്ങല്‍ കാണിക്കാന്‍ കഴിയുമെന്നാണല്ലോ ആവര്‍ത്തനം: 13:1 ല്‍ നിന്ന് വ്യക്തമാകുന്നത്.
മാത്രമല്ല, യേശുവോ, ആദ്യകാല ക്രിസ്ത്യാനികളോ ഈ അവകാശവാദമുന്നയിച്ചിട്ടുമില്ല. പ്രത്യുത, ആ പ്രവാചകനെ കുറിച്ച സുവാര്‍ത്ത ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുകയാണ് അദ്ദേഹവും ചെയ്തത്. അദ്ദേഹം അനുയായികളെ അറിയിക്കുന്നു:

‘നിങ്ങളുടെ അടുക്കല്‍ ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന റൂഹാദ്ക്കുദാശ ആയ പാറക്ക് ലേഥാ തന്നെ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറയുന്നവയെല്ലാം നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. സമാധാനം നിങ്ങള്‍ക്കായി ഞാന്‍ വിട്ടിരിക്കുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നത് പോലെയല്ല ഞാന്‍ നിങ്ങള്‍ക്കുതരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങേണ്ട, ഭയപ്പെടേണ്ട, ഞാന്‍ പോകുന്നു എന്നും പിന്നെ നിങ്ങളുടെ അടുക്കലേക്കു വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ..(യോഹന്നാന്‍: 14:25 – 28)
അദ്ദേഹം വീണ്ടും പറയുന്നു:

എന്നാല്‍, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാന്‍ പോകുന്നില്ലെങ്കില്‍ പാറക്ക് ലേഥാ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാന്‍ പോയാല്‍ അവനെ നീങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍, പാപത്തെ കുറിച്ചും നീതിയെകുറിച്ചും ന്യായവിധിയെകുറിച്ചും ലോകത്തെ കുറ്റപ്പെടുത്തും (അത്) അവര്‍ എന്നില്‍ വിശ്വസിക്കാതിരുന്നത് കൊണ്ട് പാപത്തെപ്പറ്റിയും….സത്യാത്മാവ് വന്ന് കഴിയുമ്പോള്‍ അവന്‍ നിങ്ങളെ സത്യസാകല്യത്തിലേക്ക് നയിക്കും. അവന്‍ സ്വമേധയാ ഒന്നും പറയുകയില്ല. എന്നാല്‍, താന്‍ കേള്‍ക്കുന്നതെല്ലാം അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളതില്‍നിന്നെടുത്തു നിങ്ങള്‍ക്കു കാണിച്ചു തരുന്നതുകൊണ്ട് എന്നെയും മഹത്വപ്പെടുത്തും എന്റെ പിതാവിനുള്ളതെല്ലാംഎന്റേതായതുകൊണ്ട് എനിക്കുള്ളതെടുത്തു അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത് ഞാന്‍ പറഞ്ഞത്: (യോഹ: 16:7-15)
പ്രശസ്തമായ പ്ശീത്താ ബൈബിളിന്റെ പരിഭാഷയാണ് യോഹന്നാന്റെ വാക്യങ്ങള്‍ക്ക് നാമിവിടെ ആശ്രയിച്ചിരിക്കുന്നത്. ആവര്‍ത്തന പുസ്തകത്തില്‍ മോശയിലൂടെ നല്‍കപ്പെട്ട സുവിശേഷത്തിനോടു തികച്ചും സമാനമായ ഒരു സുവിശേഷമാണ് യേശുവും ഇവിടെ നല്‍കിയിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതിനാല്‍ തന്നെ, ആ പ്രവാചകന്‍ യേശുവാണെന്നവകാശപ്പെടുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.

ക്രിസ്തുവിന്ന് ശേഷം 33 വര്‍ഷങ്ങളോളം ക്രിസ്തു ശിഷ്യന്മാരും ആ പ്രവാചകനെ കാത്തിരുന്നിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പിന്നീട്, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരില്‍ പ്രമുഖനായ പത്രോസ് അനുയായികളോട് പറയുന്നത് നാമിങ്ങനെ വായിക്കുന്നു:

‘ആകയാല്‍, നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞു കിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍. എന്നാല്‍, കര്‍ത്താവിന്റെ സന്മുഖത്തുനിന്ന് ആശ്വാസ കാലങ്ങള്‍ വരികയും നിങ്ങള്‍ക്കു മുന്‍നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന്‍ അയക്കുകയും ചെയ്യും. ദൈവം ലോകാരംഭം മുതല്‍ തന്റെ വിശുദ്ധ പ്രവാചകന്മാര്‍ മുഖാന്തരം അരുളി ചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്‍ഗ്ഗം അവനെ കൈകൊള്ളേണ്ടതാകുന്നു. ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്‍പിച്ചുതരും. അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്റെ വാക്കു കേള്‍ക്കണം. ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്ത ഏവരും ജനത്തിന്റെ ഇടയില്‍ നിന്ന് ഛേദിക്കപ്പെടും എന്ന് മോശെ പറഞ്ഞുവല്ലോ. അത്രയുമല്ല, ശമുവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്മാര്‍ ഒക്കെയും ഈ കാലത്തെകുറിച്ച് പ്രസ്താവിച്ചു.’ അപ്പോ. പ്രവൃത്തികള്‍: 3:19-24)

ക്രിസ്തുവിന്റെ രണ്ടാം വരവിന്നു മുമ്പ്, മോശെ പ്രവചിച്ച ആ പ്രവാചകന്‍ വരേണ്ടതുണ്ടെന്നാണല്ലോ മോശെയുടെ പ്രവചനമുദ്ധരിച്ചുകൊണ്ട് പത്രോസും സമര്‍ത്ഥിച്ചിരിക്കുന്നത്. അപ്പോള്‍, അദ്ദേഹത്തിന്റെ വീക്ഷണത്തിലും, ആ പ്രവാചകന്‍ വന്നിട്ടില്ലായെന്നു ചുരുക്കം. എങ്കില്‍ പിന്നെ ആരാണ് ഈ പ്രവാചകന്‍? ഇവിടെയാണ് ഖുര്‍ആന്റെ  അവകാശവാദം ശ്രദ്ധേയമായിത്തീരുന്നത്. തോറയിലും ഇഞ്ചീലിലും മുഹമ്മദിനെ കുറിച്ച് സുവിശേഷമറിയിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനമത്രെ അത്. തദ്വിഷയകമായ ഖുര്‍ആനിക സൂക്തങ്ങള്‍ നാം മുമ്പുദ്ധരിച്ചു. ആവര്‍ത്തനം 13:1-ലെ പ്രവചനത്തിലെ ഉള്ളടക്കം വിശകലനം ചെയ്യുമ്പോള്‍ ആ പ്രവാചകന്‍ മുഹമ്മദ് തന്നെയെന്ന് വ്യക്തമാകും.

ഇസ്രായേല്യരുടെ സഹോദരങ്ങളില്‍ നിന്നായിരിക്കും ആ പ്രവാചകന്റെ ആഗമനം എന്നാണ് പ്രവചനത്തില്‍ പറയുന്നത്. നിന്നെ പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി നാം ഉയര്‍ത്തും എന്നാണല്ലോ പ്രവചന വാക്യം. ഇവിടെ അവര്‍ എന്നതിന്റെ വിവക്ഷ ഇസ്രായേല്യരാണെന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍, സഹോദരങ്ങള്‍ കൊണ്ടും ഇസ്രായേല്യര്‍ തന്നെയാണ് വിവക്ഷിക്കപ്പെടുന്നതെന്ന് വാദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അങ്ങനെയായിരുന്നുവെങ്കില്‍ അവരില്‍നിന്ന് അവര്‍ക്കായി നാം ഉയര്‍ത്തും എന്നാണല്ലോ പറയുക. പിന്നെ ഈ ശൈലി മാറ്റത്തില്‍ എന്തൊരു ഗുണമാണുള്ളത്? എങ്കില്‍ ആരാണി സഹോദരന്മാര്‍?
ഇസ്മാഈലും ഇസ്ഹാഖും
ബൈബിളിന്റെ വിവരണപ്രകാരം അബ്രഹാം എന്ന കുലപതിക്ക് രണ്ടു പുത്രന്മാരാണുണ്ടായത്. ജീവിതത്തിന്റെ സായം സന്ധ്യയില്‍, അത്ഭുതകരമായാണവര്‍ ജനിക്കുന്നത്. ആദ്യമായി ഹാഗാര്‍ എന്ന ഭാര്യയില്‍ ഇസ്മയില്‍ ജനിക്കുന്നു. അദ്ദേഹത്തിന്ന് 13 വയസ്സ് കഴിഞ്ഞപ്പോള്‍ സാറാ എന്ന ഭാര്യയില്‍ ഇസ്ഹാഖ് ജനിക്കുന്നു. ഇസ്മയിലിന്റെ സന്താനപരമ്പര ഇസ്മയിലികള്‍ എന്നറിയപ്പെടുന്നു; ഇസ്ഹാഖിന്റെ പുത്രന്‍ യഅ്ഖൂബിന്ന് ഇസ്രാഈല്‍ എന്നൊരു പേരുകൂടിയുണ്ടായിരുന്നു. അങ്ങനെയാണ് പില്‍ക്കാലത്ത് പ്രസ്തുത തലമുറയിലൂടെ വന്നവര്‍ ഇസ്രായേല്യര്‍-ബനൂ ഇസ്രാഈല്‍-എന്നറിയപ്പെട്ടത്. ആ നിലയില്‍ ഇസ്മയിലികള്‍ ഇസ്രായേലികളുടെ സഹോദരങ്ങള്‍ തന്നെയാണല്ലോ. ഇസ്മയിലികളിലാണ് മുഹമ്മദിന്റെ ജനനം. അതിനാല്‍, ഇസ്രായേലികളുടെ സഹോദരങ്ങളില്‍ നിന്നും വന്നു എന്നദ്ദേഹത്തെകുറിച്ച് പറയാവുന്നതാണ്.

എന്നാല്‍, ഇസ്മയില്‍ ഇസ്ഹാഖിന്റെ യഥാര്‍ത്ഥ സഹോദരനല്ലെന്ന് വാദിക്കാന്‍ ചില ക്രിസ്ത്യന്‍ എഴുത്തുകാര്‍ ധൈര്യം കാണിച്ചിട്ടുണ്ട്. ഇസ്ഹാഖില്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതി എന്ന് വിളിക്കപ്പെടുന്നത് എന്ന ഉല്‍പത്തി: 21:12-ാം വാക്യമാണിവരുടെ അവലംബം. യഥാര്‍ത്ഥത്തില്‍, നിലവിലുള്ള ബൈബിളിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്ന വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി തെളിവുകളിലൊന്നാണിതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
ഇസ്മയിലിന്റെ കഥ വിവരിക്കുന്ന ബൈബിള്‍ രീതി സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കിയാല്‍ തന്നെ അതിലെ പല മറിമായങ്ങളും വായനക്കാരന്റെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് കാണാം. പക്ഷെ, സ്ഥല പരിമിതികള്‍ അതിനനുവദിക്കുന്നില്ല. എങ്കിലും ചില ഉദാഹരണങ്ങളെങ്കിലും എടുത്തു കാണിക്കുന്നത് നന്നായിരിക്കും.

മുകളിലുദ്ധരിച്ച വാക്യത്തിന്റെ തൊട്ടടുത്ത വാക്യം ഇതാണ്:
‘ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും. അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളി ചെയ്തു.’ (ഉല്‍പത്തി:21:13)

ഇവിടെ ഹാഗാറിന്റെ പുത്രന്‍ ഇസ്മയിലിനെയും അബ്രഹാമിന്റെ സന്തതിയെന്ന് പറഞ്ഞിരിക്കുന്നു. സ്വന്തം പുത്രനെ ബലികൊടുക്കാനുള്ള ദൈവിക നിര്‍ദ്ദേശത്തില്‍ പറയുന്നതിങ്ങനെ:
‘നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക ജാതനായ ഇസ്ഹാഖിനെ തന്നെ…. (22:2) എന്നു പറയുന്നു. ഇവിടെ ഇസ്ഹാഖ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ‘നീ സ്നേഹിക്കുന്ന’ ‘ഏക ജാതനായ’ എന്നൊക്കെയാണ്. എന്താണീ പറഞ്ഞതിനര്‍ത്ഥം? ഇസ്മയിലിനോടു അബ്രഹാമിനു സ്നേഹമുണ്ടായിരുന്നില്ലെന്നോ? ഈ കല്‍പന വേളയില്‍ ഇസ്ഹാഖിന് സഹോദരന്‍ ഉണ്ടായിരുന്നില്ലെന്നോ?

അബ്രഹാമിന്നു 86 വയസ്സുള്ളപ്പോള്‍ ഹാഗാര്‍ ഇസ്മയിലിനെ പ്രസവിച്ചുവെന്ന് ഉല്‍പത്തി:16:16-ല്‍ പറയുന്നു. ഇസ്ഹാഖിനെ പ്രസവിക്കുമ്പോള്‍ ഇബ്റാഹീമിന്റെ പ്രായം നൂറായിരുന്നുവെന്ന് 21:5ലും പറയുന്നു. ഇസ്ഹാഖ് ജനിക്കുമ്പോള്‍ തന്നെ ഇസ്മയിലിന്ന് 14 വയസ്സുണ്ടായിരുന്നുവെന്നാണല്ലോ ഇതില്‍നിന്ന് മനസ്സിലാകുന്നത്!  ഇതാണ് വസ്തുതയെങ്കില്‍, പിന്നെ ഇസ്ഹാഖ് ഏകജാതനാകുന്നതെങ്ങനെ? ഇനി, ദാസിയുടെ മകനായിരുന്നത് കൊണ്ട് ഇസ്മായിലിന്ന് യഥാര്‍ത്ഥ പുത്രത്വം അവകാശമില്ലെന്നാണ് വാദമെങ്കില്‍ അതും ബൈബിള്‍ വിവരണങ്ങള്‍ക്ക് വിരുദ്ധമാണ്. കാരണം, അബ്രഹാം ദാസിയെന്ന നിലയിലായിരുന്നില്ല ഹാഗാറിനെ സ്വീകരിച്ചത്. ഹാഗാര്‍ യഥാര്‍ത്ഥത്തില്‍ സാറായുടെ ദാസിയായിരുന്നുവല്ലോ. പ്രത്യുത, ഭാര്യയെന്ന നിലയില്‍തന്നെയായിരുന്നു അദ്ദേഹം ഹാഗാറിനെ സമീപിച്ചത്. ഉല്‍പത്തി: 16: 3-ാം വാക്യത്തില്‍നിന്ന് ഇത് വ്യക്തമാകും …….. പത്തുവത്സരം കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിന്നു ഭാര്യയായി കൊടുത്തു.

അപ്പോള്‍, ഭാര്യാപദവിയിലുള്ള ഒരു സ്ത്രീയില്‍ തന്നെയാണ് ഇസ്മയിലിന്റെ ജനനം. ഇനി ദാസിയായ ഭാര്യയില്‍ ജനിച്ചതാകയാല്‍ ഇസ്മയില്‍ അവഗണിക്കപ്പെട്ടുവെന്നാണ് വാദമെങ്കില്‍ പിന്നെ നീതിപാലനത്തെ കുറിച്ച പ്രസംഗങ്ങളെല്ലാം ഒഴിവാക്കുകയാണ് നല്ലത്. ബൈബിളിലെത്തന്നെ വ്യക്തമായ കല്‍പനക്ക് വിരുദ്ധവുമാണത്. താഴെ വാക്യങ്ങള്‍ ശ്രദ്ധിക്കുക:

ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യ ജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ സ്വത്ത് പുത്രന്മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യ ജാതന്നു പകരം ഇഷ്ടയുടെ മകന്നു ജേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യ ജാതനെന്ന് സ്വീകരിക്കേണം. അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജേഷ്ഠാവകാശം അവനുള്ളതാകുന്നു. (ആവര്‍ത്തന പുസ്തകം: 21: 15-17)

ഇസ്ഹാഖിനെ അബ്രഹാമിന്റെ ആദ്യ ജാതനായി വിശേഷിപ്പിക്കുക വഴി ദൈവം തന്നെ തന്റെ ഈ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയെന്നല്ലെ മനസ്സിലാകുക? ഇങ്ങനെ, അവകാശ ധ്വംസനം നടത്തുകമാത്രമല്ല ഇവിടെ ചെയ്തിട്ടുള്ളത്. പ്രത്യുത, അവകാശിയായ ഇസ്മയിലനെ ‘കാട്ടുകഴുത’ എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ഉല്‍പത്തി 16:12 – ല്‍ ഇങ്ങനെ വായിക്കാം: അവന്‍ (ഇസ്മയില്‍) കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കും. മഹാനായൊരു പ്രവാചകനെ കുറിച്ച് ഇത്തരം തി•കള്‍ ദൈവ പ്രോക്തങ്ങളായി കരുതുന്നതിനെക്കാള്‍, ഒരു ദൈവ ഭക്തന്‍ ഇഷ്ടപ്പെടുക, ഇസ്മയിലികളെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ഇന്നുവരെ ഭഗീരഥ യത്നം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ജൂത വിഭാഗത്തിന്റെ സൃഷ്ടികളാണവയെന്ന് വിശ്വസിക്കാനായിരിക്കും.

ഏതായാലും, ബൈബിള്‍ വാക്യങ്ങളില്‍നിന്നു തന്നെ നമുക്ക് മനസ്സിലാകുന്ന കാര്യം അബ്രഹാമിനു ഇസ്മയില്‍, ഇസ്ഹാഖ് എന്നീ രണ്ടു പുത്ര•ാരുണ്ടായിരുന്നുവെന്നാണ്. ഇനി ഇസ്മയിലിന്റെ ജനന പശ്ചാത്തലവും കൂടി അല്‍പം മനസ്സിലാക്കേണ്ടതുണ്ട്.

വൃദ്ധനായ അബ്രഹാം, തനിക്കവകാശിയായി ഒരു സന്താനവുമില്ലല്ലോ എന്നും തന്റെ ദാസനായ ഏല്യേസര്‍ മാത്രമാണ് തന്റെ അവകാശമെടുക്കാനുള്ളതെന്നും യഹോവയോടു സങ്കടമുണര്‍ത്തിച്ചു. അപ്പോള്‍ അവന്‍ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തില്‍ നിന്ന് പുറപ്പെടുന്നവന്‍ തന്നെ നിന്റെ അവകാശിയാകും എന്ന് അവന്ന് യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവന്‍ അവനെ പുറത്തുകൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നും കല്‍പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്‍പിച്ചു. (ഉല്‍പ: 15:4-5)

ഈ സംഭവത്തിനു ശേഷം ആദ്യമായി അബ്രഹാമിനു ജനിച്ച കുട്ടി ഇസ്മയിലായിരുന്നുവല്ലോ. അതിനാല്‍ തന്നെ, പ്രവചനത്തില്‍ പറഞ്ഞ സന്തതി ഇസ്മയില്‍ തന്നെയെന്നും വരുന്നു. അപ്പോള്‍, ഇസ്മയില്‍ എണ്ണിയാലൊതുങ്ങാത്ത ഒരു ജനതയുടെ പിതാവാകുമെന്ന് ചുരുക്കം. ഉല്‍പത്തി: 17:-20 ല്‍ യഹോവ ഇസ്മയിലിനെ കുറിച്ച് പറയുന്നതിങ്ങനെ:

ഇസ്മായിലിനെ കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താന പുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും… ഞാനവനെ വലിയൊരു ജാതിയാക്കും. ഉല്‍പത്തി: 17:4 ലാകട്ടെ, അബ്രഹാമിനെ ബഹുജാതികളുടെ പിതാവാക്കുമെന്ന് പറയുന്നു. നിലവിലുള്ള ബൈബിളില്‍ തന്നെയുള്ള ഈ വാക്യങ്ങള്‍ വിളിച്ചോതുന്നത്, അബ്രഹാമിന്റെ പ്രാര്‍ത്ഥനാ ഫലമായി ദൈവം ഇസ്മിയിലിനെ അനുഗ്രഹിക്കുകയും ഒരു വലിയ ജനതതിയുടെ പിതാവാക്കി മാറ്റുകയും  ചെയ്തിരിക്കുന്നുവെന്നാണല്ലോ. ഈ ജനതതികളാണല്ലോ ഇസ്മയിലികള്‍ അപ്പോള്‍, ഇസ്ഹാഖിന്റെ പരമ്പരയായ ഇസ്രായേലികളുടെ സഹോദരങ്ങളാണവരെന്ന് നിസ്സംശയം പറയാവുന്നതാണല്ലോ
ഇനി, ഉല്‍പത്തി:15: 18-21 വാക്യങ്ങള്‍ കൂടി വായിക്കുക:

‘നിന്റെ സന്തതിക്ക് മെസ്രേനിലെ നദി മുതല്‍ മഹാനദിയായ പ്രാസ് വരെയുള്ള ഈ ദേശം ഞാന്‍ തരും. അതായത് കീനായര്‍, കന്‍സായര്‍, കദ്മോനായര്‍, ഹേസായര്‍, വര്‍സായര്‍, അതികായന്മാര്‍, ആമോറായര്‍, ക്നാനായര്‍, ഗര്‍ഗോസായര്‍, യാ വോസായര്‍ എന്നിവുടെ ദേശം.

ഉല്‍പത്തി: 25: 18-ലെ വാക്യങ്ങള്‍ ഇങ്ങനെ: ഹഖീലാ തുടങ്ങി അശ്ശൂരിലേക്ക് പോകുന്ന വഴിയില്‍ മിസ്രയിമിന്നു കിഴക്കുള്ള ശൂര്‍വരെ അവര്‍ (ഇസ്മയില്‍ സന്തതികള്‍ കൂടിയിരുന്നു. അവന്‍ തന്റെ സകലസഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.

ഇവിടെ ഇസ്മയിലിന്റെ സഹോദരങ്ങളായി തന്നെയാണല്ലോ ഇസ്രായേലികളെ വിവരിച്ചിരിക്കുന്നത്.  ഇസ്മയിലാണ് അറബികളുടെ ഗോത്ര പിതാവെന്ന് പാരമ്പര്യം പറയുന്നുവെന്ന റവ. ക്ളെയ്റ്റന്‍ ഉദ്ധരിച്ചിരിക്കുന്നു. (ബൈബിള്‍ നിഘണ്ടു. പേ: 420)
ഈ വസ്തുതകളെല്ലാം പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്തപ്പെടുന്ന പക്ഷം പ്രവചനത്തിലെ സഹോദരങ്ങള്‍ എന്നതിന്റെ വിവക്ഷ അറബികളാണെന്നതില്‍ സംശയമില്ലല്ലോ. അറബികളില്‍ നിന്ന് വന്ന ഏക പ്രവാചകന്‍ മുഹമ്മദാണെന്നത് സുവിദിതവുമാണ്. ഖുര്‍ആനിക സൂക്തം എത്ര സത്യം:
‘തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹിമിനോടു കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. (വി. ഖു: 3: 68)

2 മോശെക്ക് സദൃശന്‍
പ്രവചനത്തിലെ പ്രവാചകന്റെ മറ്റൊരു സവിശേഷത അദ്ദേഹം മോശെക്ക് സദൃശനായിരിക്കുമെന്നാണ്. ഏത് രണ്ടു വ്യക്തികളെ എടുത്താലും ചിലകാര്യങ്ങളില്‍ അവര്‍ക്കിടയില്‍ സാദൃശ്യം കാണാതിരിക്കുകയില്ലല്ലോ. പക്ഷെ അപ്രസക്തങ്ങളായ അത്തരം സാദൃശ്യങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. എ.ബിയെ പോലെയാണെന്ന് പറഞ്ഞാല്‍, പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ അവര്‍ക്കിടയില്‍ സമാനതയുണ്ടെന്നാണല്ലോ. ഉദാഹരണമായി, എ. സിംഹതുല്യനാണെന്ന് പറഞ്ഞാല്‍ ഉദ്ദേശ്യംവളരെ വ്യക്തമാണ്. സിംഹത്തിന്റെ പ്രധാനസവിശേഷതയായ ധീരത എയിലുണ്ടെന്നായിരിക്കുമല്ലോ അപ്പോള്‍ മനസ്സിലാക്കുക. മറിച്ച്, സിംഹത്തെ പോലെ തന്നെ എയും വെള്ളം കുടിക്കും ഭക്ഷണം കഴിക്കുമെന്നൊന്നും ആരും മനസ്സിലാക്കുകയില്ല.
അവസാനം പറഞ്ഞത് പോലെയുള്ള കാര്യങ്ങളില്‍ സാദൃശ്യം കണ്ടെത്തി ചില ക്രിസ്ത്യന്‍ എഴുത്തുകാര്‍, മോശെക്കും ക്രിസ്തുവിനുമിടയില്‍ സാദൃശ്യം കണ്ടെത്തുകയും അങ്ങനെ മോശെയോടു സദൃശനായ പ്രവാചകന്‍ ക്രിസ്തുവാണെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും ജൂതരാണ്, ശൈശവത്തില്‍ വധശ്രമങ്ങളെ അതിജയിച്ചവരാണ്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചവരാണ്, മോചനത്തിന്ന് വന്നവരാണ് ഇങ്ങനെ പോകുന്നു സമാനതകള്‍. ഇസ്രായേല്യരില്‍ ധാരാളം പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. പൊതുവെ അവരില്‍ മിക്കവാറും കാണുന്ന കാര്യങ്ങള്‍ തന്നെയാണിവ. ഒരു സുപ്രധാന പ്രവചനത്തില്‍ മുഴപ്പിച്ചുകാണിക്കപ്പെടാനുള്ള അര്‍ഹത ഇത്തരം കാര്യങ്ങള്‍ക്കില്ല. മാത്രമല്ല, ക്രിസ്തുവിന്റെ ഏറ്റവും വലിയ സവിശേഷതകളായി ക്രൈസ്തവര്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഇരുവരും വ്യത്യസ്തത പുലര്‍ത്തുകയും ചെയ്യുന്നു. ഉദാഹരണമായി, ക്രൈസ്തവ വിശ്വാസ പ്രകാരം യേശു ദൈവമാണ്, ദൈവപുത്രനാണ്, മോശെ അങ്ങനെയല്ല. യേശു പിതാവില്ലാതെ ജനിച്ചു. മോശെ അങ്ങനെയല്ല. യേശുവിന്റെ ആഗമനോദ്ദേശ്യം മനുഷ്യരുടെ പാപമോചനത്തിന്ന് വേണ്ടി കിരിശിലേറുകയായിരുന്നു മോശെയുടെത് അങ്ങനെയായിരുന്നില്ല.

എന്നാല്‍, ഈ സമാനത ഏറ്റവും വ്യക്തമാക്കി പറഞ്ഞത് വിശുദ്ധ ഖുര്‍ആനാണെന്നാണ് മനസ്സിലാകുന്നത്. ഖുര്‍ആന്‍ പറയുന്നു:
‘തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്റെ അടുക്കലേക്ക് നാമൊരു ദൂതനെ നിയോഗിച്ചത് പോലെ തന്നെ’ (വി.ഖു: 73:15)

അതെ, മോശെ ഫറോവാ സന്നിധിയിലെത്തി ഏക ദൈവത്വം പ്രസംഗിച്ചത് സ്വജീവനെ പണയം വെച്ചുകൊണ്ടായിരുന്നു. ശക്തനായ രാജാവും ദൈവികത അവകാശപ്പെടുന്ന ആളുമായ ഫറോവയും സര്‍വ്വായുധ സുസജ്ജരായ കിങ്കരന്മാരും സമ്മേളിച്ച ഒരു വേദിയിലേക്കാണ് നിരായുധനായ മോശെ കയറിച്ചെന്നു ഏകദൈവത്വം പ്രസംഗിച്ചത്. ഇതേ പോലെ അറേബ്യന്‍ മുശ്രിക്കുകോളോടും ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു മുഹമ്മദും പ്രബോധനം നടത്തിയത്.

മോശെ പ്രബോധനം ചെയ്തത് ഏക ദൈവത്വമായിരുന്നു. തന്റെ ജനതയോടദ്ദേഹം ചോദിക്കുയാണ്:
‘ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും എനിക്ക് യാതൊരറിവുമില്ലാത്തത് അവനോടു ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.’ (വി. ഖു:40:42)
ഇതിന്റെ പേരിലാണ് ഫറോവ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്: അവന്‍ (ഫറോവ) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തെയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്. (വി. ഖു: 26:29)

ഏക ദൈവത്വം തന്നെയാണല്ലോ മുഹമ്മദും പ്രബോധനം ചെയ്തത്. അതിന്റെ പേരില്‍ തന്നെയാണ് അദ്ദേഹവും അനുയായികളും പീഢിപ്പിക്കപ്പെട്ടത്. എന്നാല്‍ ബൈബിള്‍ പ്രകാരമുള്ള ക്രിസ്തു ഈ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്തനത്രെ. അദ്ദേഹം പിഢിപ്പിക്കപ്പെട്ടത് ഏക ദൈവത്വം പ്രസംഗിച്ചതിന്റെ പേരിലല്ല, പ്രത്യുത, താന്‍ ദൈവ പുത്രനാണെന്ന് വാദിച്ചതിന്റെ പേരിലായിരുന്നു. മത്തായിയുടെ താഴെ വാക്യങ്ങള്‍ ശ്രദ്ധിക്കുക.
‘മഹാ പുരോഹിതന്‍ പിന്നെ അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക, എന്ന് ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്ന് പറഞ്ഞു. യോശു അവനോട്: ഞാന്‍ ആകുന്നു…’ ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി, ഇവന്‍ ദൈവദൂഷണം പറഞ്ഞു..’ (മത്തായി: 63-66)
ഇങ്ങനെയാണല്ലോ ക്രിസ്തു പിലാത്തോസിന്റെ കുരിശിലേക്ക് നയിക്കപ്പെട്ടത്. ക്രിസ്തുവില്‍ ആരോപിക്കപ്പെട്ട ഈ വാദഗതിയെ കുറിച്ച ഖുര്‍ആന്‍ പ്രതികരണമിതാണ്.
‘അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടു കീറുകയും പര്‍വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണെന്ന് അവന്‍ വാദിച്ചത് നിമിത്തം (വി. ഖു. 19:90,91)

തങ്ങളുടെ ദൌത്യ നിര്‍വ്വഹണവേളയില്‍ ഇരുവര്‍ക്കും ശത്രുക്കള്‍ നല്‍കിയ വിശേഷണം ഒന്നു തന്നെയായിരുന്നു. ഖുര്‍ആന്‍ പറയുന്നു:
‘അവന്‍ (ഫറോവ) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയുക്തനായ നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ, തീര്‍ച്ചയായും അയാളൊരു ഭ്രാന്തന്‍ തന്നെയാണ്. (വി.ഖു:26:27)
മുഹമ്മദിന്റെ ശത്രുക്കള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണവും ഇത് തന്നെ:
‘എന്നിട്ട് അദ്ദേഹത്തെ വിട്ട് അവര്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചു വിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. (44:14)
ഭ്രാന്തനായ ഒരു കവിക്കുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്നവര്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. (37:36)

മോശെക്ക് ശത്രുക്കള്‍ നല്‍കിയ മറ്റൊരു വിശേഷണം മായാജാലക്കാരന്‍ എന്നായിരുന്നു.
അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജ വാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന് (40:24)
മുഹമ്മദിന്ന് മക്കാ മുശ്രിക്കുകള്‍ നല്‍കിയ വിശേഷണവും ഇത് തന്നെയായിരുന്നു:
അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതു കാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ‘ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു’ (38:4)

വേറൊരു വിശേഷണം ‘കള്ളവാദി’ എന്നായിരുന്നു. ഇതും ഇരുവരിലും ആരോപിക്കപ്പെട്ടതായി മുകളിലുദ്ധരിച്ച രണ്ടു സൂക്തങ്ങളില്‍ നിന്നു മനസ്സിലാകുമല്ലോ.
‘മാരണം ബാധിച്ചവന്‍’ എന്നതായിരുന്നു ഇരുവര്‍ക്കും ശത്രുക്കള്‍ നല്‍കിയ മറ്റൊരു വിശേഷണം.
‘മൂസാ തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത് എന്ന് ഫറോവ മോശയോടു പറഞ്ഞതായി 17:101 ലും, (മുഹമ്മദിനെ കുറിച്ച്) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍ പറ്റുന്നത്’ എന്ന് 25:8 ലും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.

പീഢിതരായ അനുയായികള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ അനന്തരമായി ലഭിച്ചുവെന്നത് ഇരുവര്‍ക്കുമുള്ള സവിശേഷതയായെണ്ണാവുന്നതാണ്. മോശെയുടെ ജനതയുടെ കാര്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:
‘അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതക്ക് നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ആ ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായേല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്റെ ഫലമായി നിന്റെ രക്ഷിതാവിന്റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്റെ ജനതയും നിര്‍മ്മിച്ചു കൊണ്ടിരുന്നതും അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം  തകര്‍ത്തുകളയുകയും ചെയ്തു.’ (വി. ഖു. 7:137)
മക്കാ മുശ്രിക്കുകളുടെ പീഡനം പാരമ്യം പ്രാപിച്ചപ്പോള്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ മദീനയിലേക്ക് പലായനം നടത്തുകയായിരുന്നുവല്ലോ. പക്ഷെ, മക്കാ വിജയത്തോടെ സ്ഥിതിയാകെ മാറുകയായിരുന്നു. ശത്രുക്കളുടെ സകല സമ്പാദ്യങ്ങളും സമരാര്‍ജ്ജിത വസ്തുക്കളായി അവര്‍ക്ക് ലഭിക്കുകയായിരുന്നു.

പ്രവാചകത്വവും അധികാരവും സമ്മേളിച്ച ഒരു വ്യക്തിയായിരുന്നു മോശെ എന്നാണ് ബൈബിളില്‍ നിന്ന് മനസ്സിലാകുന്നത്. ശബ്ബത്ത് നാളില്‍ വിറകു പെറുക്കിയതിന്റെ പേരില്‍ മോശെയുടെ മുമ്പില്‍ ഹാജറാക്കപ്പെട്ടയാള്‍ക്ക് മരണ ശിക്ഷ നല്‍കാന്‍ യഹോവ ഉത്തരവിട്ടത് മോശയിലൂടെയായിരുന്നുവല്ലോ. അങ്ങനെ, മോശെയുടെ നിര്‍ദ്ദേശാനുസാരം അയാള്‍ വധിക്കപ്പെടുകയും ചെയ്തു. (സംഖ്യ: 15: 32-36)
പ്രവാചകനായിരിക്കെ, രാജ്യത്തിന്റെ ഭരണാധികാരികൂടിയായിരുന്നു മുഹമ്മദെന്നത് സുവിദിതമാണല്ലോ. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുക മുതല്‍ സകല ശിക്ഷാസമ്പ്രദായങ്ങളും അദ്ദേഹം നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ട്. ബൈബിള്‍ വിവരണ പ്രകാരം യേശു യഹൂദരുടെ രാജാവാണ്. യഹൂദരുടെ രാജാവായി പിറന്നവന്‍ എവിടെ (മത്തായി: :2) യെന്നാണല്ലോ കിഴക്കുനിന്ന് യരൂശെലേമിലെത്തിയ വിദ്വാന്‍ അന്വേഷിച്ചത്. അപ്പോള്‍, ഈ വിശേഷണം യേശുവിന്നും ചേരുന്നുവെന്ന് വാദിക്കപ്പെടുന്നു. പക്ഷെ, ക്രൂശീകരണത്തിനു മുമ്പായി നടന്ന വിചാരണവേളയില്‍ ‘നീ യഹൂദന്മാരുടെ രാജാവോ എന്ന് പിലാത്തോസ് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നുവെങ്കില്‍ എന്നെ യഹൂദന്മാരുടെ  കയ്യില്‍ ഏല്‍പിക്കത്തക്കവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. (യോഹ: 18:36) മാത്രമല്ല, പിലാത്തോസ് യേശുവിനെ ക്രൂശിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ അങ്ങേയറ്റം ശ്രമം നടത്തിയിരുന്നുവെങ്കിലും അവസാനം വഴങ്ങേണ്ടിവരികയാണ് ചെയ്തതെന്ന് ബൈബിള്‍ വിവരണത്തില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. എന്നാല്‍, തന്റെ ആധിപത്യം നടക്കുന്ന രാജ്യത്ത് മറ്റൊരാള്‍ ഭരണം അവകാശപ്പെടുകയാണെങ്കില്‍, അയാളെ വധിച്ചുകളയാന്‍ ഭഗീരഥയത്നം തന്നെ നടത്തുകയായിരുന്നുവല്ലോ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അപ്പോള്‍, യേശുവില്‍ നിന്ന് ഇത്തരത്തിലുള്ള ഭീഷണി ഭരണാധികാരികള്‍ ഭയപ്പെട്ടിരുന്നില്ലെന്ന് വ്യക്തം. അതിനും പുറമെ, ‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’ നല്‍കാനാണല്ലോ അദ്ദേഹത്തിന്റെ പ്രശസ്തമായ ഉപദേശം. തന്റെ പ്രജകളെന്നവകാശപ്പെട്ടിരുന്ന യഹൂദരന്മാര്‍ തന്നെയാണ് അദ്ദേഹത്തെ പിലാത്തോസിനേല്‍പ്പിച്ചതും ക്രൂശില്‍ തറച്ചശേഷം ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് പരിഹാസപൂര്‍വ്വം കിരിശില്‍ എഴുതി പതിപ്പിച്ചതുമെന്നതാണ് ഏറ്റവും ദയനീയം.

പലകാര്യങ്ങളിലും മോശെക്കും പ്രവാചകനുമിടയില്‍  സമാനത ദര്‍ശിക്കപ്പെടുന്നു എന്ന് മാത്രമല്ല, അവയില്‍ മോശയെക്കാള്‍ മികച്ചുനില്‍ക്കുന്നത് ആ പ്രവാചകനാണെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചില ഉദാഹരണങ്ങള്‍ കാണാം:

1. ശത്രു കാരണം ഇരുവരും പലായനം നടത്തേണ്ടി വന്നു. ഇരുവരും തങ്ങളുടെ ശ്വശുരന്‍മാരില്‍ അനുയായികളെ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മോശെയുടെ വിഷമ ഘട്ടത്തില്‍ ശ്വശുരനായ ജിത്റോ ആശ്വസിപ്പിക്കെേണ്ടിവന്നു. പക്ഷെ, ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ അനുയായിയെ സമാശ്വസിപ്പിക്കേണ്ടിവന്നത് മുഹമ്മദായിരുന്നു.
2. മിദ്യാനിലാണ് മോശെ അഭയം തേടിയിരുന്നത്, പില്‍ക്കാലത്ത് ഈ സ്ഥലം തന്റെ ശ്വശുരന്റെ നാമധേയത്തിലാണ് അറിയപ്പെട്ടത്, യഥ്രിബ്! മുഹമ്മദ് അഭയം തേടിയത് മദീനയിലായിരുന്നു. തന്റെ പലായനത്തിന്നു മുമ്പ് ഈ നഗരം അറിയപ്പെട്ടിരുന്നത് യഥ്രിബ് എന്നായിരുന്നു. മോശെയെ സംബന്ധിച്ചിടത്തോളം പലായനം വളരെ പ്രയോജനം ചെയ്തു. ശ്വശൂരന്റെ മാര്‍ഗ്ഗ ദര്‍ശനത്തിന്‍ കീഴില്‍ അദ്ദേഹം വളരെ നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍, മുഹമ്മദിന്റെ പലായനം വലിയ വിജയങ്ങള്‍ നേടാനുള്ള പാതയൊരുക്കുകയായിരുന്നു.
3. തന്റെ ജനതക്കുള്ള ഒരു പൂര്‍ണ്ണ നിയമമായിരുന്നു മോശെക്ക് ലഭിച്ചത്. മുഹമ്മദിനാകട്ടെ, സാര്‍വ്വ ജനീനവും സര്‍വകാലികവുമായ ഒരു സമ്പൂര്‍ണ്ണ നിയമവും.
4. മോശെ ഫറോവയുടെ ബന്ധനത്തില്‍നിന്ന് സ്വന്തം ജനതയെ മോചിപ്പിച്ചു. മുഹമ്മദ്, ശത്രുക്കളോട് സധീരം പോരാടി ജയിക്കുകയും അവരുടെ മക്കളെ വിശ്വാസികളാക്കിത്തീര്‍ക്കുകയും ചെയ്തു.
5. ഈജിപ്ത് ദേശത്ത് വച്ച് ദൈവം മോശയോടും അഹറോനോടും സംസാരിച്ചു: ഈ മാസം നിങ്ങളുടെ മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസമായിരിക്കണം. (പുറപ്പാട്:12:1-2)
ഇത് പോലെ, മുഹമ്മദിന്റെ പലായനം തൊട്ടാണ് ഹിജ്റഃവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍, ക്രൈസ്തവ വര്‍ഷത്തിന്നും ജൂത വര്‍ഷത്തിനും ഈ കൃത്യത അവകാശപ്പെടാനില്ലെന്നത് വളരെ ശ്രദ്ധേയമാണ്.
6. പ്രതിസന്ധികളോടുമല്ലിടുമ്പോള്‍ മോശെക്ക് പല രക്ത ചൊരിച്ചിലും ദുരിതങ്ങളുമാവശ്യമായിട്ടുണ്ട്. എന്നാല്‍, മുഹമ്മദിനെ സംബന്ധച്ചിടത്തോളം അവ മതപരമായ മോചനത്തിന് വഴിതെളിയിക്കുകയായിരുന്നു.
7. തന്റെ ജേതാക്കളുടെ കൈയിലകപ്പെട്ട കാനാന്‍ ദൈശം കൈവശപ്പെടുത്താനുദ്യമിച്ച മോശയുടെ യുദ്ധങ്ങള്‍ ആക്രമണപരമായിരുന്നു. എന്നിട്ടും കാനാന്‍ ദേശം ജേതാക്കളുടെ കീഴില്‍ വരികയാണുണ്ടായത്. എന്നാല്‍, മുഹമ്മദ് നയിച്ചത് പ്രതിരോധയുദ്ധങ്ങളായിരുന്നു. എന്നിട്ടും അവസാനം അറേബ്യ അദ്ദേഹത്തിന്റെ പാദങ്ങള്‍ക്കു കീഴില്‍ വീണു നമിക്കുകയായിരുന്നു.
8. മോശെ ഇസ്രായേല്യരെ വിധിച്ചപ്പോള്‍ ജൂതര്‍പോലും മുഹമ്മദിന്റെ വിധി തീര്‍പ്പുകള്‍ സ്വീകരിക്കുകയുണ്ടായി.
9. മോശെ മിദ്യനിലും മുഹമ്മദ് മദീനയിലും പത്തുവര്‍ഷം പ്രബോധനം നടത്തുകയുണ്ടായി.
10. മോശെ സ്വജനതയുടെ നിയമ ദാതാവും മാര്‍ഗ്ഗ ദര്‍ശകനുമായിരുന്നുവെങ്കില്‍, വിജയ ശ്രീലാളിതനായ ഒരു ജനറലും സകലജനതതികളുടെയും പൂര്‍ണ്ണ വഴികാട്ടിയും ഒരിക്കലും റദ്ദ് ചെയ്യപ്പെടാത്തൊരു സാര്‍വ്വത്രിക നിയമത്തിന്റെ ഘോഷകനുമായിരുന്നു മുഹമ്മദ്.
11. തങ്ങളെ പിന്തുടര്‍ന്നിരുന്ന ഫറോവാ കിങ്കരന്മാരില്‍ നിന്ന് മോശയെ രക്ഷപ്പെടുത്തിയത് ഒരു വേലിയേറ്റമായിരുന്നു. എന്നാല്‍, അത്തരമൊരു സങ്കീര്‍ണ്ണ ഘട്ടത്തില്‍ മുഹമ്മദിന് രക്ഷനല്‍കിയത് ഒരു ചിലന്തി വലമാത്രമായിരുന്നു.
12. ശത്രുക്കളെ കണ്ട മോശെയുടെ അനുയായികള്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുന്നു. (26:61) അപ്പോള്‍ മോശെ പറയേണ്ടി വന്നു: ഒരിക്കലുമില്ല. തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും. (20:62) പക്ഷെ ഇത്തരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഗുഹയില്‍ വെച്ച് മുഹമ്മദ് തന്റെ സഖാവിനോടു പറഞ്ഞു: ‘ദുഃഖിക്കരുത് ദൈവം നമ്മോടൊപ്പമുണ്ട്.’    
അതെ, മോശെ പ്രതീക്ഷയുടെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ മുഹമ്മദ് ദൃഢവിശ്വാസത്തോടെ പ്രതിവചിക്കുകയായിരുന്നു.

കെ.എ. ഖാദിര്‍ ഫൈസി

Related Post