പരലോകം

Originally posted 2014-05-16 10:34:26.

ഇന്ദ്രിയ ഗോചരമായ ഈ ലോകത്തിനപ്പുറം പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഒരു ലോകമുണ്ട്. അനശ്വര ലോകം. അതാണ് പരലോകം (അല്‍-ആഖിറ)
മരണത്തോടെ മനുഷ്യന്‍ എന്നന്നേക്കുമായി ഇല്ലാതാകുന്നില്ല. ഭൗതിക ജീവിതത്തിന്റെ വിരാമം മാത്രമാണത്. ഭൗതിക ജീവിതത്തില്‍നിന്നു വിരമിക്കുന്നവന്‍ അനന്തമായ പാരത്രിക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. പാരത്രിക ജീവിതത്തില്‍ അവന്റെ ഭാഗധേയം നിശ്ചയിക്കപ്പെടുന്നത് ഭൗതിക ജീവിതത്തിലെ കര്‍മങ്ങളെ ആധാരമാക്കിയാകുന്നു. “ഇഹലോകം പരലോകത്തിന്റെ കൃഷിയിടമാകുന്നു”(നബിവചനം). ഭൗതിക ലോകത്തെ കര്‍മങ്ങളുടെ ഫലമാണ് അഭൗതിക ലോകത്ത് ലഭിക്കുന്ന വിള. കര്‍മങ്ങള്‍ നന്നായാല്‍ വിളയും നന്നാകും. പാരത്രിക ജീവിതം സുഖസമൃദ്ധവും ആനന്ദപൂര്‍ണവുമാകും. മറിച്ചായാല്‍ നിത്യ ദുഃഖത്തിലും മഹാദുരിതത്തിലും ഹീനതയിലും അകപ്പെടും.

കര്‍മഫലമനുഭവിക്കാന്‍ മനുഷ്യന്‍ ഈ ലോകത്തുതന്നെ വീണ്ടും വീണ്ടും ജന്മമെടുത്തുകൊണ്ടിരിക്കും എന്നു സങ്കല്പിക്കുന്ന പുനര്‍ജന്മ സിദ്ധാന്തത്തെ ഇസ്ലാം നിഷേധിക്കുന്നു. മനുഷ്യന്ന് ഭൗതിക ജീവിതം ഒരിക്കലേ ലഭിക്കൂ. അതൊരു പരീക്ഷയാണ്. ആ പരീക്ഷയില്‍ ജയിച്ചവര്‍ക്ക് സ്വര്‍ഗീയമായ പാരത്രിക ജീവിതമാണ് തുടര്‍ന്നു ലഭിക്കുക. തോറ്റവര്‍ക്ക് നരകീയമായ പാരത്രിക ജീവിതവും. വീണ്ടും വീണ്ടും ഭൂമിയില്‍ ജന്മമെടുത്ത് കര്‍മങ്ങള്‍ ശുദ്ധീകരിച്ച് ഒടുവില്‍ മോക്ഷം നേടുക എന്ന സങ്കല്പം മനുഷ്യന്റെ ഒരു വ്യാമോഹം മാത്രമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പാപികള്‍ പരലോകത്ത് പുനര്‍ജന്മം ആവശ്യപ്പെടുമെന്നും അല്ലാഹു അതനുവദിക്കുകയില്ലെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കുന്നുണ്ട്.

وَلَوْ تَرَىٰ إِذِ الْمُجْرِمُونَ نَاكِسُو رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَا أَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ (കഷ്ടം! പാപികള്‍ അവരുടെ നാഥന്റെ സമക്ഷം തലകുനിച്ചു നില്ക്കുന്നത് നീയെങ്ങാനും കാണുകയാണെങ്കില്‍! അപ്പോള്‍ അവര്‍ കേണുകൊണ്ടിരിക്കും: ഞങ്ങളുടെ നാഥാ, കണ്ടും കേട്ടും ഞങ്ങള്‍ക്ക് നന്നായി ബോധ്യപ്പെട്ടു കഴിഞ്ഞു. ഇനി നീ ഞങ്ങളെ വീണ്ടും ഭൂമിയിലേക്കു തിരിച്ചയക്കേണമേ, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളാം – 32:12)
أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ (അവര്‍ കണ്ടിട്ടില്ലേ, അവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിട്ടുള്ളത്; അവരാരും അവരിലേക്കു തിരിച്ചു വരുന്നില്ല.”(36: 31).

എന്നായിരിക്കും ഭൗതിക ലോകത്തിന്റെ അവസാനമെന്ന് സൃഷ്ടികളെ – പ്രവാചകന്മാരെപ്പോലും – അല്ലാഹു അറിയിച്ചിട്ടില്ല. എങ്കിലും ലോകാവസാനത്തെ ഖുര്‍ആന്‍ പലയിടത്തും വര്‍ണിച്ചിട്ടുണ്ട്. അസ്സാഅഃ (നിശ്ചിത സമയം), യൗമുല്‍ ഖിയാമഃ (ഉയിര്‍ത്തെഴുന്നേല്പുനാള്‍), യൗമുല്‍ ഹശ്ര്‍ (മഹാ സഭാനാള്‍), യൗമുല്‍ ആഖിര്‍ (അന്ത്യനാള്‍), യൗമുല്‍ ഹിസാബ് (വിചാരണാനാള്‍), യൗമുദ്ദീന്‍ (പ്രതിഫലദിനം) എന്നിങ്ങനെയാണ് ഖുര്‍ആന്‍ ലോകാവസാനത്തെ വിളിക്കുന്നത്.
ലോകം ധാര്‍മികമായി അത്യന്തം ദുഷിച്ചു കഴിഞ്ഞ ഒരു സന്ദര്‍ഭത്തിലായിരിക്കും അന്ത്യനാള്‍ സംഭവിക്കുക എന്നാണ് പ്രമാണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു കുഴലൂത്ത് ആയിരിക്കും ലോകാവസാനത്തിനു നാന്ദി കുറിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നു (അന്നംല് 87). അതുണ്ടാകുന്നതോടെ സൃഷ്ടികളാസകലം ഭയവിഹ്വലരാവുകയും അന്ധാളിക്കുകയും ചെയ്യുന്നു. അനന്തരം മറ്റൊരു ഊത്തുകൂടിയുണ്ടാകുന്നു. അപ്പോള്‍ എല്ലാ സൃഷ്ടികളും മരിച്ചുവീഴുന്നു. അനന്തരം മൂന്നാമതും ഊതപ്പെടുന്നു. അപ്പോള്‍ ആദിപിതാവു മുതല്‍ അവസാനത്തെ മനുഷ്യപുത്രന്‍ വരെയുള്ള സകല സൃഷ്ടികളും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നു. തുടര്‍ന്ന് വിചാരണാ നടപടികള്‍ക്കായി കര്‍മപുസ്തകവും സാക്ഷികളും പ്രവാചകന്മാരും ഹാജരാക്കപ്പെടുന്നു.

ഈ കര്‍മപുസ്തകങ്ങള്‍ക്കു പുറമേ കേസുകള്‍ തെളിയിക്കുന്നതിന് വേറെയും സാക്ഷികളുണ്ടാകും. അക്രമ പ്രവര്‍ത്തനങ്ങളും ഉപകാര പ്രവര്‍ത്തനങ്ങളും സ്ഥിരീകരിക്കാന്‍, അക്രമങ്ങള്‍ക്കും ഉപകാരങ്ങള്‍ക്കും വിധേയരായ സൃഷ്ടികള്‍. ആരും കാണാതെ, ചെയ്ത കര്‍മങ്ങള്‍ക്ക് സാക്ഷികളായി വരിക, അതു ചെയ്ത സ്വന്തം അവയവങ്ങള്‍ തന്നെയായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.(36:65).
ഭൂമിയില്‍വെച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്തുവച്ച് അല്ലാഹു വിചാരണ ചെയ്യും. രേഖകള്‍, സാക്ഷികള്‍, നിയമ പ്രമാണങ്ങള്‍ തുടങ്ങി ന്യായ വിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്പിക്കുക.ദൈവിക വിചാരണയെ ത്രാസിനോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും നന്മകളും തിന്മകളും ത്രാസിന്റെ രണ്ടു തട്ടുകളിലിട്ടു തൂക്കിനോക്കുന്നു.
فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٧ (ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന്‍ സംപ്രീതമായ പാരത്രിക ജീവിതത്തിലേക്ക് നയിക്കപ്പെടുന്നു. ആരുടെ നന്മയുടെ തട്ട് ഭാരശൂന്യമാകുന്നുവോ അവന്റെ സങ്കേതം മഹാഗര്‍ത്തമാകുന്നു. എന്താണതെന്നോ, അതിതപ്തമായ നരകം! – 101: 611). അല്ലാഹുവിന്റെ കോടതി ആരോടും പക്ഷഭേദമോ അന്യായമോ കാണിക്കുകയില്ല.

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (ആര്‍ അണു അളവ് നന്മ ചെയ്തിട്ടുണ്ടോ, അതവന്‍ പരലോകത്ത് കാണുന്നതാണ്. ആര്‍ അണു അളവ് തിന്മ ചെയ്തിട്ടുണ്ടോ അത് അവനും കാണുന്നതാണ്. -99: 7-8)
പാപങ്ങള്‍ പൊറുക്കപ്പെടാവുന്നതിന്റെ പരമാവധി അല്ലാഹു പൊറുത്തുകൊടുക്കും. അവശേഷിക്കുന്ന കുറ്റങ്ങള്‍ക്ക് ന്യായമായ ശിക്ഷ നല്കുന്നു. സത്കര്‍മങ്ങളുടെ സമൃദ്ധി കുറ്റങ്ങള്‍ പൊറുക്കപ്പെടാനുള്ള ഒരു ഉപാധിയാകുന്നു:
إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ (നന്മകള്‍ തിന്മകളെ പോക്കിക്കളയുന്നു – 11:114) നന്മകള്‍ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു. പാപങ്ങള്‍ പ്രായശ്ചിത്തമാക്കപ്പെട്ട ശേഷവും നന്മകള്‍ ബാക്കിയുള്ളപ്പോഴാണ് നന്മയുടെ തട്ട് തിന്മയുടെ തട്ടിനെക്കാള്‍ ഭാരം തൂങ്ങുന്നത്. നന്മകളെല്ലാം തിന്മകള്‍ക്ക് പ്രായശ്ചിത്തമാക്കപ്പെട്ടിട്ടും തിന്മകള്‍ അവശേഷിക്കുമ്പോള്‍ തിന്മയുടെ തട്ട് ഭാരം തൂങ്ങുന്നു. ഇങ്ങനെയുള്ളവര്‍ അവരുടെ തിന്മകള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടിവരിക തന്നെ ചെയ്യും. അത് കഠോരമായിരിക്കുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു താക്കീത് ചെയ്തിട്ടുണ്ട്.
സ്വര്‍ഗവും നരകവും പരലോകത്തെ രണ്ടു പ്രതിഭാസങ്ങളാണ്. മരണാനന്തരം രക്ഷാശിക്ഷകള്‍ക്ക് വിധേയരാകുന്നവര്‍ ഈ രണ്ടു താവളങ്ങളിലാണെത്തിച്ചേരുന്നത്. സകല വിധ സുഖാനന്ദങ്ങളുടെയും പര്യായമാണ് സ്വര്‍ഗം. സകല വിധ യാതനകളുടെയും പര്യായം നരകവും.

സ്വര്‍ഗം, നരകം, വിചാരണ തുടങ്ങിയ പരലോക പ്രതിഭാസങ്ങളെ ഭൗതിക ലോകത്തിലെ പദാര്‍ഥ പ്രപഞ്ചത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് പൂര്‍ണമായും മനസ്സിലാക്കാനാവില്ല. അതിനാലാണ് ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും അറിയാത്തതുമെന്ന് പ്രവാചകന്‍ അതിനെ വിശേഷിപ്പിച്ചത്.
മനുഷ്യന്ന് ഭൗതിക ജീവിതത്തിലെ ഓരോ കര്‍മങ്ങള്‍ക്കുമുള്ള യഥാര്‍ഥ ഫലം ലഭിക്കുന്നത് പരലോകത്ത് വച്ചാണ്. ഇസ്ലാം കര്‍മഫലത്തെ രണ്ടായി കാണുന്നു. ഒന്ന്, ഭൗതിക ഫലം. രണ്ട്, ധാര്‍മിക ഫലം. കര്‍മങ്ങള്‍ക്ക് കാര്യകാരണ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തല്‍ക്ഷണം ലഭിക്കുന്ന ഫലമാണ് ഭൗതിക ഫലം. കണ്ണു തുറന്നാല്‍ കാണുക, വെയിലേറ്റാല്‍ ഉഷ്ണിക്കുക, അടികൊണ്ടാല്‍ വേദനിക്കുക ഇതൊക്കെ കര്‍മങ്ങളുടെ ഭൗതിക ഫലങ്ങളാണ്. ഒരാള്‍ ഇത്തരം കര്‍മങ്ങള്‍ വിശിഷ്ട ലക്ഷ്യങ്ങള്‍ക്കുവേണ്ടി ശരിയായ രീതിയില്‍ ചെയ്താലും ദുഷ്ടലക്ഷ്യങ്ങള്‍ക്കുവേണ്ടി തെറ്റായ രീതിയില്‍ ചെയ്താലും ഈ ഫലങ്ങളുണ്ടാകും. ഖുര്‍ആന്‍ ഇതിനെ ആജിലഃ (തല്‍ക്ഷണഫലം) എന്നാണ് വിളിക്കുന്നത്. ഒരാള്‍ അധ്വാനിച്ച് സമ്പാദിച്ച് ഭക്ഷണം കഴിച്ചാലും മറ്റാരെങ്കിലും സമ്പാദിച്ചു വെച്ചത് മോഷ്ടിച്ചു തിന്നാലും വിശപ്പു മാറുക എന്ന ആജിലഃ (തല്‍ക്ഷണഫലം) ലഭിക്കുന്നു. എന്നാല്‍ കട്ടുതിന്നലും അധ്വാനിച്ചു തിന്നലും ധാര്‍മികമായി പരസ്പര വിരുദ്ധമായ കര്‍മങ്ങളാകുന്നു. ഒന്ന് ധര്‍മവും മറ്റേത് അധര്‍മവും. അവയുടെ ധാര്‍മിക ഫലങ്ങളും പരസ്പര വിരുദ്ധമായിരിക്കും. ധാര്‍മിക ഫലം തല്‍ക്ഷണം പ്രത്യക്ഷമാകണമെന്നില്ല. അത് ആജിലഃ (അവധി നിശ്ചയിക്കപ്പെട്ടത്) ആകുന്നു. കര്‍മങ്ങളുടെ ധാര്‍മിക ഫലം പ്രത്യക്ഷപ്പെടുന്ന അവധിയാണ് വിചാരണാനാള്‍. അത് അനുഭവിക്കുന്ന ഇടമാണ് പരലോകം.
First sun in 2009
ഈ ലോകത്ത് എത്രയോ ധിക്കാരികളും സത്യനിഷേധികളും അഴിമതിക്കാരും അക്രമികളും മര്‍ദകരും അവരുടെ ദുഷ്‌കര്‍മങ്ങള്‍ക്ക് യാതൊരു ശിക്ഷയും അനുഭവിക്കാതെ മരിച്ചുപോകുന്നു. സത്യത്തില്‍നിന്നും നീതിയില്‍നിന്നും വ്യതിചലിക്കാതെ സുകൃതികളും ധര്‍മിഷ്ഠരുമായി ജീവിച്ച എത്രയോ സജ്ജനങ്ങള്‍ അതിന്റെയൊന്നും യാതൊരു നേട്ടവും അനുഭവിക്കാതെ പീഡനങ്ങളും യാതനകളും മാത്രം അനുഭവിച്ചുകൊണ്ടും മരിച്ചുപോകുന്നു. ഈ രണ്ടു വിഭാഗവും അവരുടെ കര്‍മങ്ങളുടെ ധാര്‍മിക ഫലം കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുന്നത് പരലോകത്തിലാണ്. ഇങ്ങനെയൊരു ലോകം ഇല്ല; ദുഷ്ടന്റെയും ശിഷ്ടന്റെയും മരണാനന്തരാവസ്ഥ ഒന്നുതന്നെ എന്നു സങ്കല്പിച്ചാല്‍ സത്യം, നീതി തുടങ്ങിയ മൂല്യ സങ്കല്പങ്ങള്‍ നിരര്‍ഥകങ്ങളാകുന്നു.
ദൈവം സകലവിധ സൗകര്യങ്ങളും സജ്ജീകരിച്ച് ഭൂമിയെ സൃഷ്ടിച്ചു. അതില്‍, ആ സജ്ജീകരണങ്ങളെല്ലാം ഉപയോഗപ്പെടുത്താന്‍ കഴിവും യോഗ്യതയുമുള്ള മനുഷ്യനെയും സൃഷ്ടിച്ചു. ഈ സൃഷ്ടിപ്രക്രിയ വെറുമൊരു ലീലാ വിലാസമല്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് മനുഷ്യന്റെ ധര്‍മം. അതിനുവേണ്ടിയാണ് ദൈവം മലകുകളിലൂടെ, പ്രവാചകന്മാരിലൂടെ, വേദങ്ങളിലൂടെ മനുഷ്യനെ അവന്റെ ധര്‍മങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യന്‍ അവന്റെ ധര്‍മം നിര്‍വഹിക്കുന്നുണ്ടോ എന്ന് ദൈവം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ 30-ഓളം സ്ഥലങ്ങളില്‍ ഉണര്‍ത്തുന്നുണ്ട്. കൂടാതെ മനുഷ്യന്റെ ഓരോ ചലനവും കണിശമായി രേഖപ്പെടുത്തി വയ്ക്കാന്‍ മലക്കുകളെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു (50: 18). വിപുലമായ ഈ സംവിധാനങ്ങളെല്ലാം തന്നെ, ദൈവം ഗംഭീരമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് കുറേക്കാലം പരിപാലിച്ചശേഷം ഒരു കളിക്കുട്ടി തന്റെ കളിപ്പാട്ടമെന്നോണം വെറുതെ എറിഞ്ഞുടച്ചുകളയില്ല എന്നു വിളിച്ചോതുന്നതാണ്. തികച്ചും യുക്തിബദ്ധമായ ഈ സംവിധാനങ്ങള്‍ക്കെല്ലാം കൂടുതല്‍ അര്‍ഥവത്തായ ഒരു പരിണതിയുണ്ടാകേണ്ടതുണ്ട്. പരലോകവും രക്ഷാശിക്ഷകളും ഇല്ലെങ്കില്‍ ദൈവത്തിന്റെ യുക്തി, നീതി, വിധികര്‍ത്തൃത്വം തുടങ്ങിയ ഗുണങ്ങള്‍ക്ക് അര്‍ഥമില്ലാതാകുന്നു. അതുകൊണ്ട് ദൈവത്തിന്റെ ഗുണവിശേഷങ്ങളിലും മലകുകള്‍, വേദങ്ങള്‍, പ്രവാചകന്മാര്‍ എന്നിവയിലുമുള്ള വിശ്വാസത്തിന്റെ അനിവാര്യത കൂടിയാകുന്നു പരലോകവിശ്വാസം.

Related Post